സുഹൃത്തിനൊപ്പം ഹോസ്റ്റലിലേക്കു മടങ്ങുംവഴി എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു; ചെന്നൈ അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം; കുറ്റം സംശയാതീതമായി തെളിയിച്ചതിന് പൊലീസിന് അഭിനന്ദനം; 30 വര്‍ഷം കഴിയാതെ പ്രതിയെ പുറത്തുവിടരുതെന്ന് ചെന്നൈ മഹിള കോടതി

അണ്ണാ സര്‍വകലാശാല പീഡന കേസില്‍ പ്രതിക്ക് ജീവപര്യന്തം

Update: 2025-06-02 07:05 GMT

ചെന്നൈ: അണ്ണാ സര്‍വകലാശാല ബലാത്സംഗ കേസില്‍ പ്രതി ജ്ഞാനശേഖരന് ജീവപര്യന്തം തടവുശിക്ഷ. ചെന്നൈ മഹിളാ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറഞ്ഞത് 30 വര്‍ഷം കഴിയാതെ പുറത്തുവിടരുതെന്നും ജയിലില്‍ പ്രത്യേക പരിഗണനകള്‍ ഒന്നും നല്‍കരുതെന്നും കോടതി നിര്‍ദേശിച്ചു. വിവിധ വകുപ്പുകളിലായി 34 വര്‍ഷവും 3 മാസവും തടവും വിധിച്ചിട്ടുണ്ട്. പ്രതിക്ക് പരോളോ ശിക്ഷയിളവോ നല്‍കാന്‍ പാടില്ലെന്നും പറഞ്ഞ കോടതി പൊലീസിനെ പ്രശംസിക്കുകയും ചെയ്തു.

രണ്ടാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ 2024 ഡിസംബര്‍ 23നു രാത്രി സുഹൃത്തിനൊപ്പം ക്യാംപസിലെ ഹോസ്റ്റലിലേക്കു മടങ്ങും വഴി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് കേസ്. 11 കുറ്റങ്ങള്‍ സംശയാതീതമായി തെളിഞ്ഞതായി ജഡ്ജി എം.രാജലക്ഷ്മി ഉത്തരവില്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നു പ്രതി ഭീഷണിപ്പെടുത്തിയെങ്കിലും, പിറ്റേന്നു വിദ്യാര്‍ഥിനി പൊലീസിനെ സമീപിച്ചു.

ക്യാംപസിന് സമീപം ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ ഡിഎംകെ യുവജന വിഭാഗം പ്രവര്‍ത്തകനാണെന്നും ഡിഎംകെ നേതാക്കളില്‍ ചിലര്‍ ഇയാളെ സഹായിക്കാന്‍ ശ്രമിച്ചെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു. അന്വേഷണത്തിനിടെ പ്രഥമവിവര റിപ്പോര്‍ട്ടിലെ നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നതും വിവാദമായി. തുടര്‍ന്നു ഹൈക്കോടതി നിര്‍ദേശപ്രകാരം വനിതാ ഐപിഎസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണു കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗം അടക്കം ജ്ഞാനശേഖരനെതിരെ ചുമത്തിയ 11 കുറ്റങ്ങളും തെളിഞ്ഞതായി കോടതി വിധിച്ചിരുന്നു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രൊസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രായമായ അമ്മയെ ശുശ്രൂഷിക്കാന്‍ മറ്റാരും ഇല്ലെന്നും കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നും ജ്ഞാനശേഖരന്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

അണ്ണാ സര്‍വകലാശാല ക്യാംപസില്‍ പുരുഷ സുഹൃത്തിനൊപ്പം നില്‍ക്കുകയായിരുന്ന രണ്ടാം വര്‍ഷം എംഇ വിദ്യാര്‍ത്ഥിനിയെ ആണ് 37കാരനായ ജ്ഞാനശേഖരന്‍ അതിക്രൂരമായി ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. പുരുഷ സുഹൃത്ത് പേടിച്ച് ഓടിപ്പോയതിനു പിന്നാലെ സര്‍വകലാശാല ലാബിനു പിന്നിലുള്ള ആളൊഴിഞ്ഞ റോഡിലേക്ക് പെണ്‍കുട്ടിയെ പ്രതി എത്തിച്ചു.

തന്നോടൊപ്പവും അതിക്രമത്തിന് തൊട്ടുമുന്‍പ് തന്നെ ഫോണില്‍ വിളിച്ച വ്യക്തിക്കൊപ്പവും സമയം ചിലവിടണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. ഫോണ്‍ ചെയ്ത വ്യക്തിയെ പ്രതി സാര്‍ എന്ന് വിളിച്ചെന്നും പെണ്‍കുട്ടിയെ ഉടന്‍ വിട്ടയക്കാമെന്ന് ഉറപ്പ് നല്‍കിയെന്നും പോലീസിന് ലഭിച്ച പരാതിയില്‍ ഉണ്ട്. അതിനു ശേഷം മുക്കാല്‍ മണിക്കൂറോളം ഇയാള്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു. പെണ്‍കുട്ടിയുടെ ഫോണില്‍ നിന്ന് അച്ഛന്‍ടെ മൊബൈല്‍ നമ്പര്‍ എടുത്ത ഇയാള്‍ ദൃശ്യങ്ങള്‍ അയച്ചു കൊടുക്കുമെന്നും ഭീഷണിപ്പെടുത്തി. ക്രിസ്തുമസ് അവധിക്ക് നാട്ടില്‍ പോകരുതെന്നും വിളിക്കുമ്പോഴെല്ലാം വരാണെമെന്നും ആവശ്യപ്പെട്ടതിനു ശേഷമാണ് ഇയാള്‍ പെണ്‍കുട്ടിയെ വിട്ടയച്ചത്.

Similar News