ഗോവ രാജ്യാന്തര ചലച്ചിത്രമേള; സിനിമയിൽ 50 വർഷം പൂർത്തിയാക്കുന്ന രജനീകാന്തിനെ ആദരിക്കും
പനാജി: 2025-ലെ ഗോവ രാജ്യാന്തര ചലച്ചിത്രമേളയുടെ (IFFI) സമാപനച്ചടങ്ങിൽ നടൻ രജനീകാന്തിനെ ആദരിക്കും. ഇന്ത്യൻ സിനിമയിൽ അദ്ദേഹം നൽകിയ സംഭാവനകൾ മാനിച്ച് നൽകുന്ന ഈ ആദരം, സിനിമയിലെ അദ്ദേഹത്തിൻ്റെ 50 വർഷത്തെ അഭിനയ ജീവിതത്തോടനുബന്ധിച്ചുള്ളതാണ്. നവംബർ 20 മുതൽ 28 വരെയാണ് ഈ വർഷത്തെ ചലച്ചിത്രമേള സംഘടിപ്പിക്കുന്നത്.
മേളയിൽ, ഗുരുദത്ത്, രാജ് ഘോശാൽ, ഋത്വിക് ഘട്ടക്, പി. ഭാനുമതി, ഭൂപൻ ഹൻസാരിക, സലീൽ ചൗധരി തുടങ്ങിയ പ്രമുഖരുടെ സിനിമകളും പ്രദർശിപ്പിക്കും. 81 രാജ്യങ്ങളിൽ നിന്നുള്ള 240 സിനിമകളാണ് ഇത്തവണത്തെ മേളയിൽ ഉൾക്കൊള്ളുന്നത്. ഇതിൽ 13 വേൾഡ് പ്രീമിയറുകൾ, നാല് ഇന്റർനാഷണൽ പ്രീമിയറുകൾ, 46 ഏഷ്യൻ പ്രീമിയറുകൾ എന്നിവയും ഉൾപ്പെടുന്നു. ബ്രസീലിയൻ ചലച്ചിത്രകാരനായ ഗബ്രിയേൽ മാസ്കറോയുടെ 'ദ ബ്ലൂ ട്രെയിൽ' ആണ് മേളയുടെ ഉദ്ഘാടന ചിത്രം.
ജപ്പാനാണ് ഇത്തവണത്തെ മേളയുടെ 'കൺട്രി ഫോക്കസ്' ആയി തിരഞ്ഞെടുത്തിരിക്കുന്നത്. വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരം നേടിയ 'ഇറ്റ് വാസ് ജസ്റ്റ് ആൻ ആക്സിഡൻ്റ്', 'ഫാദർ മദർ സിസ്റ്റർ ബ്രദർ', 'ഡ്രീംസ്', 'സിറാത്', 'ദ മെസേജസ്', 'നോ അതർ ചോയ്സ്' തുടങ്ങിയ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും.