കോര്‍പ്പറേഷന്റേയും ദേവസ്വം ബോര്‍ഡിന്റേയും കോണ്‍ട്രാക്ടര്‍; അസുഖം വന്നതോടെ ആ പണികള്‍ ഏറ്റെടുക്കാന്‍ ആകാതെ വന്നു; ബാങ്ക് ലോണ്‍ കുമിഞ്ഞ് കൂടി 2.30കോടിയായപ്പോള്‍ ഓട്ടോയും ഓടിച്ചു; ഒന്നും നടന്നില്ല; ഭര്‍ത്താവിനെ കഴുത്തറത്തു കൊന്ന് ഭാര്യ തൂങ്ങി മരിച്ചു; കരമനയെ നടുക്കി സതീഷിന്റേയും ബിന്ദുവിന്റേയും മരണങ്ങള്‍

Update: 2025-06-15 08:44 GMT

തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. കരമനയില്‍ സതീഷ്, ബിന്ദു എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബിന്ദുവിനെ തൂങ്ങിയ നിലയിലും സതീശിനെ കഴുത്തറുത്ത നിലയിലുമാണ് കണ്ടെത്തിയത്.

മരിച്ച സതീശ് കോണ്‍ട്രാക്ടറായിരുന്നു. ഇവര്‍ക്ക് വലിയ തോതില്‍ കടമുണ്ടായിരുന്നു. ഇതാണ് മരണ കാരണമെന്നാണ് വിലയിരുത്തല്‍. ഇവരുടെ മകന്‍ സജിത് ഗള്‍ഫിലാണ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് സതീഷിനെ ബിന്ദു കഴുത്തറത്തു കൊന്നുവെന്നാണ് നിഗമനം. അതിന് ശേഷം അവര്‍ ആത്മഹത്യ ചെയ്തുവെന്നാണ് വിലയിരുത്തല്‍.

2.30 കോടിയുടെ കടമുണ്ടായിരുന്നു. മുമ്പ് വലിയ കോണ്‍ട്രാക്ടറായിരുന്നു സതീഷ്. കോര്‍പ്പറേഷനിലേയും ദേവസ്വം ബോര്‍ഡിലേയും ജോലികള്‍ എല്ലാം എടുത്തു ചെയ്തു. നല്ല രീതിയിലാണ് മുമ്പോട്ട് പോയത്. ഇതിനിടെ സതീശിന് അസുഖം വന്നു. ഇതോടെ ബാങ്ക് ലോണുകള്‍ അടയ്ക്കാന്‍ കഴിയാതെയായി. കടം പെരുകുകയും ചെയ്തു. പിന്നീട് ജീവിക്കാനായി ഓട്ടോ ഓടിക്കാനും സതീശ് ഇറങ്ങി. ഇതിനിടെയില്‍ ജപ്തി ഭീഷണി വന്നു. മൂന്ന് തവണ ബാങ്കുകാര്‍ ജപ്തിയ്ക്ക് എത്തി. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. പല തവണ ലോണ്‍ ടോപ്പ് അപ്പ് ചെയ്തു നല്‍കി. എന്നിട്ടും അടയ്ക്കാന്‍ കഴിഞ്ഞില്ല. ