ഓസ്ട്രേലിയന്‍ വിസ മുതല്‍ കല്യാണാലോചന വരെ; മുക്കിയത് കോടികള്‍! പത്തര ലക്ഷം തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍; അഞ്ചുമാസത്തെ ഒളിവുജീവിതത്തിന് ഒടുവില്‍ പൂയപ്പള്ളി പോലീസ് പൊക്കി; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയതിന് പിന്നാലെ വിടാതെ പിന്തുടര്‍ന്ന് കുടുക്കി

പത്തര ലക്ഷം തട്ടിയ കേസില്‍ ദമ്പതികള്‍ പിടിയില്‍

Update: 2026-04-06 11:48 GMT

കൊല്ലം: ഓസ്ട്രേലിയയില്‍ ജോലിയും പൗരത്വവും ഉറപ്പുനല്‍കി 10.50 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ അഞ്ചുമാസങ്ങള്‍ക്ക് ശേഷം പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു.

ചെട്ടികുളങ്ങര കണ്ണമംഗലം ഇലഞ്ഞിവേലിത്തറയില്‍ താമസിക്കുന്ന 52 വയസുള്ള ബിജു ബാലന്‍, ഭാര്യ 44 വയസുള്ള രശ്മി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. എറണാകുളം മരട് പ്രദേശത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് ഇരുവരും പിടിയിലായത്. കഴിഞ്ഞ ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസിനുശേഷം പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവര്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

ഇതിനു പുറമെ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി നിരവധി തട്ടിപ്പ് കേസുകളും ഇവര്‍ക്കെതിരെ നിലവിലുണ്ടെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. വിവാഹ വാഗ്ദാനം ചെയ്ത് 15.52 ലക്ഷം രൂപ തട്ടിയെടുത്ത കേസ് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലും വിദേശത്ത് ബിസിനസ് തുടങ്ങാമെന്നു പറഞ്ഞ് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസ് കായംകുളം സ്റ്റേഷനിലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

കൂടാതെ, വിസ വാഗ്ദാനം ചെയ്ത് കണ്ണൂര്‍ സ്റ്റേഷനിലും കൊല്ലം സ്വദേശിയില്‍ നിന്ന് 13 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ചിലും അന്വേഷണം നടന്നു വരികയാണ്. വാഹനങ്ങള്‍ വാങ്ങി മറിച്ചു വിറ്റ് തട്ടിപ്പ് നടത്തിയതും ലോണ്‍ വാഗ്ദാനം നല്‍കി പണം തട്ടിയതും ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ നിരവധി പരാതികള്‍ ഇവര്‍ക്കെതിരെ ലഭിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിനിയില്‍ നിന്ന് 85 ലക്ഷം രൂപ തട്ടിയെടുത്ത കേസും തിരുവനന്തപുരം സ്വദേശികളായ സ്ത്രീകളെ സമാന രീതിയില്‍ കബളിപ്പിച്ച കേസുകളും ഉള്‍പ്പെടുന്നു. കൊട്ടാരക്കര ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നിര്‍ദ്ദേശപ്രകാരം പൂയപ്പള്ളി ഇന്‍സ്പെക്ടര്‍ പി. ഷാജിമോന്‍, എസ്ഐ രജനീഷ്, എസ്സിപിഒ മധു, ബിനീഷ്, ശിവപ്രസാദ്, രഞ്ജിനി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനകള്‍ക്ക് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News