മുബൈ: റിലയൻസ് ഇൻഡസ്ട്രീസും ഡിസ്‌നിയും തമ്മിലുള്ള ലയന പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് സൂചന. റോയിട്ടേഴ്‌സാണ് ഇത് റിപ്പോർട്ട് ചെയ്തത്. കമ്പനിയുടെ തലപ്പത്ത് മുകേഷ് അംബാനിയല്ല, മറിച്ച് ഭാര്യ നിത അംബാനിയാണ് വരിക എന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ, ഇരുകമ്പനികളും പ്രതികരിച്ചിട്ടില്ല.

നിലവിൽ നിത അംബാനി റിലയൻസ് ഫൗണ്ടേഷന്റെ ചുമതലയാണ് വഹിക്കുന്നത്. റിലയൻസ്-ഡിസ്‌നി ഇന്ത്യ ഓപ്പറേഷൻസ് ചുമതല നിത അംബാനി ഏറ്റെടുക്കുമെന്ന വാർത്ത വരുന്നത് അവർ റിലയൻസ് ബോർഡിൽ നിന്ന് ഒഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ്. നിത ഇനി കൂടുതൽ സമയം റിലയൻസ് ഫൗണ്ടേഷന്റെ ഭാഗമായ ചാരിറ്റി പ്രവർത്തനങ്ങൾക്ക് ചെലവഴിക്കുമെന്നാണ് അന്ന് കേട്ടിരുന്നത്. ബോധി ട്രീ പ്രമോട്ടർ ഉദയ് ശങ്കർ പുതിയ കമ്പനിയുടെ വൈസ് ചെയർപേഴ്‌സണായി നിയമിതനായേക്കുമെന്ന് എക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

റിലയൻസ് ഫൗണ്ടേഷൻ കൂടാതെ മുംബൈ കേന്ദ്രമായ നിത അംബാനി കൾച്ചറൽ സെന്ററിന്റെ സ്ഥാപകയുമാണ് നിത അംബാനി. മുംബൈയിൽ നടക്കുന്ന പ്രധാന സംസ്‌കാരിക പരിപാടികൾ എല്ലാം എൻഎംഎസിസിയുടെ ആഭിമുഖ്യത്തിലാണ് നടക്കാറുള്ളത്.

ഡിസ്നിയും റിലയൻസും തമ്മിലുള്ള ലയനത്തോടെ, ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് യാഥാർഥ്യമാകുന്നത്. പ്രാഥമിക കരാറിൽ റിലയൻസ് വയാകോം 18നും ഡിസ്‌നിയും ഒപ്പുവച്ചിരുന്നു. ഡിസ്‌നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിന്മെന്റ് കമ്പനിയാണ് വയാകോം 18.

ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുള്ള സോണിയും സീ എന്റർടൈന്മെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു. 2023 ഡിസംബറിൽ, റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്‌നിയും അവരുടെ ഇന്ത്യൻ വിനോദ പ്രവർത്തനങ്ങൾ ലയിപ്പിക്കുന്നതിന് വിപുലമായ ചർച്ചകൾ നടത്തിയിരുന്നു. അതിന് മുമ്പ് ഒക്ടോബറിൽ ഡിസ്‌നി+ ഹോട്ട്സ്റ്റാർ സ്ട്രീമിങ് സേവനവും സ്റ്റാർ ഇന്ത്യയും ഉൾപ്പെടുന്ന ഡിസ്‌നിയുടെ ഇന്ത്യയിലെ ആസ്തികൾക്ക് റിലയൻസ് 7 ബില്യൺ ഡോളർ മുതൽ 8 ബില്യൺ ഡോളർ വരെ മൂല്യനിർണ്ണയം നടത്തുന്നു എന്ന റിപ്പോർട്ടുകളും പുറത്ത് വന്നിരുന്നു. റിലയൻസിനും ഡിസ്‌നിക്കുമായി 120 ടെലിവിഷൻ ചാനലുകളും സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളും ഉണ്ട്. ഈ കരാർ യാഥാർഥ്യമാകുമ്പോൾ ഇന്ത്യയുടെ 28 ബില്യൺ ഡോളറിന്റെ മീഡിയ, വിനോദ വിപണിയിൽ റിലയൻസ് വമ്പന്മാരാകും.