നയപ്രഖ്യാപനം വായിക്കാതെ ഗവര്‍ണര്‍ ഇറങ്ങിപ്പോയി; പിന്നാലെ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി ആര്‍. എന്‍. രവി; സഭയെ അവഹേളിച്ചെന്ന് സ്റ്റാലിന്‍; തമിഴ്‌നാട് നിയമസഭയില്‍ നാടകീയ രംഗങ്ങള്‍

Update: 2026-01-20 06:04 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിനിടെ നാടകീയ രംഗങ്ങള്‍. രാവിലെ തമിഴ്‌നാട് നിയമസഭയിലെത്തിയ ഗവര്‍ണര്‍ ആര്‍എന്‍ രവി നയപ്രഖ്യാപന പ്രസംഗം നടത്താതെ ഇറങ്ങിപ്പോയി. ഗവര്‍ണര്‍ ഇറങ്ങിപ്പോയതോടെ പ്രസംഗം ഗവര്‍ണര്‍ വായിച്ചതായി കണക്കാക്കണമെന്ന പ്രമേയം നിയമസഭ പാസാക്കി. നയപ്രഖ്യാപനം വായിക്കാതെ ഇറങ്ങിപ്പോയ ഗവര്‍ണര്‍ സര്‍ക്കാരിനെതിരെ കുറ്റപത്രവുമായി വാര്‍ത്താക്കുറിപ്പും പുറത്തിറക്കി.

നിയമസഭയില്‍ നടപടി ആരംഭിക്കുന്നതിന് മുന്നോടിയായി ദേശീയ ഗാനം ആലപിച്ചില്ലെന്നതടക്കം പ്രസംഗം വായിക്കാതിരുന്നതിന് 13 കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് ഗവര്‍ണറുടെ വാര്‍ത്താക്കുറിപ്പ്. ദേശീയ ഗാനത്തെ സര്‍ക്കാര്‍ അവഹേളിച്ചുവെന്നും നയപ്രഖ്യാപന പ്രസംഗത്തില്‍ വസ്തുതാവിരുദ്ധമായ അവകാശവാദങ്ങളാണുള്ളതെന്നും ഗവര്‍ണര്‍ വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു. പ്രസംഗിക്കാനൊരുങ്ങിയപ്പോള്‍ തന്റെ മൈക്ക് സ്പീക്കര്‍ ഓഫാക്കിയെന്നും ഗവര്‍ണര്‍ ആരോപിക്കുന്നു.

അതേസമയം, ഗവര്‍ണറുടെ നടപടി ഖേദകരമാണെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ പറഞ്ഞു. നയപ്രഖ്യാപനം ഇനി വേണ്ടെന്നും ഇതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്നും സമാന മനസുള്ള പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്ത് നടപടി എടുക്കുമെന്നും ആര്‍എന്‍ രവി തമിഴ്‌നാട് നിയമസഭയെ അവഹേളിച്ചുവെന്നും സര്‍ക്കാര്‍ നല്‍കിയ പ്രസംഗം ഗവര്‍ണര്‍ അംഗീകരിച്ചില്ലെന്നും എംകെ സ്റ്റാലിന്‍ വ്യക്തമാക്കി. നയപ്രഖ്യാപനത്തിന്റെ തമിഴ് പരിഭാഷ സ്പീക്കര്‍ നിയമസഭയില്‍ വായിച്ചു. തുടര്‍ന്നാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്.

Similar News