'യാത്ര പ്രയാസകരമാക്കിയത് ഒരു പെൺകുട്ടിയായി ജനിച്ചുവെന്നതാണ്'; പരിഹാസ കമന്റുകൾ മാനസികമായി തളർത്തി; കൈവിടാതെ കൂടെനിന്നത് മാതാപിതാക്കൾ; തുറന്ന് പറഞ്ഞ് ശ്രീയ അയ്യർ

Update: 2025-11-27 10:16 GMT

കൊച്ചി: പ്രൊഫഷണൽ ബോഡിബിൽഡിങ് കരിയറിലെ വിജയത്തിന് പിന്നിൽ കഠിനമായ ഒരു കാലമുണ്ടായിരുന്നുവെന്നും, തന്റെ ഈ യാത്ര ഒട്ടും എളുപ്പമായിരുന്നില്ലെന്നും തുറന്ന് പറഞ്ഞ് ശ്രീയ അയ്യർ. നടി, അവതാരക, പ്രൊഫഷണൽ ബോഡിബിൽഡർ എന്നീ നിലകളിൽ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ശ്രീയ. ഒരു യൂട്യൂബ് അഭിമുഖത്തിൽ ശ്രീയ മനസ്സ് തുറന്നു. ഒരു പെൺകുട്ടിയായി ജനിച്ചു എന്നതാണ് തന്റെ യാത്ര ആദ്യം പ്രയാസകരമാക്കിയതെന്നും ശ്രീയ പറഞ്ഞു.

ഫിറ്റ്‌നസ് ലോകത്തെ തന്റെ സജീവ സാന്നിധ്യത്തിന് പുറമെ, സൂംബ, വിമൻ കിക്ക് ബോക്‌സിങ്, ഷൂട്ടിങ് തുടങ്ങിയ മേഖലകളിലും ശ്രീയ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. യാഥാസ്ഥിതികമായ ഒരു കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് താരം ബോഡിബിൽഡിങ്ങിന്റെ കായിക ലോകത്തേക്ക് കടന്നുവന്നതും മലയാളികൾ അംഗീകരിച്ച മികച്ച അവതാരകയായി ഉയർന്നുവന്നതും.

'കഠിനമായ ഫിറ്റ്‌നസ് ദിനചര്യയിലേക്ക് തിരിഞ്ഞപ്പോൾ താൻ ഒരു വെജിറ്റേറിയൻ ആയിരുന്നു എന്നത് മറ്റൊരു വെല്ലുവിളിയായി. തന്റെ ലക്ഷ്യങ്ങൾക്കായി ഭക്ഷണം ഉൾപ്പെടെയുള്ള പല കാര്യങ്ങളും വേണ്ടെന്ന് വെക്കേണ്ടി വന്നു. നിരന്തരമായ വിമർശനങ്ങളെയും പരിഹാസ കമന്റുകളെയും തുടർന്ന് മാനസികമായി തളർന്നു പോകുന്ന ഘട്ടം വരെയെത്തി'. പലപ്പോഴും സെൻസിറ്റീവാകുകയും വിഷാദത്തിലേക്ക് വഴുതി വീഴുകയും ചെയ്‌തെങ്കിലും, സ്വയം പ്രചോദിപ്പിച്ച് താൻ ജീവിതത്തിലേക്ക് തിരിച്ച് വന്നുവെന്നും ശ്രീയ കൂട്ടിച്ചേർത്തു.

ബോഡിബിൽഡിംഗ് പുരുഷൻമാരുടെ മാത്രം മേഖലയാണെന്ന ധാരണ ശക്തമായിരുന്നതിനാൽ സമൂഹത്തിൽ നിന്ന് കടുത്ത വിമർശനങ്ങളാണ് തനിക്ക് നേരിടേണ്ടി വന്നത്. ബോഡിബിൽഡിംഗ് തുടങ്ങിയ ആദ്യ നാളുകളിൽ സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്ന താരം, കൊറോണ മഹാമാരിയുടെ സമയത്ത് സൗജന്യ ഫിറ്റ്‌നസ് ക്ലാസുകൾ ഓൺലൈനായി നൽകിയതോടെയാണ് കൂടുതൽ ആളുകളിലേക്ക് എത്തുകയും അംഗീകരിക്കപ്പെടുകയും ചെയ്തത്.

ഒരു ഘട്ടത്തിൽ തൻ്റെ ജീവിതത്തിൽ വലിയൊരു വീഴ്ച സംഭവിച്ചിരുന്നു. ഒരു റിലേഷൻഷിപ്പിൽ നിന്നതുകൊണ്ടുണ്ടായ പ്രശ്നങ്ങളായിരുന്നു അതിന് കാരണം. അന്ന് താൻ ആത്മഹത്യാ ശ്രമം വരെ നടത്തി. എന്നാൽ, അമ്മയുടെ സ്നേഹനിർഭരമായ വാക്കുകളാണ് തന്നെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ആ സമയത്ത് താൻ ഏറെ ഭയപ്പെട്ടിരുന്നത് നാട്ടുകാരെയായിരുന്നു.

"ചത്തവരെ വീണ്ടും കൊല്ലുന്നതുപോലെയായിരുന്നു നാട്ടുകാരുടെ പെരുമാറ്റം," ശ്രീയ പറഞ്ഞു. പിന്നീട് എന്തിന് നാട്ടുകാരെ നോക്കി ജീവിക്കണം എന്ന് ചിന്തിച്ചു. താൻ വീണുപോയപ്പോൾ ഒരുകാലത്തും കൈവിടാതെ കൂടെനിന്നത് തന്റെ മാതാപിതാക്കൾ മാത്രമാണെന്നും, അവരുടെ പിന്തുണയാണ് ഇന്നത്തെ തന്റെ ശക്തിയെന്നും ശ്രീയ അയ്യർ കൂട്ടിച്ചേർത്തു.

Tags:    

Similar News