കാണുമ്പോള്‍ അസുഖം ഉള്ളതുപോലെ തോന്നുകയില്ല; ഉറപ്പിച്ചത് മൂന്നുതവണകളായുള്ള പരിശോധനയ്ക്ക് ശേഷം; ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടാണ് താനെന്ന വെളിപ്പെടുത്തലുമായി ഗായിക ജോത്സ്യന; താന്‍ നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും മാനസിക അവസ്ഥയെക്കുറിച്ചും ഗായിക മനസ്സ് തുറക്കുന്നു

കാണുമ്പോള്‍ അസുഖം ഉള്ളതുപോലെ തോന്നുകയില്ല

Update: 2025-06-15 09:59 GMT

തിരുവനന്തപുരം: എന്ത് സുഖമാണീ നിലാവ് എന്ന ആദ്യ ഗാനത്തിലൂടെ തന്നെ മലയാളികളുടെ മനസ്സില്‍ തന്റെതായ ഇടം നേടിയ ഗായികയാണ് ജോത്സ്ന.വ്യത്യസ്തമായ ആലാപന ശൈലിയിലൂടെയും ശബ്ദത്തിലൂടെയുമാണ് ജോത്സ്ന ഗാനാസ്വാദകരുടെ പ്രിയങ്കരിയായി മാറിയത്.2002 ല്‍ തന്റെ കരിയര്‍ ആരംഭിച്ച ഗായിക സിനിമാഗാനങ്ങള്‍ക്കൊപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോകളിലൂടെയും സ്റ്റേജഷോകളിലൂടെയുമൊക്കെ ഗാനരംഗത്ത് സജീവമാണ്.

ഇപ്പോഴിത ഗായികയുടെ ഒരു തുറന്നുപറച്ചിലാണ് സമൂഹമാധ്യമത്തിലുള്‍പ്പടെ ചര്‍ച്ചയാകുന്നത്.തനിക്ക് ഓട്ടിസം ഉണ്ടെന്നാണ് ടെഡ് എക്സ് ടോക്സില്‍ അതിഥിയായി പങ്കെടുത്ത് സംസാരിക്കവെ ഗായിക പറഞ്ഞത്.മൂന്ന് തവണ പരിശോധിച്ചുവെന്നും ശേഷമാണ് ഓട്ടിസം സ്ഥിരീകരിച്ചതെന്നും ജ്യോത്സ്ന പറയുന്നു.കുടുംബസമേതം കഴിഞ്ഞ കുറച്ച് നാളുകളായി ജ്യോത്സ്ന യുകെയിലായിരുന്നു താമസം.

ജീവിതത്തില്‍ ഓരോ പ്രായത്തിലും മറികടക്കേണ്ട കടമ്പകള്‍ എന്താണെന്ന് സമൂഹം നിശ്ചയിച്ചുവെച്ചിട്ടുണ്ട്.ഇതിലേക്ക് വൈകിയെത്തുന്നവര്‍ മാറ്റിനിര്‍ത്തിപ്പെടുകയും ഇവര്‍ക്കെതിരേ ചോദ്യങ്ങള്‍ ഉയരുകയും ചെയ്യും.സമപ്രായക്കാരുമായുള്ള താരതമ്യങ്ങളും മത്സരയോട്ടങ്ങളും നിറഞ്ഞ യാത്ര അവസാനം എത്തിപ്പെടുന്നത് ഉത്കണ്ഠയിലോ വിഷാദത്തിലോ ആയിരിക്കാം', ഇന്നര്‍ റിനൈസന്‍സ് എന്ന വിഷയത്തില്‍ സംസാരിക്കവേ ജ്യേത്സന മനസ്സുതുറന്നു.

ജോത്സനയുടെ വാക്കുകള്‍..

ജീവിതത്തില്‍ എപ്പോഴെങ്കിലും ഞാന്‍ ആരാണ് എന്നുള്ള ചോദ്യം നിങ്ങള്‍ സ്വയം ചോദിച്ചിട്ടുണ്ടോ.കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമുള്ള ചോദ്യമായി തോന്നുന്നുണ്ടാകും.നിങ്ങള്‍ ഈ ലോകത്തേക്ക് വന്ന് കഴിയുമ്പോള്‍ ജീവിത്തില്‍ മുന്നോട്ടുള്ള വര്‍ഷങ്ങളില്‍ പലതരത്തിലുള്ള മൈല്‍സ്റ്റോണുകള്‍ ഉണ്ടാകും. ഓരോന്നിനേയും എല്ലാവരും സമീപിക്കുന്ന രീതി വ്യത്യസ്തമായിരിക്കും.ചിലര്‍ വളരെ പതുക്കെയായിരിക്കും ഓരോ കാര്യങ്ങളുടെ അടുത്തേക്കും എത്തിച്ചേരുന്നത്. അതുകൊണ്ട് തന്നെ അവരുടെ നേരെ വിരലുകള്‍ ഉയരുകയും മാറ്റി നിര്‍ത്തപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടാകും.

