എന്റെ ഉമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിക്കാൻ പറ്റാത്ത അവസ്ഥ; അതൊരു ഗതികേട് തന്നെയാണ്; ഇപ്പോഴും ഓർക്കുമ്പോൾ ഭയങ്കര വിഷമമാണ്; അനുഭവം തുറന്നുപറഞ്ഞ് നാദിറ
കൊച്ചി: ബിഗ് ബോസ് മലയാളം അഞ്ചാം സീസണിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ മോഡലും നടിയുമായ നാദിറ മെഹ്റിൻ താൻ അനുഭവിച്ച വേദനാജനകമായ ഓർമ്മകൾ പങ്കുവെച്ചു. പതിനെട്ട് വയസ്സിന് ശേഷം വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടർന്ന് അഞ്ച് വർഷത്തോളം സ്വന്തം ഉമ്മയുടെ കൈപ്പുണ്യമുള്ള ഭക്ഷണം കഴിക്കാൻ കഴിയാതെ വിഷമിച്ച കാലത്തെക്കുറിച്ചാണ് നാദിറ മനസ്സ് തുറന്നത്. കൈരളി ടിവിയിലെ 'സെലിബ്രിറ്റി കിച്ചൺ മാജിക്' എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.
"എൻ്റെ ഉമ്മയുടെ ഭക്ഷണത്തെക്കുറിച്ച് പറയുമ്പോൾ എനിക്ക് സങ്കടമാണ്. പതിനെട്ട് വയസ്സിന് ശേഷം ഞാൻ വീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇരുപത്തിമൂന്ന് വയസ്സ് വരെ, തൊട്ടടുത്ത് ഉണ്ടായിട്ടും ഉമ്മയുടെ ഭക്ഷണം കഴിക്കാൻ എനിക്ക് സാധിച്ചില്ല. അതൊരു വലിയ ഗതികേടായിരുന്നു. വിദേശത്താണെങ്കിൽ സമാധാനിക്കാം, എന്നാൽ ഇവിടെ അടുത്തുണ്ടായിട്ടും ബന്ധപ്പെടാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ഉമ്മയെ വിളിച്ച് ഭക്ഷണം ചോദിച്ച നാളുകളുണ്ടായിരുന്നു," നാദിറ പറഞ്ഞു.
തന്നോട് വലിയ സ്നേഹമുണ്ടായിരുന്നിട്ടും, കുടുംബത്തിൽ മറ്റുള്ളവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബിനിയായതിനാൽ സ്നേഹം പുറത്തുകാണിക്കാൻ കഴിയാത്ത അവസ്ഥയായിരുന്നു ഉമ്മയുടേതെന്നും, ഭക്ഷണം ഉണ്ടാക്കിത്തരാൻ പരിമിതികളുണ്ടായിരുന്നു എന്നും നാദിറ ഓർത്തെടുത്തു.
എന്നാൽ ഇപ്പോൾ താൻ സന്തോഷവതിയാണെന്നും, സ്വന്തം വീട്ടിൽ ഉമ്മയുടെയും ഉപ്പയുടെയും കൂടെയാണ് താമസിക്കുന്നതെന്നും നാദിറ വ്യക്തമാക്കി. വീട്ടിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ താൻ സ്വപ്നം കണ്ടതെല്ലാം യാഥാർഥ്യമായതിലുള്ള സന്തോഷം അവർ പങ്കുവെച്ചു. തന്നെ കുടുംബം അംഗീകരിച്ചതുപോലെ, തന്നെപ്പോലുള്ള മറ്റുള്ളവരെയും അവരുടെ കുടുംബങ്ങൾ അംഗീകരിച്ചു തുടങ്ങുന്നത് കേൾക്കുമ്പോൾ വലിയ സന്തോഷം തോന്നുന്നുവെന്നും നാദിറ കൂട്ടിച്ചേർത്തു.