ന്യൂഡൽഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ കൊലപ്പെടുത്തിയ സംഭവത്തിൽ ദുരൂഹതയില്ലെന്ന് അമിക്കസ്‌ക്യൂറി. ഗാന്ധിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്‌സെയാണെന്നും ഇക്കാര്യത്തിൽ ദുരൂഹതയ്ക്ക് സ്ഥാനമില്ലെന്നും അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്കു റിപ്പോർട്ട് നൽകി. ഗൊഡ്‌സെ അല്ലാതെ മറ്റൊരാൾ ഉതിർത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോർട്ട് നൽകി.

ഗാന്ധി വധത്തിൽ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് നൽകിയ പൊതുതാത്പര്യ ഹർജിയിലാണ് സുപ്രീംകോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. ഗാന്ധിജിയുടെ ശരീരത്തിൽ നാല് വെടിയുണ്ടകൾ ഏറ്റെങ്കിലും ഇതിൽ നാലാമത്തേത് ഗോഡ്‌സെയുടെ തോക്കിൽ നിന്നല്ലെന്നും മറ്റൊരാൾ ഉതിർത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, ഈ വാദത്തിൽ കഴമ്പില്ലെന്ന് അമിക്കസ് ക്യൂറി വ്യക്തമാക്കി.

നാല് വെടിയുണ്ടയുടെ വാദത്തിന് യാതൊരു അടിസ്ഥാനവുമില്ല. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവൻലാൽ കപൂർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് സമർപ്പിച്ചത്. മുതിർന്ന അഭിഭാഷകൻ അമരീന്തർ സരണിനെയും അഭിഭാഷകരായ സഞ്ചിത് ഗുരു, സമർഥ് ഖന്ന എന്നിവരും അടക്കുന്ന മൂന്നംഗ സംഘത്തെയാണ് അമിക്കസ്‌ക്യൂറിയായി കോടതി നിയോഗിച്ചത്.