മത്സരം, താരതമ്യപ്പെടുത്തല്‍, സമപ്രായക്കാരുടെ ജീവിതവുമായി ബന്ധപ്പെടുത്തിയുള്ള പ്രഷര്‍ എല്ലാം ഉണ്ടാകും.അതുകൊണ്ട് തന്നെ നേട്ടങ്ങള്‍ ഉണ്ടാക്കാനും മറ്റുള്ളവര്‍ക്ക് മുമ്പില്‍ പലതും തെളിയിച്ച് കാണിച്ച് കൊടുക്കാനുമുള്ള നിങ്ങളുടെ ഓട്ടം ആരംഭിക്കും. ആ ഓട്ടം ഒരു വലിയ മതിലില്‍ ഇടിച്ച് നില്‍ക്കും.സ്ട്രസ്, ആങ്സ്റ്റൈറ്റി ഡിസോഡര്‍, ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്നിവയില്‍ എന്തെങ്കിലുമൊക്കെയാകും ആ മതില്‍. പതിനാറ് വയസിലാണ് എനിക്ക് പ്രശസ്തി ലഭിക്കുന്നത്. ആ പ്രായത്തില്‍ ടീച്ചറാകാന്‍ ആയിരുന്നു എന്റെ ആഗ്രഹം. പക്ഷെ ഒറ്റരാത്രി കൊണ്ട് ജീവിതം മാറി മറിഞ്ഞു.

സംഗീതത്തിലേക്ക് വന്നു.റെക്കോര്‍ഡിങ്,കോണ്‍സേര്‍ട്സ് എല്ലാമായി ജീവിതം.ഇരുപത്തിമൂന്ന് വര്‍ഷത്തിലേറെയായി ഞാന്‍ ഇന്റസ്ട്രിയിലുണ്ട്.പക്ഷെ ഞാന്‍ വേണ്ടത്ര നന്നായി ഒന്നും ചെയ്യുന്നില്ലെന്ന പ്രതികരണങ്ങളാണ് വര്‍ക്കിങ് മദറായ എനിക്ക് കിട്ടിയതില്‍ ഏറെയും. ഞാന്‍ ഇതേ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം നീ വളരെ സെന്‍സിറ്റീവാണ്, ഓവര്‍ തിങ്കിങ് ചെയ്യുകയാണ്, റിലാക്സ് ചെയ്യൂ എന്നുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്.

അങ്ങനെ ജീവിതത്തിന്റെ ഒരു ഘട്ടത്തില്‍ എല്ലാത്തില്‍ നിന്നും ഓടി രക്ഷപ്പെടണമെന്ന് കരുതി ഇരിക്കുമ്പോള്‍ ഭര്‍ത്താവിന് യുകെയില്‍ ജോലി ലഭിച്ചു. അങ്ങനെ യുകെയിലേക്ക് പോവുകയും ചെയ്തു. അവിടെ എത്തിയശേഷം തുടക്കത്തില്‍ ഒറ്റപ്പെട്ട അവസ്ഥയായിരുന്നു. എന്റെ കംഫേര്‍ട്ട് സോണ്‍ വിട്ടാണ് അവിടേക്ക് പോയത് എന്നതുകൊണ്ട് തന്നെ വ്യത്യസ്തമായ ജീവിതമായിരുന്നു. പക്ഷെ എല്ലാത്തിനും രണ്ട് വശമുണ്ടെന്ന് പറയുന്നതുപോലെ ഇവിടേയും അത് സംഭവിച്ചു.

