ആഹാരം മോഷ്ടിച്ചെന്ന് ആരോപിച്ച് ഏഴുവയസ്സുകാരനോട് കൊടുംക്രൂരത! അഞ്ചുമണിക്കൂര്‍ ഡീപ് ഫ്രീസറിലിട്ട് പൂട്ടി കടയുടമ; കത്തി കാണിച്ച് ഭീഷണിപ്പെടുത്തുന്ന വീഡിയോ പുറത്ത്

Update: 2026-04-01 13:14 GMT

ഹാപ്പൂര്‍: ഉത്തര്‍പ്രദേശിലെ ഹാപ്പൂര്‍ ജില്ലയില്‍ ഏഴുവയസ്സുകാരനോട് കടയുടമ കാട്ടിയ ക്രൂരതയുടെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. ഭക്ഷണം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ആസാദ് എന്ന വ്യക്തി കുട്ടിയെ അഞ്ച് മണിക്കൂറോളം ഡീപ് ഫ്രീസറില്‍ പൂട്ടിയിട്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

കുട്ടിയെ ഒരു പാഠം പഠിപ്പിക്കാനാണ് താന്‍ ഇത് ചെയ്തതെന്ന വിചിത്രമായ വാദമാണ് ആസാദ് പോലീസിനോട് പറഞ്ഞത്. പുറത്തുവന്ന വീഡിയോയില്‍, ഫ്രീസര്‍ തുറന്ന് കുട്ടിയെ ഭയപ്പെടുത്തുന്ന രീതിയില്‍ ചോദ്യം ചെയ്യുന്നതും തുടര്‍ന്ന് വീണ്ടും ഫ്രീസറിലിട്ട് പൂട്ടുന്നതും ദൃശ്യമാണ്. കത്തി കാണിച്ച് കഴുത്തറുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതിനൊപ്പം കുട്ടിയെ അധിക്ഷേപിക്കാനും ഇയാള്‍ മുതിര്‍ന്നു. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് കരഞ്ഞുകൊണ്ട് കുട്ടി ആവര്‍ത്തിച്ചു പറഞ്ഞിട്ടും പ്രതി കനിഞ്ഞില്ല.

ഫ്രീസറിനുള്ളില്‍ പേടിച്ച് വിറച്ച് കരഞ്ഞ കുട്ടിയെ ഒടുവില്‍ നാട്ടുകാര്‍ ഇടപെട്ടാണ് രക്ഷപ്പെടുത്തിയത്. അതിക്രൂരമായ ഈ കൃത്യത്തിനെതിരെ കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഹാപ്പൂര്‍ പോലീസ് അറിയിച്ചു. കുട്ടികള്‍ക്കെതിരെയുള്ള ഇത്തരം അക്രമങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.

Similar News