ആലപ്പുഴ: കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ  ജില്ലയിലെ മദ്യ ഷോപ്പുകൾ അടഞ്ഞു കിടക്കുന്ന സാഹചര്യത്തിൽ നിയമവിധേയമല്ലാതെ കടത്തുന്ന മദ്യവും മറ്റു പുകയില ഉൽപ്പങ്ങളും കണ്ടെത്തുന്നതിനായി ശക്തമായ നടപടികളുമായി ജില്ലയിലെ എക്സൈസ് വകുപ്പ്. ഏപ്രിൽ, മെയ്‌ മാസങ്ങളിൽ ജില്ലയിൽ നടത്തിയ 1932 റെയ്ഡുകളിലായി 230 അബ്കാരി കേസുകൾ ചാർജ് ചെയ്തു.

181.65 ലിറ്റർ ചാരായം, 39.5 ലിറ്റർ വ്യാജ മദ്യം , 275.5 ലിറ്റർ വിദേശനിർമ്മിത മദ്യം,14488 ലിറ്റർ വാഷ്, 11.05 ലിറ്റർ ബിയർ, 190.55 ലിറ്റർ അരിഷ്ടം, 99.5 ലിറ്റർ കള്ള് എന്നിവയും 25 എൻ ഡി പി എസ് കേസുകളിലായി 13.217 കിലോഗ്രാം കഞ്ചാവും 30.99 കിലോ പുകയില ഉൽപ്പനങ്ങളും 110 പായ്ക്കറ്റ് പുകയിലയും പിടിച്ചെടുത്തു. 447 സി ഓ റ്റി പി എ കേസുകളും ചാർജ് ചെയ്തിട്ടുണ്ട്. 89,400 രൂപ സി. ഓ. റ്റി. പി. എ കേസുകളിൽ പിഴയും ചുമത്തിയിട്ടുണ്ട്. അബ്കാരി കേസുകളിൽ ഈ കാലയളവിൽ 168 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും 91 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എൻ ഡി പി എസ് കേസുകളിൽ 25 പേരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

എക്സൈസിന്റെ നേതൃത്വത്തിൽ വാഹന പരിശോധനയും ശക്തമാണ്. കുറ്റക്യത്യത്തിന് ഉപയോഗിച്ച ആറ് വാഹനങ്ങളും ഇതിനോടകം ഈ കാലയളവിൽ പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയിലെ വിവിധ ആശുപത്രികളിൽ കോവിഡ് രോഗികൾക്ക് ഭക്ഷണപ്പൊതിയും ആലപ്പുഴ ജനറൽ ആശുപത്രിയിൽ രോഗികൾക്കും ജീവനക്കാർക്കും ചൂട് വെള്ളം ലഭ്യമാക്കുന്നതിനായി ഹോട്ട് വാട്ടർ ഡിസ്പെൻസറും ജില്ലയിലെ എക്‌സൈസ് നൽകിയിട്ടുണ്ട്.

ജില്ലയിലെ പരാതികൾ സ്വീകരിക്കുന്നതിനും സഹായത്തിനുമായി ഹെൽപ് ഡെസ്‌കും പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ ഡിവിഷനിലെ എക്‌സൈസ് കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കിൽ നമ്പർ: 0477 2230182, 0477 2251639.