നിർബന്ധിത മതപരിവർത്തനത്തിന് ബിജെപി എതിരാണെന്ന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ. ആലുവ ഗസ്റ്റ് ഹൗസിൽ മാദ്ധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം ബിജെപിയുടെ നയം വ്യക്തമാക്കിയത്. നിർബന്ധിത മതപരിവർത്തനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഏക പാർട്ടിയാണ് ബിജെപി. മതേതരത്വത്തോട് ആത്മാർത്ഥമായ സമീപനമാണ് രാഷ്ട്രീയ പാർട്ടികൾക്കുള്ളതെങ്കിൽ നിർബന്ധിത മതപരിവർത്തനം തടയാൻ ബിജെപി കൊണ്ടുവരുന്ന നിയമത്തെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മതപരിവർത്തന വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ തമ്മിൽ അനുരഞ്ജനത്തിൽ എത്തിയ ശേഷം മാത്രമെ ഇക്കാര്യത്തിൽ പൊതുചർച്ച നടത്താവു. ഹിന്ദുമതത്തിലേക്ക് മതംമാറ്റുന്ന ഉത്തർപ്രദേശിലെ ഘർ വാപ്പസി പരിപാടി സംബന്ധിച്ച് കോടതിയിൽ കേസ് നിലനിൽക്കുന്നതിനാൽ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.

കേരള സർക്കാരിന്റെ ഭരണത്തെയും അമിത് ഷാ വിമർശിച്ചു. കേരള സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്. സോളാർ, ടൈറ്റാനിയം അഴിമതിയിൽ പങ്കുള്ള സർക്കാറാണ് കേരളത്തിലേതെന്നും അമിത്ഷാ ആരോപിച്ചു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിർണായക ശക്തിയാവും ബിജെപി. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ കേരളത്തിൽ മുഴുവൻ സീറ്റിലും മത്സരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കൂടുതൽ കക്ഷികളെ ചേർത്ത് എൻ.ഡി.എ വിപുലീകരിക്കാനുള്ള തീരുമാനം ഇപ്പോഴില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ബിജെപി ശ്രമിക്കുകയാണെന്ന കോൺഗ്രസ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ ആരോപണവും അദ്ദേഹം തള്ളി. രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധി ഘാതകനായ ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കാനുള്ള ഹിന്ദുമഹാസഭയുടെ നീക്കത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് സ്വതന്ത്ര സംഘടനയാണെന്നും പാർട്ടിയുമായി ബന്ധമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

എൻ.ഡി.എ ഭരണത്തിൽ വികസനകാര്യങ്ങളിൽ രാജ്യം സ്ഥിരതയുടെ പാതയിലാണ്. വിലക്കയറ്റം പൂജ്യം ശതമാനത്തിലെത്തി. പെട്രോൾ,ഡീസൽ വിലകുറഞ്ഞത് സാധാരണക്കാർക്ക് ആശ്വാസമായി. തൊഴിലില്ലായ്മ തടയാനാണ് 'മേക് ഇൻ ഇന്ത്യ പദ്ധതി' കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി മൂവായിരത്തോളം കമ്പനികൾ രാജ്യത്ത് ഉൽപാദനം ആരംഭിക്കും. 'മേക് ഇൻ ഇന്ത്യ പദ്ധതി'യുടെ പ്രയോജനം യുവാക്കൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സ്‌കിൽ ഡെവലപ്‌മെന്റ് വകുപ്പ് രൂപീകരിച്ചതെന്നും അദ്ദേഹം അറിയിച്ചു. സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ ജനങ്ങളിൽ ശുചിത്വ ബോധം വളർത്താൻ കഴിഞ്ഞു. ജൻധൻ യോജന പദ്ധതിയിലൂടെ കൂടുതൽ പേർക്ക് ബാങ്ക് അക്കൗണ്ടുകൾ തുറക്കാനായെന്നും അദ്ദേഹം പറഞ്ഞു. വിദേശ ബാങ്കുകളിലുള്ള കള്ളപ്പണ നിക്ഷേപം തിരിച്ചു കൊണ്ട് വരാൻ ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അമിത്ഷാ കൂട്ടിച്ചേർത്തു.