ലക്‌നോ: ബിഹാറിൽ ബിജെപി സഖ്യത്തെ അടിയറവു പറയിപ്പിച്ച മഹാസഖ്യത്തിനു യുപിയിലും സാധ്യതയുണ്ടെന്നു മുഖ്യമന്ത്രി അഖിലേഷ് യാദവ്. 2017ൽ നടക്കാൻ പോകുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്കെതിരായി യു.പിയിൽ ഇത്തരമൊരു സഖ്യം ആലോചിക്കാവുന്നതാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. സമാജ് വാദി പാർട്ടിയുടെ മുഖ്യ എതിരാളിയായ മായാവതിയുമായി ചേർന്നുള്ള സഖ്യമാണ് അഖിലേഷ് സൂചിപ്പിച്ചത്. മായാവതിയുടെ ബി.എസ്‌പി ബീഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ മഹാസഖ്യം നേടിയ വൻ വിജയത്തിന്റെ പശ്ചാത്തലത്തിലാണ് അഖിലേഷിന്റെ പരാമർശം.

നേരത്തെ യു.പി മന്ത്രി ഫരീദ് മഹ്ഫൂസ് കിദ്വായ് അടക്കമുള്ള മറ്റ് ചില എസ്‌പി നേതാക്കളും ഇത്തരമൊരു സാദ്ധ്യത മുന്നോട്ട് വച്ചിരുന്നു. ബീഹാറിൽ ബദ്ധവൈരികളായിരുന്ന നിതീഷ് കുമാറിന്റെ ജെ.ഡി.യുവും ലാലു പ്രസാദ് യാദവിന്റെ ആർ.ജെ.ഡിയും സഖ്യമുണ്ടാക്കിയ സാഹചര്യമാണ് എസ്‌പിയെ പ്രധാന എതിരാളിയായ ബി.എസ്‌പിയുമായുള്ള സഖ്യത്തിനെക്കുറിച്ച് ആലോചിക്കുന്നതിലേയ്ക്ക് നയിച്ചിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബീഹാറിലെ പോലെ യു.പിയിലും ബിജെപി ഗംഭീര വിജയം നേടിയിരുന്നു. ഇതാണ് സമാജ്‌വാദി പാർട്ടിയെ പുനർവിചിന്തനത്തിന് പ്രേരിപ്പിക്കുന്നത്.