'ലോക' പരമ ബോറൻ യക്ഷിക്കഥ; 'ഭീഭത്സം, അരോചകം, അസഹ്യം' എന്നല്ലാതെ സിനിമയെ വിശേഷിപ്പിക്കാനാവില്ലെന്നും ഡോ.ബി. ഇക്ബാൽ; ഒരു പ്രായം കഴിഞ്ഞാൽ പുതുതലമുറയുടെ കലയെ ആസ്വദിക്കാൻ കഴിയാത്തത് തെറ്റല്ലെന്ന് കമ്മന്റ്
കൊച്ചി: ബോക്സ്ഓഫീസിൽ റെക്കോർഡുകൾ തീർത്ത് മുന്നേറുന്ന 'ലോക: ചന്ദ്ര' എന്ന സിനിമയെ രൂക്ഷമായി വിമർശിച്ച് വിദ്യാഭ്യാസ വിദഗ്ധനും കേരള സർവ്വകലാശാല മുൻ വൈസ് ചാൻസിലറുമായ ഡോ. ബി. ഇക്ബാൽ. സിനിമയെ 'പരമ ബോറൻ യക്ഷിക്കഥ' എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ചിത്രത്തിന് മികച്ച തിരക്കഥയില്ലെന്നും അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഡോ. ഇക്ബാൽ തന്റെ വിമർശനം ഉന്നയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇക്ബാൽ സിനിമയെ വിമർശിച്ചിരിക്കുന്നത്. നിരവധി പേരാണ് കുറിപ്പിനെ പിന്തുണച്ചും എതിർത്തും രംഗത്ത് വന്നിരിക്കുന്നത്.
'ഭീകരം, അരോചകം, അസഹ്യം' എന്നിങ്ങനെ മാത്രമേ ചിത്രത്തെ വിശേഷിപ്പിക്കാൻ കഴിയൂ എന്നും ഡോ. ഇക്ബാൽ കുറിച്ചു. നിലവിലെ മലയാള സിനിമയിലെ സൂപ്പർസ്റ്റാറുകളെ ബാധിച്ചിരിക്കുന്ന മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചതായി ഇക്ബാൽ അഭിപ്രായപ്പെട്ടു. കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ നിരവധി യക്ഷി സിനിമകൾ കണ്ടുമടുത്ത പ്രേക്ഷകർക്ക് മുന്നിൽ ഇത്തരം അന്ധവിശ്വാസങ്ങളിൽ അധിഷ്ഠിതമായ ഒരു സിനിമ ദുൽഖർ പോലുള്ള യുവ പ്രതിഭയിൽ നിന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം:
മലയാള സിനിമയിൽ യക്ഷിബാധ!ഇതു കുറിച്ച നേരത്തെ എഴുതണമെന്ന് കരുതിയിരുന്നു. പക്ഷേ ഇടയ്ക്ക് ചെറിയ ആരോഗ്യപ്രശ്‌നം വന്നതിനാൽ നീണ്ടുപോയി. വളരെനാൾ കൂടിയിരുന്നാണ് ഓണക്കാലത്ത് കുടുംബസമേതം തിയറ്ററിൽ പോയി ഒരു സിനിമ കണ്ടത്. അതെ അതുതന്നെ. എല്ലാവരും കണ്ണടച്ച് പുകഴ്ത്തികൊണ്ടിരിക്കുന്ന ദുൽഖറിന്റെ വേഫെറർ ഫിലിംസ് നിർമിച്ച ‘ലോക – ചാപ്റ്റർ വൺ: ചന്ദ്ര’. ‘ലോക’ എന്ന് പേരുള്ള സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണത്രെ ‘ചന്ദ്ര’, നമ്മുടെ പ്രിയ യുവനടൻ ദുൽഖർ സൽമാൻ—അതും പ്രിയങ്കരനായ മമ്മൂട്ടിയുടെ മകൻ നിർമിച്ച ചിത്രമായത് കൊണ്ട് പലരും സത്യം പറയാൻ മടിക്കുമെന്നത് കൊണ്ട് ഞാൻ തന്നെയങ്ങു തുറന്ന് പറഞ്ഞേക്കാം.