ആലുവ: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ആന്ധ്രയിൽ നിന്ന് ട്രെയിൻ മാർഗ്ഗം എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന നാൽപത്തിയെട്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ ആലുവ റേഞ്ച് എക്‌സൈസും ആർ പി എഫും ചേർന്ന് പിടികൂടി. മലപ്പുറം സ്വദേശിയായ തോട്ടു നഗപ്പുരയ്ക്കൽ നിധിൻനാഥ് (26/21) കർണ്ണാടക സ്വദേശിയും മലയാളിയുമായ സുധീർ കൃഷ്ണൻ (45) എന്നിവരെയാണ് ആലുവ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ.അജി രാജും, ആർ.പി.എഫ് സബ് ഇൻസ്‌പെകടർ പി.വി. രാജുവും ചേർന്ന് അറസ്റ്റ് ചെയ്തത്.

ഇലക്ഷനോടനുബന്ധിച്ച് ആന്ധ്രയിലെ വിശാഖ പട്ടണത്ത് നിന്ന് കൊണ്ടു വന്ന കഞ്ചാവാണെന്ന് ചോദ്യം ചെയ്യലിൽ ഇവർ പറഞ്ഞതായി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ കഞ്ചാവ് ഇടുക്കി സ്വദേശിയായ ആൾക്ക് കൈമാറുന്നതിനി വേണ്ടി എറണാകുളത്തേയ്ക്ക് കൊണ്ടു പോകവേയാണ് ഇരുവരും പിടിയിലായത് . ഇത് ഇടുക്കി നീലച്ചടയൻ കഞ്ചാവ് എന്ന വ്യജേന ഇലക്ഷനോടനുബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏജന്റുമാ മാരുടെ സഹായത്തോടെ വിതരണം ചെയ്ത് വരുകയായിരുന്നു.

ഇലക്ഷനോടനുബന്ധിച്ചുള്ള എക്‌സൈസിന്റെ സ്‌കീം ഓഫ് ബന്തവസിന്റെ ഭാഗമായി ഇതരസംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൽ മാർഗ്ഗം മയക്ക് മരുന്ന് കടത്തികൊണ്ട് വരുന്നത് തടയുന്നതിനായി എറണാകുളം എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ മേൽ നോട്ടത്തിൽ ഒരു പ്രത്യേക ടീമിനെ ആലുവ എക്‌സൈസ് റേഞ്ചിൽ രൂപീകരിച്ചിരുന്നു. ഇതേ തുടർന്ന് ഇതരസംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ട്രെയിനുകളിൽ പരിശോധനകൾ ശക്തമാക്കിയിരുന്നു. പിടിയിലായവർ എ.സി.കംബാർട്ട്‌മെന്റിൽ മനുഷാവകാശ കമ്മീഷൻ ഉദ്ദ്യോഗസ്ഥർ എന്ന വ്യാജേന ഐഡി കാർഡ് ധരിച്ച് യാത്ര ചെയ്ത് വരുകയായിരുന്നു. സംശയം തോന്നി ഇവരെ ചോദ്യം ചെയ്തപ്പോളാണ് കഞ്ചാവ് കടത്തിന്റെ ചുരുൾ അഴിയുന്നത്.

എക്‌സൈസ് ഇൻസ്‌പെക്ടർ ആർ. അജി രാജ്, ആർ പി എഫ് സബ്ബ് ഇൻസ്‌പെക്ടർ പി വിരാജു എന്നിവരെ കൂടാതെ പ്രിവന്റിവ് ഓഫീസർ ,എൻ ജി അജിത്ത് കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ എൻ.ഡി. ടോമി, രതീക്ഷ് കെ.ആർ, ശിരിഷ് കൃഷ്ണൻ, എസ്. അനൂപ്, നീതു പി യു , തസിയ കെ എംഎന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.