കൊച്ചി: ആലുവയിൽ നിയമവിദ്യാർത്ഥിനി ജീവനൊടുക്കാനിടയായ സംഭവത്തിൽ ആരോപണ വിധേയനായ ആലുവ സി ഐ സുധീറിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് മാറ്റിയത്. യുവതിയുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ശേഷം വിശദമായ അന്വേഷണത്തിന് ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് ഡിവൈഎസ്‌പി അറിയിച്ചു. എന്നാൽ സിഐയെ സസ്പെൻഡ് ചെയ്യണമെന്ന് മരിച്ച മോഫിയ പർവീണിന്റെ ബന്ധുക്കളും സമരക്കാരും ആവശ്യപ്പെട്ടു. ഈ ആവശ്യം ഇപ്പോൾ പരിഗണിക്കപ്പെട്ടിട്ടില്ല.

വിവാദത്തിൽ ശക്തമായ പ്രതിഷേധം ആലുവ സിഐക്കെതിരെ ഉണ്ടായതോടയാണ് സിഐക്കെതിരെ നടപിട വന്നിരിക്കുന്നത്. മോഫിയ പർവീൺ ജീവനൊടുക്കിയ സംഭവത്തിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐ സി എൽ സുധീറിനെതിരെ വ്യാപക പ്രതിഷേധമാണ് അരങ്ങേറിയത്. സിഐക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസും യുഡിഎഫും സമരം ശക്തമാക്കിയിരുന്നു. ആലുവ പൊലീസ് സ്റ്റേഷന്റെ മുന്നിൽ സ്ഥലം എംഎൽഎ അൻവർ സാദത്തും ബെന്നി ബഹനാൻ എംപിയും കുത്തിയിരിപ്പ് സമരം നടത്തി. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസും സമരത്തിൽ പങ്കെടുത്തു.

ഇതിനിടെ, പൊലീസ് സ്റ്റേഷനിലേക്ക് എത്തിയ എറണാകുളം റേഞ്ച് ഡിഐജി നീരജ് കുമാർ ഗുപ്തയെ സമരക്കാർ തടയുന്ന അവസ്ഥയുണ്ടായി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് ഡിഐജിയെ തടഞ്ഞത്. വാഹനത്തിന്റെ ആന്റിന പ്രവർത്തകർ ഒടിച്ചെടുത്തു. ഗാർഹിക പീഡന പരാതിയിൽ ചർച്ചയ്ക്ക് വിളിച്ച സിഐ അവഹേളിച്ചെന്നും, ചീത്ത വിളിച്ചെന്നും ആത്മഹത്യാക്കുറിപ്പിൽ എഴുതിവെച്ചിട്ടാണ് നിയമവിദ്യാർത്ഥിനിയായ മോഫിയ പർവീൺ ജീവനൊടുക്കിയത്. പൊലീസിൽ നിന്ന് നീതി കിട്ടില്ലെന്നും യുവതി പറഞ്ഞിരുന്നു. സംഭവം വിവാദമായതോടെ, ഗാർഹിക പീഡനപരാതിയിന്മേൽ ഭർത്താവ് സൂഹൈൽ, ഇയാളുടെ മാതാപിതാക്കൾ എന്നിവരെ പൊലീസ് രാവിലെ കസ്റ്റഡിയിലെടുത്തിരുന്നു.

നേരത്തെ നിയമ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടിരുന്നു. ആലുവ റൂറൽ എസ്‌പി. അന്വേഷണം നടത്തി നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദ്ദേശം. കേസ് ഡിസംബർ 27-ന് പരിഗണിക്കും.

ഭർത്താവിന്റെ പീഡനമാണ് മരണകാരണമെന്നും സ്ഥലം പൊലീസ് ഇൻസ്പെക്ടർക്കെതിരേ നടപടി വേണമെന്നും പറയുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത സാഹചര്യത്തിലാണ് കമ്മീഷൻ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടത്. തൊടുപുഴ അൽ അസ്ഹർ ലോ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിനി മൊഫിയ പർവീണാണ് കഴിഞ്ഞദിവസം വീട്ടിൽ ജീവനൊടുക്കിയത്.