കോഴിക്കോട്: കഴിഞ്ഞ കുറച്ചുദിവസമായി ചർച്ചയിലിരിക്കുകയാണ് കോഴിക്കോട്ട് ചാലിയാറിലും പോഷകനദിയായ ഇരവഞ്ഞിപ്പുഴയിലും വെള്ളത്തിൽ കാണപ്പെട്ട ബ്‌ളൂ ആൽഗെ പ്രതിഭാഗം. മുൻവർഷങ്ങളിലും ആൽഗെ ഉണ്ടായിരുന്നെങ്കിലും ഇക്കുറി അതിന്റെ അളവ് ക്രമാതീതമായി കൂടിയതോടെ ഇത് ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കാൻ കൃത്രിമമായി ഉണ്ടാക്കിയതാണെന്ന ആക്ഷേപമാണ് ഉയരുന്നത്.

വേനലിലും ജല സമൃദ്ധമായ ഈ രണ്ട് പുഴകളിലെയും വെള്ളം ഊർക്കടവ് റഗുലേറ്റർ കം ബ്രിഡ്ജ് തുറന്ന്വിട്ട് വറ്റിക്കാൻ വേണ്ടി ഗെയിൽ ആസൂത്രണം ചെയ്തതാണ് ഇരുപുഴകളിലെയും ബ്ലൂആൽഗ പ്രതിഭാസമെന്നാണ് പരാതി ഉണ്ടായിരിക്കുന്നത്.

ഗെയിൽ പൈപ്പ്‌ലൈൻ സ്ഥാപിക്കുന്നതിനെതിരെ വ്യാപകമായിരുന്ന പ്രതിഷേധം ഇപ്പോൾ ഏകദേശം കെട്ടടങ്ങിയ സാഹചര്യമാണ്. അതിനാൽ എത്രയും പെട്ടെന്ന് പണികൾ പൂർത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഗെയിൽ അധികൃതർ. പുഴയ്ക്കു കുറുകെയുള്ള പൈപ്പ്‌ലൈൻ സ്ഥാപനം വേഗം പൂർത്തിയാക്കാനാണ് ഗെയിൽ ഉദ്ദേശിക്കുന്നത്.

എന്നാൽ ഇരുപുഴകളിലും ഇപ്പോഴും സമൃദ്ധമായി ജലമുള്ളത് ഗെയിലിനെ വലയ്ക്കുന്നുവെന്നും അതിനാൽ വെള്ളം തുറന്നുവിടാൻ തന്ത്രമൊരുക്കാനാണ് ഇപ്പോൾ ആൽഗെ പ്രതിഭാസം സൃഷ്ടിക്കപ്പെട്ടതെന്നുമാണ് ആക്ഷേപം.