തിരുവനന്തപുരം: ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ സുരേഷ് ഗോപി ഉണ്ടാകുമോ എന്നതിൽ ഇനിയും വ്യക്തതയില്ല. മത്സരിക്കാൻ സുരേഷ് ഗോപിക്ക് താൽപ്പര്യമില്ലാത്തതാണ് ഇതിന് കാരണം. സുരേഷ് ഗോപി കാഞ്ഞിരപ്പള്ളിയിൽ തുടരുകയാണ്. ഷൂട്ടിങ് തിരക്കുകളിലാണ് അദ്ദേഹം. ബിജെപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചാണ് സിനിമയിലേക്ക് സുരേഷ് ഗോപി ചുവടു വച്ചത്. അതുകൊണ്ട് തന്നെ ഇത്തവണ സുരേഷ് ഗോപി മത്സരിക്കില്ലെന്നാണ് ബിജെപിക്കാരുടേയും പൊതുവിശ്വാസം. എന്നാൽ കേന്ദ്ര നേതൃത്വം അതിശക്തമായ ഇടപടെൽ നടത്താൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. അമിത് ഷാ ഇക്കാര്യത്തിൽ ബിജെപിയുടെ സംസ്ഥാന കോർ കമ്മറ്റിയിൽ നിലപാട് വ്യക്തമാക്കും.

കേന്ദ്രമന്ത്രി വി. മുരളീധരൻ മത്സരരംഗത്തുണ്ടാകില്ലെന്ന ബിജെപി ദേശീയ നേതൃത്വത്തിന്റെ സൂചന കോർ കമ്മിറ്റിക്കു കൈമാറിയിട്ടുണ്ട്. അങ്ങനെയെങ്കിൽ സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ കഴക്കൂട്ടത്ത് സ്ഥാനാർത്ഥിയായേക്കും. നേമത്ത് കുമ്മനം രാജശേഖരനും കാട്ടാക്കടയിൽ പി.കെ. കൃഷ്ണദാസും മത്സരിക്കും. ശോഭാ സൂരേന്ദ്രൻ തിരുവനന്തപുരം ജില്ലയിലാകും മത്സരിക്കുക. വട്ടിയൂർക്കാവിൽ സുരേഷ് ഗോപിയുടെയും ജില്ലാ പ്രസിഡന്റ് വി.വി. രാജേഷിന്റെയും പേരുകൾ പരിഗണിക്കുന്നു. തിരുവനന്തപുരം മണ്ഡലത്തിലും സുരേഷ് ഗോപിയുടെ പേരുണ്ട്. അതുകൊണ്ട് തന്നെ സുരേഷ് ഗോപിയുടെ മനസ് അറിഞ്ഞ് ശേഷമേ തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണ്ണയത്തിൽ തീരുമാനം ഉണ്ടാകൂ.

നിയമസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക നാളെ പ്രഖ്യാപിച്ചേക്കും. ഇന്നു തിരുവനന്തപുരത്ത് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പങ്കെടുക്കുന്ന കോർകമ്മിറ്റിക്കു ശേഷമാകും പ്രഖ്യാപനം. സംസ്ഥാനത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചു നേതാക്കളിൽ ഭൂരിപക്ഷവും മത്സരരംഗത്തുണ്ടാകും. ക്രൈസ്തവ സഭകളുടെ അഭിപ്രായം കൂടി പരിഗണിച്ചുള്ള സ്ഥാനാർത്ഥികളാകും പട്ടികയിൽ ഇടംപിടിക്കുക. ഇന്നലെ രാത്രി വൈകിയാണ് അമിത് ഷാ തിരുവനന്തപുരത്തെത്തിയത്.

ഇ. ശ്രീധരൻ പാലക്കാട്ടു മത്സരിക്കുന്ന കാര്യം അദ്ദേഹത്തിന്റെ അഭിപ്രായം തേടിയ ശേഷം തീരുമാനിക്കും. ഏകദേശധാരണയായ മറ്റു ചില സീറ്റുകൾ: കോഴിക്കോട് നോർത്ത് എം ടി രമേശ്, മണലൂർ എ.എൻ. രാധാകൃഷ്ണൻ, മലമ്പുഴ സി. കൃഷ്ണകുമാർ, ഇരിങ്ങാലക്കുട മുൻ ഡിജിപി ജേക്കബ് തോമസ്. അതിനിടെ എൻഡിഎയിൽ ഘടകകക്ഷിയായ ബിഡിജെഎസ് 32 സീറ്റുകൾ ആവശ്യപ്പെട്ടു. ചില ജില്ലകളിൽ സീറ്റുകൾ മാറ്റണമെന്നും ചില പുതിയ സീറ്റുകൾ നൽകണമെന്നും സംഘടന ആവശ്യപ്പെട്ടെങ്കിലും മുന്നണിയിൽ ധാരണയായില്ല. തിരുവനന്തപുരം ജില്ലയിൽ വർക്കലയും വാമനപുരവും ബിഡിജെഎസിന് കിട്ടും. എന്നാൽ കോവളം ഏറ്റെടുക്കും. കോവളത്ത് ബിജെപി സെക്രട്ടറി എസ് സുരേഷ് സ്ഥാനാർത്ഥിയാകാനാണ് സാധ്യത.

എൻഡിഎയുടെ വിജയയാത്ര ഇന്നു സമാപിച്ച ശേഷം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്റെ സാന്നിധ്യത്തിൽ നടക്കുന്ന ചർച്ചയിൽ സീറ്റ് വിഭജനം പൂർത്തിയാക്കാനാണു നീക്കം. തിരുവനന്തപുരത്തു ബിജെപി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എന്നിവർ ചർച്ച നടത്തിയെങ്കിലും സീറ്റുകളുടെ എണ്ണത്തെക്കുറിച്ചു ധാരണയിലെത്തിയില്ല. ചോദിക്കുന്ന സീറ്റുകൾ മുഴുവൻ നൽകാൻ പരിമിതിയുണ്ടെന്നാണു ബിജെപി നേതൃത്വത്തിന്റെ നിലപാട്.

ബിഡിജെഎസ് ആവശ്യപ്പെടുന്ന സീറ്റുകളിൽ 60% തൃശൂർ മുതൽ തെക്കോട്ടുള്ള ജില്ലകളിലാണ്. കഴിഞ്ഞ വർഷം തൃശൂരിലാണു കൂടുതൽ സീറ്റിൽ മത്സരിച്ചത്.