ഇത് വലിയൊരു കൊലച്ചതിയായി പോയി ദുൽഖർ. ഇപ്പോഴത്തെ മലയാള സിനിമാ സൂപ്പർസ്റ്റാറുകളെ പിടികൂടിയിട്ടുള്ള മെഗാ ബജറ്റ് മാനിയ ദുൽഖറിനെയും ബാധിച്ചിരിക്കുന്നു. ഫലം: മിതമായ ഭാഷയിൽ പറഞ്ഞാൽ, "ഭീഭത്സം", ‘അരോചകം’ ‘അസഹ്യം’ എന്നൊക്കെ മാത്രം വിശേഷിപ്പിക്കാൻ കഴിയുന്ന നല്ലൊരു തിരക്കഥപോലുമില്ലാത്ത ഒരു പരമബോറൻ യക്ഷികഥ.കടമറ്റത്ത് കത്തനാർ മുതൽ ഡ്രാക്കുള വരെ—എത്രയോ യക്ഷിസിനിമകൾ കണ്ടു മടുത്ത പ്രേക്ഷകർക്ക് മേൽ ഇങ്ങനെയൊരു അന്ധവിശ്വാസ ജടിലമായ സിനിമ ദുൽഖറിനെ പോലൊരു യുവ പ്രതിഭയിൽ നിന്ന് തീരെ പ്രതീക്ഷിച്ചില്ല. സർറിയൽ സിനിമകളൊക്കെയാവാം. അതിൽ തെറ്റില്ല. പക്ഷേ കലാമൂല്യം വേണം. അതിന്റെ തരിമ്പ് പോലും ചിത്രത്തിലില്ല. സിനിമയുടെ അവസാനഭാഗമെത്തി, രക്ഷപ്പെട്ടു എന്ന് കരുതിയ ശ്വാസമെടുത്തപ്പോൾ വരുന്നു കിടിലൻ ട്വിസ്റ്റ്: “ചാത്തൻമാർ ഇനിയും വരും”. അതായത് "ലോക" പീഡന ശൈലിയിൽ തുടർ സിനിമകളും വരുമെന്ന ഭീഷണി തന്നെ!സിനിമയ്ക്കായി സൃഷ്ടിക്കപ്പെടുന്ന കൃത്രിമ ഹൈപ്പ് കാണുമ്പോൾ നീലി യക്ഷിക്കായി ഒ നെഗറ്റിവ് രക്തം ദാനം ചെയ്യാൻ തിയേറ്ററുകൾക്ക് മുൻപിൽ ജെൻസി ക്യൂനിന്ന് തുടങ്ങുമോ എന്നാണെന്റെ ഭയം. ഇപ്പോഴിതാ, ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ നിർമ്മിക്കുന്ന യക്ഷിക്കഥയാവാൻ സാധ്യയുള്ള ജയസൂര്യ – റോജിൻ തോമസ് ചിത്രം “കത്തനാർ” ഫസ്റ്റ് ലുക്ക് പുറത്ത് വന്നിരിക്കുന്നു. മലയാള സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്ന ബ്രഹ്മാണ്ഡ സിനിമാനുഭവമായി ഈ ചിത്രം മാറുമെന്നാണ് പരസ്യപ്പെടുത്തിയിരിക്കുന്നത്. സിനിമ പ്രേമികളെ പുതിയ തലത്തിലുള്ള യക്ഷി പീഡനം കാത്തിരിക്കുന്നുവെന്ന് ഊഹിക്കാം. ഇത്തരം സിനിമകളെ നേരിടാനുള്ള ചികിത്സാ മാർഗം ഒന്നേയുള്ളൂ—ഗാന്ധീയൻ സമരരീതി: ബഹിഷ്കരണം.
അതേസമയം, ഡോ. ഇക്ബാലിനെ പിന്തുണച്ചും എതിർത്തും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. 'ഒരു പ്രായം കഴിഞ്ഞാൽ പുതു തലമുറ യുടെ കലയെ ആസ്വദിക്കാൻ കഴിയാത്തത് തെറ്റ് ഒന്നും അല്ല. എല്ലാ കാലത്തും അങ്ങനെ തന്നെ ആയിരുന്നു. പക്ഷേ സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് ഇപ്പോൾ അത് തിരിച്ചറിയുന്നു എന്ന് മാത്രം. നമുക്ക് ആസ്വദിക്കാൻ കഴിയാത്തത് കൊണ്ട് അതിൽ കല ഇല്ല എന്ന് പറയുന്ന ഹൈപ്പോക്രസി കാണിക്കാതെ ഇരുന്നാൽ മതി' എന്നായിരുന്നു പോസ്റ്റിന് മറുപടിയായി വന്നൊരു കമൻറ്. 'ഞാൻ പറഞ്ഞാൽ തന്ത വൈബ് ആകും സാർ പറയുമ്പോ ഇനി എന്താവുമോ ആവോ? ന്റെ മോൾക്ക് ഇഷ്ട്ടപ്പെട്ടു താനും' എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം.