കുട്ടനാട്: കോളജ് പ്രവേശനം നേടി അച്ഛനൊപ്പം മടങ്ങിയ പെൺകുട്ടി റോഡിലെ വെള്ളക്കെട്ടു മൂലമുണ്ടായ അപകടത്തിൽ മരിച്ചു. പുളിങ്കുന്ന് കണ്ണാടി കാളകണ്ടംചിറ പ്രവീൺ ഭവനിൽ പ്രസന്നൻ ചെല്ലപ്പന്റെ മകൾ പ്രവീണയാണു (17) മരിച്ചത്.

ആലപ്പുഴചങ്ങനാശേരി റോഡിൽ മാമ്പുഴക്കരി ബ്ലോക്ക് ജംക്ഷനു കിഴക്കുവശത്തെ വെള്ളക്കെട്ട് ഒഴിവാക്കാനുള്ള ശ്രമത്തിനിടെ നിയന്ത്രണം തെറ്റി സ്‌കൂട്ടർ മറിയുകയും പിറകെ എത്തിയ ടോറസ് ലോറി റോഡിലേക്കു വീണ പ്രവീണയുടെ ശരീരത്തിലൂടെ കയറുകയുമായിരുന്നു.

ചങ്ങനാശേരി എൻഎസ്എസ് കോളജിൽ ബിഎ ഇക്കണോമിക്‌സിനു പ്രവേശനം നേടിയ ശേഷം തിരികെ വരുംവഴി ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് അപകടം. ലോറിയുടെ പിൻചക്രങ്ങൾ പ്രവീണയുടെ തലയിലൂടെ കയറിയിറങ്ങി. സംഭവസ്ഥലത്തു തന്നെ മരണം സംഭവിച്ചു.

സംസ്‌കാരം ഇന്നു രാവിലെ 11ന്. അമ്മ: സജിമോൾ. സഹോദരൻ: പ്രവീൺ. മൂന്നാഴ്ചയായി ഈ ഭാഗത്തു വെള്ളക്കെട്ടു രൂക്ഷമായിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇതിൽ പ്രതിഷേധിച്ചു നാട്ടുകാർ എസി റോഡ് ഉപരോധിച്ചു.