നിങ്ങൾ വാക്കുകൾ വളച്ചൊടിച്ചു; മരിച്ചുപോയ അച്ഛനെയെങ്കിലും ഒന്ന് വെറുതേ വിടൂ; കല്ലെറിയുന്നത് നിർത്തൂ; തുറന്നുപറഞ്ഞ് അഭിരാമിയും അമൃതയും
തങ്ങളുടെ അന്തരിച്ച പിതാവ് സുരേഷിനെ അവസാനകാലത്ത് സംരക്ഷിച്ചില്ലെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജവാർത്തകളോട് ഗായികമാരായ അമൃത സുരേഷും അഭിരാമി സുരേഷും രൂക്ഷമായി പ്രതികരിച്ചു. ഒരു ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹി പറഞ്ഞ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയായിരുന്നുവെന്ന് അഭിരാമി വ്യക്തമാക്കി.
എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി, അമൃതയുടെ പിതാവ് മരിക്കുന്നതിന് കുറച്ചുകാലം മുൻപ് വരെ തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് പറഞ്ഞ വാക്കുകളാണ് പലരും തെറ്റായി വളച്ചൊടിച്ചത്. ഇതിനെതിരെയാണ് സൈബർ ആക്രമണങ്ങൾക്കെതിരെ ശക്തമായ പ്രതികരണവുമായി അഭിരാമി സമൂഹമാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചത്.
"മരിച്ചവരെയോ പ്രായമായവരെയോ പോലും സമൂഹമാധ്യമങ്ങൾ വെറുതെ വിടില്ല എന്നത് വേദനാജനകമാണ്. ഒരു കുടുംബം എത്രമാത്രമാണ് സൈബർ ബുള്ളിയിങ്ങിന് ഇരകളാകുന്നത്? ഇതിന് ഒരു പരിധിയുണ്ടാകേണ്ടതില്ലേ? ഇത്തവണ അത് എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങളുടെ ജീവിതം, കുടുംബം, മരിച്ചുപോയ എന്റെ അച്ഛനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചു," അഭിരാമി കുറിച്ചു.
ഒരു വ്യക്തി ഒരു ടോക്ക് ഷോയിൽ പറഞ്ഞ വാക്കുകൾ വളച്ചൊടിച്ച് തെറ്റായി വ്യാഖ്യാനിച്ച് എല്ലായിടത്തും പ്രചരിപ്പിക്കുകയായിരുന്നു. തങ്ങളെ പിന്തുണച്ചിരുന്നവരിൽ ചിലർ പോലും ഈ വ്യാജപ്രചാരണത്തെ തുടർന്ന് എതിരായി തിരിഞ്ഞത് ഏറെ വേദനിപ്പിച്ചതായും അഭിരാമി പറയുന്നു.