ഭോപ്പാലില്‍ എല്‍ ആകൃതിയിലുള്ള 90 ഡ്രിഗ്രി വളവുള്ള വിചിത്ര മേല്‍പാലം; ലോറിയും ബസുമൊക്കെ ഇതിലൂടെ എങ്ങനെ ഓടിക്കും? വ്യാജ ഡിഗ്രിയുള്ള എന്‍ജിനീയര്‍മാരാകും പാലം നിര്‍മിച്ചതെന്ന് വിമര്‍ശനം; സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാക്കള്‍

ഇതെന്ത് പാലമാണെന്ന് നാട്ടുകാര്‍?

Update: 2025-06-14 10:31 GMT

ഭോപ്പാല്‍: മദ്ധ്യപ്രദേശിലെ '90 ഡിഗ്രി' വളവുള്ള മേല്‍പാല നിര്‍മാണത്തെച്ചൊല്ലി വിവാദം. ഭോപ്പാലില്‍ നിര്‍മ്മിച്ച റെയില്‍വേ മേല്‍പ്പാലത്തിന് 90 ഡ്രിഗ്രി വളവുണ്ട്. എല്‍ ആകൃതിയിലുള്ള പാലം അപകടം ഉണ്ടാക്കുമെന്നും നിര്‍മിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യമുയര്‍ന്നു. വ്യാജ ഡിഗ്രിയുള്ള എന്‍ജിനീയര്‍മാരാകും പാലം നിര്‍മിച്ചതെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനമുണ്ടായി.

വിവാദങ്ങളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഈ പാലം. ഐഷ്ബാഗ് സ്റ്റേഡിയത്തിന് സമീപം 18 കോടി ചിലവഴിച്ച് നിര്‍മ്മിച്ച ഫ്‌ലൈഓവറിനാണ് നിര്‍മ്മാണത്തിലെ പിഴവുണ്ടെന്ന് ചൂണ്ടികാണിച്ച് പലരും രംഗത്തെത്തിയത്. 648 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയുമാണ് പാലത്തിനുള്ളത്.കോണ്‍ഗ്രസ് വക്താവ് അഭിനവ് ബറോലിയ പാലത്തിന്റെ രൂപകല്‍പ്പനയെ വീഡിയോ ഗെയിമിനോട് ഉപമിച്ചു.

ഇത് അങ്ങേയറ്റം അപകടകരമാണെന്നും സര്‍ക്കാരിന്റെ വീഴ്ച്ചയെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി രാകേഷ് സിംഗ് ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ഉറപ്പ് നല്‍കി. വിമര്‍ശനം രാഷ്ട്രീയ പ്രേരിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാലം പരിശോധിച്ച ശേഷം നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എല്‍ ആകൃതിയിലുള്ള കൊടും വളവില്‍ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുമെന്ന് വിമര്‍ശനം ഉയര്‍ന്നു. നിര്‍മാണത്തിലെ പിഴവോ പദ്ധതിയുടെ റിപ്പോര്‍ട്ട് തയാറാക്കിയതിലെ പിഴവോ ആകാം കാരണമെന്നാണ് നിഗമനം.

പാലത്തിന്റെ എല്‍ ആകൃതിയിലുള്ള വളവ് അപകടങ്ങള്‍ക്ക് കാരണമാകുമെന്ന് നാട്ടുകാരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും ആശങ്ക ഉന്നയിച്ചു. പാലത്തിന്റെ രൂപകല്‍പ്പന എഞ്ചിനീയര്‍മാരുടെ പിഴവാണ്. പാലം രൂപകല്‍പ്പന ചെയ്തതിന് ഉത്തരവാദികളായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മഹാമായ് കാ ബാഗ്, പുഷ്പ നഗര്‍, സ്റ്റേഷന്‍ പ്രദേശം, ന്യൂ ഭോപ്പാല്‍ എന്നിവയെ ബന്ധിപ്പിക്കുന്നതാണ് മേല്‍പ്പാലം. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പാലം പൂര്‍ത്തിയായിട്ടും അതിന്റെ രൂപകല്‍പ്പന തര്‍ക്കവിഷയമായി മാറിയിരിക്കുകയാണ്.

Tags:    

Similar News