ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ചു; ഉണ്ണി മുകുന്ദനും മുന്‍ മാനേജരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് ഫെഫ്ക; വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍

വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്ന് ബി. ഉണ്ണികൃഷ്ണന്‍

Update: 2025-06-07 15:41 GMT

കൊച്ചി: ഉണ്ണി മുകുന്ദനും മുന്‍ മാനേജര്‍ വിപിന്‍ കുമാറും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചെന്ന് സിനിമാ സംഘടനകള്‍. അമ്മയും ഫെഫ്കയും ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ ചര്‍ച്ചയിലാണ് പരിഹാരമായത്. നാലു മണിക്കൂറോളം നീണ്ട ചര്‍ച്ച രമ്യമായി അവസാനിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിപിന്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ സംഘടന ഇടപെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിപിന്‍ കുമാര്‍ ഉണ്ണി മുകുന്ദന്റെ പി ആര്‍ മാനേജര്‍ ആയിരുന്നു. വിപിനെതിരെ സിനിമാ സംഘടനകളില്‍ നിലവില്‍ പരാതികള്‍ ഒന്നുമില്ല. വിപിനെതിരെ സംഘടനയില്‍ ചില പരാതികള്‍ ഉണ്ട് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞത് തെറ്റാണെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നിരവധി മലയാള താരങ്ങളുടെ സെലിബ്രിറ്റി മാനേജര്‍ ആയ വിപിന്‍ കുമാറിനെ ആക്രമിച്ചതിന് നടന്‍ ഉണ്ണി മുകുന്ദനെതിരെ മെയ് 27 ന് പോലീസ് കേസെടുത്തിരുന്നു. മറ്റൊരു നടന്‍ അഭിനയിച്ച സിനിമയുടെ അവലോകനം പോസ്റ്റ് ചെയ്തതിന്റെ പേരില്‍ നടന്‍ തന്റെ മുഖത്ത് അടിച്ചതായി വിപിന്‍ കുമാര്‍ തന്റെ പരാതിയില്‍ ആരോപിച്ചു.

അതേസമയം, വിപിന്‍ കുമാര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും താരം പരസ്യമായി നിഷേധിച്ചു. വിപിനെ ഒരിക്കലും തന്റെ പേഴ്സണല്‍ മാനേജരായി ഔദ്യോഗികമായി നിയമിച്ചിട്ടില്ലെന്ന് ഉണ്ണിയുടെ പക്ഷം. ഉണ്ണിയുടെ ആരോപണങ്ങള്‍ക്ക് പ്രസ്താവനയിലൂടെ വിപിന്‍കുമാര്‍ മറുപടി നല്‍കുകയും ചെയ്തിരുന്നു.

അമ്മയുടെ കൊച്ചിയിലെ ഓഫീസില്‍ ഇരുവരെയും ഒരുമിച്ചിരുത്തി നടത്തിയ അനുരഞ്ജന ചര്‍ച്ചയിലാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത്. അമ്മ അഡ്‌ഹോക്ക് കമ്മിറ്റി അംഗങ്ങളും ഫെഫ്ക ഭാരവാഹികളും ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അതേസമയം വിപിന്‍ നല്‍കിയ പരാതിയില്‍ പോലീസ് അന്വേഷണം തുടരുകയാണ്. അതില്‍ ഇടപെടില്ല എന്നും സംഘടനകള്‍ വ്യക്തമാക്കി.

Similar News