കണ്ണൂർ: കോൺഗ്രസ്സ് നേതാവ് കെ.സുധാകരൻ ഉപവാസമനുഷ്ഠിക്കുന്ന വേദിയിൽ എ.കെ.ജി.യുടെ ഡ്രൈവർ എത്തിയത് കൗതുകമായി. കറുത്ത കൂളിങ് ഗ്ലാസും തൂവെള്ള ഷർട്ടിൽ ഇടതു ഭാഗത്ത് മാനിഷാദ എന്നും വലതു ഭാഗത്തെ കീശക്കു മുകളിൽ ചുവന്ന അക്ഷരത്തിൽ എ.കെ.ജി.യുടെ സാരഥി മൊയ്തു എന്ന് രേഖപ്പെടുത്തിയുമാണ് ഈ 81 കാരൻ ഉപവാസ പന്തലിലെത്തിയത്. ഏഴോം സ്വദേശിയായ മുണ്ടായാട്ടു പുരയിൽ മൊയ്തു കൊലപാതക രാഷ്ട്രീയത്തെ തള്ളി പറയുന്നു. ഒപ്പം കമ്യൂണിസത്തേയും. 1963 മുതൽ 12 വർഷക്കാലം എ.കെ. ജി.യെ അവിഭക്ത കണ്ണൂർ ജില്ലയിലും പുറത്തും കൊണ്ടു പോയത് മൊയ്തുവായിരുന്നു. മിലിട്ടറിയിൽ നിന്നും ഓക്ഷൻ ചെയ്തു വാങ്ങിച്ച മാടായി സഹകരണ ബാങ്കിന്റെ ജീപ്പിലാണ് മൊയ്ത് എ.കെ. ജി.യെ കൊണ്ടു പോകാറ്. കെ.എൽ.പി. 6008 എന്ന ജീപ്പിന്റെ നമ്പർ പോലും മൊയ്തു ഓർക്കുന്നു.

കേരളത്തിന്റെ അതിർത്തി പങ്കിടുന്ന രാജപുരത്തും ചെറുപുഴയിലും അക്കാലത്ത് പൊതുയോഗങ്ങളിൽ എ.കെ. ജി.യെ കൊണ്ടു പോയിട്ടുണ്ട് മൊയ്തു. എ.കെ.ജി.യുടെ മരണ ശേഷം കാഞ്ഞങ്ങാട് വെച്ച് കവി പി.കുഞ്ഞിരാമൻ നായർ സ്മാരകത്തിൽ എ.കെ. ജി.യുമായി അടുത്തറിയാവുന്നവരുടെ ഒരു യോഗം വിളിച്ചിരുന്നു. ചലച്ചിത്ര സംവിധായകൻ ഷാജി എൻ. കരുൺ എ.കെ.ജി.യെക്കുറിച്ച് ഒരു ചലച്ചിത്രം നിർമ്മിക്കുന്നതിന്റെ ഭാഗമായിരുന്നു യോഗം. അദ്ദേഹത്തിന്റെ അഭ്യർത്ഥന മാനിച്ച് ഞാനും അവിടെയെത്തി. എ.കെ.ജി.യെക്കുറിച്ച് തനിക്കുള്ള അനുഭവങ്ങൾ വിശദമായി പറഞ്ഞു. അതോടെ ചടങ്ങിൽ വെച്ച് എ.കെ. ജി.യുടെ സാരഥി എന്ന് ചിലർ തന്നെ അഭിസംബോധന ചെയ്തു. അങ്ങിനെ ആ പേര് താനും അംഗീകരിച്ചു. അത് തന്റെ ഷർട്ടിലും രേഖപ്പെടുത്തി. മൊയ്തു പറയുന്നു.