എട്ട് ജീവനക്കാര്‍ ഒപ്പമുണ്ടായിട്ടും ഒരാളും കവര്‍ച്ച തടയാന്‍ ശ്രമിച്ചില്ലേ? ഇത്രയും വലിയ തുക ക്യാഷായി കൊണ്ടുപോയത് എന്തിന്? പട്ടാപ്പകല്‍ ആള്‍ത്തിരക്കുള്ള റോഡില്‍ കവര്‍ച്ച നടക്കുമോ? ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാന്‍ പൊലീസ്; ഇസാഫ് ബാങ്കില്‍ നിന്ന് 40 ലക്ഷം കവര്‍ന്നകേസില്‍ ദുരൂഹത

എട്ട് ജീവനക്കാര്‍ ഒപ്പമുണ്ടായിട്ടും ഒരാളും കവര്‍ച്ച തടയാന്‍ ശ്രമിച്ചില്ലേ?

Update: 2025-06-12 05:39 GMT

കോഴിക്കോട്: പന്തീരാങ്കാവില്‍ ഇസാഫ് ബാങ്കില്‍നിന്ന് 40 ലക്ഷം രൂപ തട്ടിയെടുത്ത് കടന്നുകളഞ്ഞ കേസില്‍ അടിമുടി ദുരൂഹത. അക്ഷയ എന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍വെച്ച സ്വര്‍ണ്ണം മാറ്റിവെക്കാനായുള്ള പണം എന്ന പേരില്‍ 40 ലക്ഷം രൂപ ബാങ്ക് ജീവനക്കാരനില്‍നിന്ന് തട്ടിപ്പറച്ച് മുങ്ങിയ, പന്തീരങ്കാവ് കൈമ്പാലം പള്ളിപ്പുറം സ്വദേശിയായ ഷിബിന്‍ ലാലിനുവേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കയാണ്. പ്രതി ഷിബിന്‍ ലാല്‍ രക്ഷപ്പെട്ട സ്‌കൂട്ടര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പന്തീരാങ്കാവില്‍ ഷിബിന്റെ ഉടമസ്ഥതയിലുള്ള ഷെഡില്‍ നിന്നുമാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്. വാടകക്കെടുത്ത സ്‌കൂട്ടറാണ് കവര്‍ച്ച നടത്താന്‍ ഉപയോഗിച്ചത്.

സംഭവത്തില്‍ ഇസാഫ് ബാങ്ക് ജീവനക്കാരെ വീണ്ടും ചോദ്യം ചെയ്യാന്‍ പൊലീസ് നീക്കം തുടങ്ങി. എട്ടു ജീവനക്കാരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം. ഷിബിന്‍ ലാല്‍ നാല് ദിവസം മുമ്പാണ് സ്വര്‍ണ്ണപ്പണയം മാറ്റിവയ്ക്കുന്നതിനായി ബാങ്കിലെത്തിയതായി ഇസാഫ് ജീവനക്കാര്‍ പറയുന്നു. അക്ഷയയില്‍ പലിശ കൂടുതലായതിനാല്‍ മാറ്റിവെക്കുകയാണെന്നാണ് ഇയാള്‍ പറഞ്ഞത്. ഷിബിന്‍ ലാലിന്റെ വീട്ടിലെത്തി ഇസാഫ് പ്രതിനിധി വെരിഫിക്കേഷന്‍ നടത്തിയ ശേഷം ഭാര്യയുടെയും ഷിബിന്‍ലാലിന്റെയും പേരില്‍ ബാങ്കില്‍ അക്കൗണ്ട് തുടങ്ങി.

തുടര്‍ന്നാണ് ഇന്നലെ പണവുമായി ഇസാഫ് ജീവനക്കാര്‍ സഹകരണ ബാങ്കിലേക്ക് പോയത്. 10 ലക്ഷം രൂപ കൊടുത്തയക്കുമ്പോള്‍ 2 ജീവനക്കാര്‍ ഒപ്പം വേണമെന്നാണ് ചട്ടം. ഇതനുസരിച്ച് 40 ലക്ഷം രൂപയായതിനാലാണ് 8 ജീവനക്കാരെ അയച്ചത്. ജീവനക്കാര്‍ കാറിലും ഷിബിന്‍ലാല്‍ ബൈക്കിലുമാണ് ബാങ്കിലെത്തിയത്.

