സ്‌കൂളിലെത്താന്‍ വൈകിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരത; വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ചു; ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തി; പുറത്താക്കുമെന്ന് ഭീഷണിപ്പെടുത്തി; തൃക്കാക്കരയിലെ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

തൃക്കാക്കരയിലെ സ്‌കൂളിനെതിരെ പരാതിയുമായി രക്ഷിതാക്കള്‍

Update: 2025-08-14 10:28 GMT

കൊച്ചി: വൈകിയെത്തിയതിന് അഞ്ചാം ക്ലാസുകാരനോട് ക്രൂരമായി പെരുമാറിയെന്ന പരാതിയില്‍ തൃക്കാക്കര കൊച്ചിന്‍ പബ്ലിക് സ്‌കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കുടുംബത്തിന്റെ പരാതി പുറത്തുവന്നതോടെയാണ് അന്വേഷണം. കുട്ടിക്കെതിരെ പ്രതികാര നടപടിയെടുത്തുവെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. സ്‌കൂളില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ച് വെയിലത്ത് ഗ്രൗണ്ടില്‍ ഓടിച്ച ശേഷം ഇരുട്ട് മുറിയില്‍ ഒറ്റയ്ക്ക് ഇരുത്തിയെന്നാണ് മാതാപിതാക്കള്‍ പറയുന്നത്. കൂടാതെ രക്ഷിതാക്കളെ വിളിച്ചുവരുത്തുകയും ചെയ്തു.കുട്ടിയുടെ ടിസി തന്നുവിടുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞുവെന്നും രക്ഷിതാക്കള്‍ ആരോപിച്ചു.

പ്രതിഷേധവുമായി കുട്ടിയുടെ രക്ഷിതാക്കളും ബന്ധുക്കളും രംഗത്തെത്തിയിട്ടുണ്ട്. രക്ഷിതാക്കളും വിവിധ വിദ്യാര്‍ഥി സംഘടനകളും സ്‌കൂളിലെത്തി പ്രതിഷേധിച്ചു. രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരുമായി തര്‍ക്കമുണ്ടായി. പ്രിന്‍സിപ്പളിനെ സസ്പെന്‍ഡ് ചെയ്യണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം. എന്നാല്‍, കുട്ടിയെ ശിക്ഷിച്ചിട്ടില്ലെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറയുന്നത്. കുട്ടിയെ ഓടിച്ചത് വ്യായാമത്തിന്റെ ഭാഗമായാണ് എന്നാണ് ന്യായീകരണം. സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സംസ്ഥാനത്തെ ഒരു സ്‌കൂളിലും കുട്ടികള്‍ക്കെതിരെയുള്ള ഒരു വിവേചനവും ഒരു കാരണവശാലും അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ഒരു കുട്ടിയോട് ഇങ്ങനെ പെരുമാറാന്‍ മാനേജ്മെന്റിനോ അദ്ധ്യാപകനോ അവകാശമില്ല. ഉപദേശിക്കാം, അല്ലാതെ മാനസിക നിലയെ ബാധിക്കുന്ന രീതിയില്‍ ഇരുട്ട് മുറിയില്‍ അടച്ചിടുന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അന്വേഷിച്ച് അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷം കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Tags:    

Similar News