63കാരിയെ ഫോണിൽ ബന്ധപ്പെട്ടത് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന വ്യാജേന; സൈബർ കേസെടുത്തിട്ടുണ്ടെന്നും വെർച്വൽ അറസ്റ്റിലാണെന്നും ഭീഷണി; തട്ടിപ്പ് പുറത്ത് വരുന്നത് പണം അയച്ചു കൊടുക്കാൻ ബാങ്കിലെത്തിയപ്പോൾ; പത്തനംതിട്ടയിൽ വയോധിക ദമ്പതികൾക്ക് നഷ്ടമായത് 1.40 കോടി രൂപ

Update: 2025-11-22 12:57 GMT

കീഴ്‌വായ്പൂർ: പത്തനംതിട്ടയിൽ വെർച്വൽ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി വയോധിക ദമ്പതികളിൽ നിന്ന് തട്ടിയെടുത്തത് 1.40 കോടി രൂപ. മല്ലപ്പള്ളി സ്വദേശികളായ കിഴക്കേൽ വീട്ടിൽ ഷേർലി ഡേവിഡ് (63), ഭർത്താവ് ഡേവിഡ് പി. മാത്യു എന്നിവരാണ് തട്ടിപ്പിനിരയായത്. അബുദാബിയിൽ താമസക്കാരായിരുന്ന ദമ്പതികൾ ഈ മാസം എട്ടാം തീയതിയാണ് നാട്ടിലെത്തിയത്.

നവംബർ 18-ന് ഷേർലി ഡേവിഡിനെ ഫോണിൽ വിളിച്ച അജ്ഞാതൻ മുംബൈ ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പരിചയപ്പെടുത്തി. ഷേർലിയുടെ ഫോൺ നമ്പർ ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതിന് സൈബർ കേസെടുത്തിട്ടുണ്ടെന്നും, മുംബൈ സ്റ്റേഷനിൽനിന്ന് ജാമ്യമെടുത്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. വെർച്വൽ അറസ്റ്റിലാണെന്നും ഈ വിവരം ആരോടും പറയരുതെന്നും നിർദ്ദേശിച്ചു.

തുടർന്ന് മറ്റൊരു നമ്പറിൽനിന്ന് വിളിച്ചയാൾ, ഷേർലിയുടെ അക്കൗണ്ടിലേക്ക് 20 ലക്ഷം രൂപ അനധികൃതമായി വന്നിട്ടുണ്ടെന്നും, ഈ കേസ് സിബിഐക്ക് കൈമാറാൻ പോവുകയാണെന്നും അറിയിച്ചു. റിസർവ് ബാങ്കിന്റെ പരിശോധനയ്ക്കാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകിയ ഒരു അക്കൗണ്ട് നമ്പറിലേക്ക് പണം അയക്കാൻ ആവശ്യപ്പെട്ടു. ഇതനുസരിച്ച് ദമ്പതികൾ ആദ്യം 90.50 ലക്ഷം രൂപ അയച്ചുകൊടുത്തു.

നവംബർ 20-ന് വീണ്ടും വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെട്ട് 50 ലക്ഷം രൂപ കൂടി അയക്കാൻ ആവശ്യപ്പെട്ടു. ഈ പണവും കൈമാറിയതോടെ നഷ്ടപ്പെട്ട ആകെ തുക 1.40 കോടി രൂപയായി. 21-ാം തീയതി വീണ്ടും 38 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടപ്പോഴാണ് ദമ്പതികൾ ബാങ്കിലെത്തിയത്. സംശയം തോന്നിയ ബാങ്ക് അധികൃതർ കീഴ്‌വായ്പൂർ പോലീസിനെ വിവരമറിയിക്കുകയും തുടർന്ന് പണം അയയ്ക്കുന്നത് തടയുകയും ചെയ്തു. തട്ടിപ്പുകാർ പണം പിൻവലിക്കുന്നത് തടയാൻ പോലീസ് നടപടികൾ സ്വീകരിച്ചു വരുന്നു.

Tags:    

Similar News