പന്തീരങ്കാവ് മണക്കടവിന് മുന്നിലെ അക്ഷയ ഫൈനാന്‍സിയേഴ്സിന് മുന്നില്‍ കാര്‍ നിര്‍ത്തി, ഷിബിന്‍ലാലിനെ കൈമാറാനായി പണം പുറത്തെടുത്തപ്പോള്‍ തന്നെ അയാള്‍ തട്ടിപ്പറച്ച് ഓടി സ്‌കൂട്ടറില്‍ കടന്നുകളഞ്ഞു എന്നാണ് മൊഴി. ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. ബാങ്ക് ജീവനക്കാരനായ അരവിന്ദനില്‍നിന്നാണ് പണം തട്ടിപ്പറച്ചത്. അരവിന്ദന്‍ അല്ലാതെ മറ്റാരും കവര്‍ച്ച നടത്തുന്നത്, കണ്ടിട്ടില്ല എന്നും പറയുന്നു. പട്ടാപ്പകല്‍ ആയിരുന്നിട്ടും ഒപ്പമുള്ള ഏഴുപേര്‍ കണ്ടില്ല എന്ന മൊഴി പൊലീസ് പൂര്‍ണ്ണമായും വിശ്വസിച്ചിട്ടില്ല.. അതുകൊണ്ടാണ് ജീവനക്കാരെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്യുന്നത്. ഒരുപാട് ആള്‍ത്തിരിക്കുള്ള ഒരു സ്ഥലത്തുവെച്ച് പട്ടാപ്പകല്‍ ഇങ്ങനെ ഒരു സംഭവം നടന്നിട്ടും, 8 പേര്‍ ഉണ്ടായിട്ടും തടയാന്‍ കഴിഞ്ഞില്ല എന്നതിലും ദുരൂഹതയുണ്ട്.

അക്ഷയ എന്ന് പറയുന്ന ധനകാര്യ സ്ഥാപനം ഒരു ചെറുകിട സ്ഥാപനം മാത്രമാണ്.അവര്‍ എത്രയും വലിയ വായ്പ്പ കൊടുക്കുമോ എന്നുപോലും അന്വേഷിക്കാതെയാണ് ബാങ്ക് ഈ ഇടപാടിന് ഇറങ്ങിയത്്. ഇത്രയും വലിയ പണം, അക്കൗണ്ട് വഴി ട്രാന്‍സ്ഫര്‍ ചെയ്യാതെ ക്യാഷ് കൊണ്ടുപോയതും ദുരൂഹമാണ്. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണല്‍ എം എം സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇതെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്.

അതിനിടെ ഷിബിന്‍ ലാല്‍ ഇതേ ആവശ്യവുമായി മറ്റ് മൂന്ന് ബാങ്കുകളെക്കൂടി സമീപിച്ചതായുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഷിബിന്‍ലാല്‍ 38 ലക്ഷം രൂപക്ക് സ്വര്‍ണ്ണം പണയം വെച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി, മൂന്ന് ബാങ്ക് ജീവനക്കാര്‍ ഇവിടെ എത്തിയിരുന്നതായി, അക്ഷയ ഫിനാഴ്സിയേഴ്സ് മാനേജര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ പരമാവധി ഒന്നരലക്ഷം രൂപയേ വായ്പ്പ നല്‍കാറുള്ളൂ എന്ന മറുപടി കേട്ട് ഇവര്‍ മടങ്ങുകയായിരുന്നു. ഇങ്ങനെ വന്ന മറ്റ് ബാങ്കുകളിലെ ജീവനക്കാരുടെ കൈയില്‍ അക്ഷയയുടെ വ്യാജ വായ്പ്പാ കാര്‍ഡും ഉണ്ടായിരുന്നു. ഈ കാര്‍ഡ് ഷിബിന്‍ലാല്‍ ക്രിത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കരുതുന്നത്. അതില്‍ അക്ഷയയുടെ എംബ്ലംപോലും ഇല്ലായിരുന്നു.

ഇതേ കാര്‍ഡ് വെച്ചാണ് അയാള്‍ ഇസാഫ് ബാങ്കിനെയും കബളിപ്പിച്ചുവെന്നാണ് കരുതുന്നത്. നാലുവര്‍ഷം മുമ്പാണ് ഇയാള്‍ അക്ഷയയില്‍ അവസാനമായി എത്തിയത് എന്നും അയ്യായിരവും, പതിനായായിരവും രൂപയുടെ ചെറിയ ഇടപാട് മാത്രമാണ് ഇയാള്‍ക്ക് ഇവിടെ ഉണ്ടായിരന്നതുമെന്നാണ് അക്ഷയയിലെ ജീവനക്കാര്‍ പറയുന്നത്. പന്തിരങ്കാവ് പൊലീസ് വിവിധ ഭാഗങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതിക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. ഇതിനുപുറമേ പ്രതിയുടെ ദൃശ്യങ്ങളും ഫോട്ടോയും പൊലീസ് പുറത്തു വിട്ടിട്ടുണ്ട്.

Tags:    

Similar News