കൊച്ചി: എറണാകുളം രവിപുരത്ത് ബിവറേജസ് ഔട്ട് ലെറ്റിനു നേരെ പെട്രോൾ ബോംബേറ്. മദ്യം വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനു പിന്നാലെയാണ് പെട്രോൾ ബോംബേറ്. സംഭവമറിഞ്ഞെത്തിയ എറണാകുളം സൗത്ത് പൊലീസ് പ്രെട്രോൾ ബോംബേറുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

മദ്യം വാങ്ങാനെത്തിയപ്പോഴുണ്ടായ തർക്കമാണ് അക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. രാവിലെ പത്തുമണിക്ക് ഒരു യുവാവ് മദ്യം വാങ്ങാനെത്തിയിരുന്നു. ഈ ഔട്ട്ലെറ്റിൽ ഏറെയും വനിത ജീവനക്കാരാണ് ഉള്ളത്. അവരോട് ലൈംഗിക ചുവയോടെ സംസാരിച്ചത് മറ്റ് ജീവനക്കാർ ചോദ്യം ചെയ്തു. പിന്നാലെ പൊലീസ് എത്തി ഇയാളെ പിടികൂടി കൊണ്ടുപോയി. എടവനക്കാട് സ്വദേശി സോനുവാണ് പിടിയിലായത്.

അയാൾക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. പൊലീസ് എത്തിയപ്പോൾ അവിടെനിന്ന് കടന്നുകളഞ്ഞു. അതിനുശേഷം ഉച്ചയോടെ സോനുവിന്റെ സുഹൃത്ത് വീണ്ടും എത്തി ഔട്ട്ലെറ്റിൽ പ്രശ്നം ഉണ്ടാക്കുകയായിരുന്നു. കൈയിൽ കരുതിയ പെട്രോൾ ബോംബ് ഔട്ട്ലെറ്റിന് നേരെ എറിയുകയും ചെയ്തു. തീ പിടിക്കാത്തതിനാൽ അപകടം ഒഴിവാകുകയായിരുന്നു.