റിയാദ്: സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ സഹോദരനും വ്യവസായ പ്രമുഖൻ അമീർ വലീദിന്റെ പിതാവുമായ അമീർ തലാൽ ബിൻ അബ്ദുൽ അസീസ് അന്തരിച്ചു. 87 വയസ്സായിരുന്നു. ശനിയാഴ്ച വൈകീട്ട് റിയാദിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. മകൻ അബ്ദുൽ അസീസ് ബിൻ തലാൽ ട്വിറ്റർ വഴിയാണ് മരണവാർത്ത പുറത്തുവിട്ടത്.

രാഷ്ട്ര സ്ഥാപകൻ അബ്ദുൽ അസീസ് രാജാവിന്റെ എട്ടാമത്തെ മകനാണ് അമീർ തലാൽ. സുഊദ്, ഫൈസൽ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉൾപ്പെടെ ഭരണത്തിലെ ഉന്നത പദവികൾ വഹിച്ചിട്ടുണ്ട്. അബ്ദുൽ അസീസ് രാജാവിന്റെ 18ാമത്തെ മകനായി 1931 ഓഗസ്റ്റ് 15ലാണ് ജനനം. 1952 മുതൽ 55 വരെ കമ്മ്യൂണിക്കേഷൻസ് മന്ത്രിയായും 1960ൽ ധനമന്ത്രിയായും സേവനമനുഷ്ടിച്ചു. ഒരുവർഷത്തിന് ശേഷം മന്ത്രിസ്ഥാനത്ത് നിന്ന് രാജിവെക്കുകയും ഫ്രാൻസിലെ സൗദി അംബാസഡറായി പ്രവർത്തിക്കുകയും ചെയ്തു.

വിദ്യാഭ്യാസ, വികസന മേഖലകളിൽ മികച്ച സംഭാവന നൽകിയ അദ്ദേഹം 1980ൽ അറബ് ഗൾഫ് പ്രോഗ്രാം ഫോർ ഡവലപ്മെന്റ് പദ്ധതി സ്ഥാപിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക സ്ഥാപനങ്ങളുടെ തലവനായും പ്രവർത്തിച്ചു. പ്രമുഖ വ്യവസായി അമീർ വലീദ് ബിൻ തലാൽ, അമീർ ഖാലിദ് ബിൻ തലാൽ, അമീർ തുർക്കി, അമീർ അബ്ദുറഹ്മാൻ, അമീർ മൻസൂർ, അമീർ മശ്ഹൂർ തുടങ്ങിയവർ മക്കളാണ്. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ മഗരിബിനും ഇശാക്കുമിടയിലുള്ള സമയത്ത് അനുശോചനം സ്വീകരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.