ദോഹ: എല്ലാ മതസമൂഹങ്ങളുമായി മുസ്ലിം സമൂഹം പൂർണമായും രമ്യതയിലും സഹിഷ്ണുതയിലുമാണ് കഴിയേണ്ടതെന്നും, ജീവിതത്തിന്റെ നിഖില മേഖലകളിലും സമാധാനമാഗ്രഹിക്കുന്ന ഇസ്ലാമിന്റെ മുഖം ലോകത്തിനു മുന്നിൽ വികൃമാക്കുന്ന തീവ്രവാദ പ്രസ്ഥാനങ്ങൾ ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണ് എന്നും പ്രമുഖ പണ്ഡിതനും വാഗ്മിയുമായ മുജാഹിദ് ബാലുശ്ശേരി പ്രസ്താവിച്ചു.

ജന്മമല്ല, വിശ്വാസത്തിലധിഷ്ഠിതമായ കർമങ്ങളാണ് ഒരാളുടെ മഹത്വം നിശ്ചയിക്കുന്നത് എന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. വർഗീയത, വംശീയത, ജാതീയത, സ്രിഷ്ടിപൂജ തുടങ്ങിയ ജന്മത്തിന്റെ അടിസ്ഥാനത്തിലുള്ള എല്ലാവിധ സങ്കുചിതത്വങ്ങളുടെയും ഇല്ലായ്മ ചെയ്യുകയാണ് ഇസ്ലാം ചെയ്യുന്നത് , അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യൻ പടച്ച ഉച്ചനീചത്വങ്ങൾക്ക് മനുഷ്യനെ പടച്ച സർവശക്തനു മുമ്പിൽ യാതൊരു സ്ഥാനവുമില്ല. ഏകദൈവത്തിനു മാത്രം ചെയ്യുന്ന ആരാധനയാണ് മനുഷ്യരെ ഒന്നിപ്പിക്കുന്ന ശക്തി. അവനുള്ള സാഷ്ടാംഗത്തിനു മുമ്പിൽ സങ്കുചിതത്വങ്ങളെല്ലാം പൊട്ടിത്തകരുന്നു. ദൈവികമാർഗത്തിലുള്ള ത്യാഗപരിശ്രമങ്ങളല്ലാം ജിഹാദാണ്. സ്വന്തം ഇച്ഛയെ നിയന്ത്രിക്കുകയും ദൈവേച്ഛക്ക് കീഴ്‌പ്പെടുകയും ചെയ്യുകയാണ് ജിഹാദിന്റെ മുഖ്യം . മതത്തിന്റെ പേരിൽ നിരപരാധികളെ ആക്രമിക്കുന്നതിനെ ഇസ്ലാം അനുവദിക്കുന്നില്ല. അല്‌ഖോരെ ഫനാർ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ചടങ്ങിൽ വിശുദ്ധ വേദഗ്രന്ഥം എന്ന വിഷയത്തെക്കുറിച്ച് പ്രമുഖ പണ്ഡിതൻ ഉമർ ഫൈസി സംസാരിച്ചു. സമ്മേളനം കെ ടി ഫൈസൽ സലഫിയുടെ അധ്യക്ഷതയിൽ ഫനാർ പ്രതിനിധി ഷൈഖ് അഹമദ് അല സഹദ് ഉൽഘാടനം ചെയ്തു. ജമാൽ സാഹിബ്, ഷാഫി, സലാഹുദ്ധീൻ സലാഹി എന്നിവർ സംബന്ദിച്ചു.