ന്യൂഡൽഹി: ജഡ്ജി നിയമനത്തെച്ചൊല്ലി ഇടഞ്ഞുനിൽക്കുകയാണ് കേന്ദ്ര സർക്കാരും സുപ്രീം കോടതിയും. കൊളീജിയം മുഖേനയുള്ള ജഡ്ജി നിയമനരീതിയിൽ മാറ്റം വരുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെടുമ്പോൾ, അത് ജുഡീഷ്യറിയിലേക്കുള്ള ലെജിസ്ലേച്ചറിന്റെ കടന്നുകയറ്റമായി വ്യാഖ്യാനിക്കുന്നവരാണ് ഇവിടുത്തെ നിയമവിദഗ്ദ്ധർ. എന്നാൽ, ജഡ്ജി നിയമനം കുറേക്കൂടി സുതാര്യമാകണമെന്ന സർക്കാരിന്റെ നിലപാട് ശരിവെക്കുന്നതാണ് അലഹബാദ് ഹൈക്കോടതിയിലെ കാര്യങ്ങൾ.

33 മുതിർന്ന അഭിഭാഷകരെ ജഡ്ജിമാരാക്കാനാണ് അലഹബാദ് ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തത്. എന്നാൽ, ശുപാർശയിലുൾപ്പെട്ട അഭിഭാഷകരുടെ പൂർവചരിത്രം തേടിയപ്പോൾ, ഇതിൽ മൂന്നിലൊന്നും നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിമാരുടെ ബന്ധുക്കളാണെന്ന് വ്യക്തമായി. സുപ്രീം കോടതിയിലെയും അലഹബാദ് ഹൈക്കോടതിയിലെയും ജഡ്ജിമാരുടെ ബന്ധുക്കൾ ഈ പട്ടികയിലുണ്ട്. സ്വന്തം ആൾക്കാരെ കുത്തിത്തിരുകാനുള്ള ബോധപൂർവമായ ശ്രമം ഇവിടെ നടന്നുവെന്നത് വ്യക്തമാണ്.

ശുപാർശകൾക്കെതിരെ അലഹബാദിലെയും ലഖ്‌നൗവിലെയും അഭിഭാഷകരിൽനിന്ന് നിയമമന്ത്രാലയത്തിന് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്ന് ഇന്റലിജൻസ് ബ്യൂറോയോട് പട്ടികയിലുൾപ്പെട്ടവരുടെ പശ്ചാത്തലം അന്വേഷിക്കാൻ നിയമന്ത്രാലയം നിർദ്ദേശിക്കകുയായിരുന്നു. ഇതാദ്യമായല്ല അലഹബാദ് ഹൈക്കോടതിയെക്കുറിച്ച് ഈ വിധത്തിലുള്ള ആരോപണം ഉണ്ടാകുന്നത്. 2016-ൽ 30 അഭിഭാഷകരെ ജഡ്ജിമാരാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ ചെയ്തിരുന്നു. വ്യാപകമായ പരാതിയെത്തുടർന്ന് ചീഫ് ജസ്റ്റിസ് ടി.എസ് ഠാക്കൂർ ഇതിൽ 11 പേരുടെ നിയമന ശുപാർശ തടഞ്ഞു. 19 പേരുകളാണ് അംഗീകരിച്ചത്. കേന്ദ്രവും സമാന്തരമായി ഇന്റലിജൻസ് ബ്യൂറോ വഴി അന്വേഷണം നടത്തിയിരുന്നു.

ഇക്കൊല്ലം ഫെ്ബ്രുവരി അവസാനം അയച്ച 33 പേരുടെ പട്ടികയുടെ അവസ്ഥയും ഇതുതന്നെയാണ്. സുപ്രീം കോടതി ജഡ്ജിയുടെ ഭാര്യാ സഹോദരനും മറ്റൊരു സുപ്രീം കോടതി ജഡ്ജിയുടെ ഫസ്റ്റ് കസിനും ഇതിലുണ്ട്. ജഡ്ജിമാരുടെ മക്കളും ബന്ധുക്കളും വേറെയും പട്ടികയിലുള്ള പത്തുപേർ നിലവിലുള്ളതോ വിരമിച്ചതോ ആയ ജഡ്ജിമാരുടെ അടുത്ത ബന്ധുക്കളാണ്. മറ്റൊരാൾ, ഡൽഹിയിലെ മുതിർന്ന രാഷ്ട്രീയ നേതാവിന്റെ ഭാര്യ ഉൾപ്പെടുന്ന നിയമസ്ഥാപനത്തിലെ പങ്കാളിയും.

കൊളീജിയം ശുപാർശകൾ നിയമപ്രകാരം പാലിക്കേണ്ട സംവരണ തത്വങ്ങൾ പാലിച്ചിട്ടുണ്ടോ എന്ന കാര്യത്തിലും സംശയമുണ്ട്. ഇതും നിയമന്ത്രാലയം പരിഗണിക്കുന്നുണ്ട്. പട്ടികജാതി-പട്ടിക വർഗ വിഭാഗത്തിൽപ്പെട്ടവർ, ന്യൂനപ്ക്ഷ സമുദായക്കാർ, വനിതകൾ, പിന്നോക്ക വിഭാഗക്കാർ തുടങ്ങി വിവിധ വിഭാഗങ്ങളിൽ സംവരണം പാലിച്ചിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. 2015-നുശേഷം ഇതുവരെ അലഹബാദ് ഹൈക്കോടതി നൽകിയ 83 പേരുടെ ശുപാർശകളിൽ വളരെക്കുറച്ചുപേർ മാത്രമാണ് എസ്.സി/എസ്.ടി, ഒ.ബി.സി, ന്യൂനപക്ഷം, വനിത തുടങ്ങിയ സംവരണ വിഭാഗങ്ങളിൽപ്പെട്ടവർ.