'മറ്റേതു കസേരയേക്കാളും മഹത്വം സാധാരണക്കാരൻ്റെ മനസ്സിൽ ലഭിക്കുന്ന ഇരിപ്പിടത്തിനുണ്ട്'; ജാതിയും മതവും രാഷ്ട്രീയവും സ്ഥാനമാനങ്ങൾക്ക് പ്രയോഗിക്കുന്നവർക്ക് മാതൃകയാണ് വി വി രാജേഷ്'; കുറിപ്പുമായി മല്ലിക സുകുമാരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ട വി.വി. രാജേഷിന് അഭിനന്ദനങ്ങളുമായി പ്രമുഖ സിനിമാ താരം മല്ലികാ സുകുമാരൻ. സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കുമായി ജാതിയും മതവും രാഷ്ട്രീയവും ദുരുപയോഗം ചെയ്ത് മറ്റുള്ളവരെ അധിക്ഷേപിക്കുന്നവർക്ക് വി.വി. രാജേഷ് ഒരു മാതൃകയാണെന്ന് മല്ലികാ സുകുമാരൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. വ്യക്തിപരമായ നിലനിൽപ്പിനും സ്ഥാനമാനങ്ങൾക്കും വേണ്ടി ആരോപണ അസ്ത്രങ്ങൾ മറ്റുള്ളവർക്ക് നേരെ പ്രയോഗിക്കുന്നവർക്ക് രാജേഷ് എന്നും ഒരു മാതൃകയാണെന്ന് അവർ ഫേസ്ബുക്കിൽ കുറിച്ചു.
മല്ലികാ സുകുമാരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
'ജാതി, മതം രാഷ്ട്രീയം ...ഇവയെല്ലാം ഒരു വ്യക്തിക്ക് ജന്മനാ കല്പിച്ചു ലഭിക്കുന്ന കുടുംബസ്വത്താണ്...പക്ഷേ തുടർന്നുള്ള ജീവിതത്തിൽ തനിക്ക് ലഭിക്കുന്ന ഈവക സ്വത്തുക്കൾ ഒരു വൈരാഗ്യ ബുദ്ധിയോടെ, സ്വന്തം നേട്ടങ്ങൾക്കും സ്ഥാനമാനങ്ങൾക്കും,വ്യക്തിപരമായ നിലനിൽപ്പിനും വേണ്ടി ആരോപണ അസ്ത്രങ്ങളാക്കി മറ്റുള്ളവരുടെ നേർക്കു പ്രയോഗിക്കുന്നവർക്ക് എന്നും ഒരു മാതൃകയാണ് ശ്രീ.V.V. രാജേഷ്....
മറ്റേതു കസേരയേകാളും ഒരു മഹത്വം സാധാരണക്കാരൻ്റെ മനസ്സിൽ ലഭിക്കുന്ന ഇരിപ്പിടത്തിന് ഉണ്ട് എന്ന സത്യം എന്നും എല്ലാവരും ഓർക്കുക.... 4+3=7...ശരിയാണ്..... പക്ഷേ 5+2 , 6+1...ഇതൊക്കെ ഉത്തരം ഒന്ന് തന്നെയാണ്...
ശ്രീ.രാജേഷ് ഈ വിജയം 100% അർത്ഥവത്തായി പ്രവർത്തി മേഖല സമ്പന്നമാക്കട്ടെ.... നിയുക്ത മേയറെ അഭിനന്ദിക്കാൻ മനസ്സുകാണിച്ച ബഹുമാന്യനായ കേരള മുഖ്യമന്ത്രിയോടും പാർട്ടിയുടെ നേതൃസ്ഥാന സാരഥിയായ ശ്രീ.രാജീവ് ചന്ദ്രശേഖറിനോടും ആദരവും ബഹുമാനവും.... മല്ലികാ സുകുമാരൻ.
