അലഹബാദ്: ആരുഷി വധക്കേസിൽ മാതാപിതാക്കൾ കുറ്റക്കാരല്ലെന്ന് കോടതി.സംശയത്തിന്റെ ആനുകൂല്യത്തിലാണ് അലഹബാദ് ഹൈക്കോടതി വിധി.സിബിഐ കോടതി വിധിക്കെതിരായ അപ്പീലിലാണ് ഹൈക്കോടതി വിധി.2013 ൽ മാതാപിതാക്കളായ രാജേഷ് തൽവാറിനെയും നുപുർ തൽവാറിനെയും ജീവപര്യന്തം തടവിന് സിബിഐ കോടതി ശിക്ഷിച്ചിരുന്നു.

നാലുവർഷത്തിന് ശേഷമാണ് ആരുഷിയുടെ മാതാപിതാക്കൾ പ്രതികളായ കേസിന്റെ വിധി. ജസ്റ്റിസ് ബികെ നാരായണ, ജസ്റ്റിസ് എകെ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.

2013 നവംബറിലാണ് ആരുഷിയുടെ മാതാപിതാക്കളായ രാജേഷ് തൽവാറിനെയും നുപുർ തൽവാറിനെയും കുറ്റക്കാരക്കി ഗസ്സിയാബാദ് പ്രത്യേക സിബിഐ കോടതി ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്. ഇതിനെതിരെയാണ് ഇവർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചത്.

നോയിഡയിൽ 2008 മെയ്യിലാണ് പതിനാലു വയസ്സുകാരി ആരുഷിയെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. തലയ്‌ക്കേറ്റ ക്ഷതവും കഴുത്ത് ഞെരിച്ച പാടുകളും മൃതദേഹത്തിൽ കാണപ്പെട്ടു. സംഭവത്തിന്റെ ആദ്യ ഘട്ടത്തിൽ വീട്ടുജോലിക്കാരൻ ഹേംരാജിനെയായിരുന്നു സംശയിച്ചത്. എന്നാൽ രണ്ട് ദിവസത്തിന് ശേഷം ഹേംരാജിന്റെ പഴകിയ മൃതദേഹം ടെറസിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

ആരുഷിയുടെയും ഹേംരാജിന്റെയും വഴിവിട്ട ബന്ധം കാണാനിടയായ മാതാപിതാക്കൾ തന്നെയാണ് ഇരുവരെയും കൊലപ്പെടുത്തിയത് എന്നായിരുന്നു സിബിഐ കോടതിയിൽ അറിയിച്ചത്. ക്ഷുഭിതനായ രാജേഷ് ഗോൾഫ് സ്റ്റിക്ക് വെച്ച് ഇരുവരുടെയും തലയ്ക്കടിക്കുകയും തെളിവുകൾ മായ്ച്ചുകളയുകയും ചെയ്തതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

എന്നാൽ തൽവാർ കുടുംബം കുറ്റക്കാരല്ലെന്നും വെറും സാഹചര്യത്തെളിവുകൾ വച്ചാണ് ഇവർക്ക് നേരെ കുറ്റം ചുമത്തിയതെന്നുമായിരുന്നു് പ്രതിഭാഗത്തിന്റെ വാദം. ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് തെളിവുകളില്ലെന്നും കൊലക്കുപയോഗിച്ചത് കത്തിയാണെന്നുമാണ് അവർ കോടതിയിൽ വാദിച്ചത്.