അവിടെ ഒരു കോഴ്സിന് ചേര്‍ന്നു. ശേഷം എന്നെ കുറിച്ച് തന്നെ എനിക്ക് ചില ചോദ്യങ്ങളുണ്ടായി.അങ്ങനെ ഞാന്‍ മാനസികാരോഗ്യ വിദഗ്ധനെ സമീപിച്ചു.ശേഷം നടത്തിയ പരിശോധനയില്‍ ഓട്ടിസം ഉണ്ടെന്ന് തിരിച്ചറിഞ്ഞു.ഒന്നല്ല മൂന്ന് തവണ പരിശോധിച്ചു.ഹൈലി മാസ്‌കിങ് ഓട്ടിസ്റ്റിക് അഡള്‍ട്ടാണ് ഞാനെന്നാണ് പരിശോധനയില്‍ മനസിലായത്. ഓട്ടിസം ഉള്ളതുപോലെ തോന്നുന്നില്ലല്ലോ പിന്നെന്താണ് ഇവള്‍ ഈ പറയുന്നതെന്ന് നിങ്ങള്‍ ചിന്തിക്കുന്നുണ്ടാകും.

എല്ലാവരും ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ ഓട്ടിസ്റ്റിക്കാണെന്ന് പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ അങ്ങനെയല്ല ഒന്നുകില്‍ നിങ്ങള്‍ക്ക് ഓട്ടിസം ഉണ്ടായിരിക്കും അല്ലെങ്കില്‍ ഉണ്ടാവില്ല. വ്യത്യസ്തമായ രീതിയില്‍ ലോകത്തെ കാണുകയും മനസിലാക്കുകയും ചെയ്യുന്നതിനെയാണ് ഓട്ടിസമെന്ന് പറയുന്നത്. ജീവിതത്തില്‍ അതുവരെ ഉണ്ടായിരുന്ന പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിച്ചത് ഓട്ടിസം കണ്ടുപിടിച്ചശേഷമാണ്.

എല്ലാത്തിനോടും വൈകാരികമായി പ്രതികരിച്ചിരുന്നതിന്റേയും എല്ലാം ഉള്ളിലേക്ക് എടുത്ത് അനുഭവിച്ചുകൊണ്ടിരുന്നതിന്റെയും കാരണവും മനസിലായി. ഓട്ടിസത്തെ കുറിച്ച് കൂടുതല്‍ അവബോധം സൃഷ്ടിക്കാനാണ് ഇപ്പോള്‍ ഞാന്‍ ഇത് തുറന്ന് പറയുന്നത്. മാറ്റം വീടുകളില്‍ നിന്നും സ്‌കൂളില്‍ നിന്നും ഉണ്ടാവണം. ഓട്ടിസം കണ്ടുപിടിക്കാനുള്ള മാര്‍ഗങ്ങളും വേണം. കാരണം ഓട്ടിസം ഉള്ളവര്‍ക്ക് വേണ്ടി നിര്‍മിക്കാത്ത ഒരു ലോകത്താണ് അവര്‍ ജീവിക്കാന്‍ നിര്‍ബന്ധിതരാകുന്നത്. അവരുടെ കഷ്ടപ്പാടുകള്‍ പുറത്ത് കാണാന്‍ കഴിയുന്നില്ലെന്നതും അവസ്ഥ കൂടുതല്‍ മോശമാക്കുമെന്നും ജ്യോത്സ്ന പറയുന്നു.

എന്താണ് ഓട്ടിസം?

'ഓട്ടിസം' ഒരു അസുഖമല്ല, അത് ഒരു അവസ്ഥയാണ്. ബുദ്ധിവികാസവുമായി ബന്ധപ്പെട്ട മാനസിക വ്യതിയാനമാണ് ഓട്ടിസം എന്ന് പറയാം.ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ ഓരോ കുട്ടിയിലും വ്യതസ്തമായിരിക്കും.തലച്ചോറിന്റെ ഘടനയിലും പ്രവര്‍ത്തനത്തിലുമുള്ള അസാധാരണത്വമാണ് ഓട്ടിസം ഉണ്ടാക്കുന്നത്.മൂന്ന് വയസ്സിനുള്ളില്‍ കുട്ടിക്ക് ഓട്ടിസം ഉണ്ടോ എന്ന് തിരിച്ചറിയാന്‍ സാധിക്കും. കുഞ്ഞുങ്ങളുടെ വളര്‍ച്ചയെയും ബുദ്ധിവികാസത്തെയും കുറിച്ച് മാതാപിതാക്കള്‍ കൃത്യമായി മനസ്സിലാക്കേണ്ടതുണ്ട്.അല്ലാത്തപക്ഷം, ഓട്ടിസമുള്ള കുഞ്ഞുങ്ങള്‍ക്ക് ശരിയായ രീതിയില്‍ ശരിയായ സമയത്ത് ചികിത്സ ലഭിക്കാതെ പോകാം.

Tags:    

Similar News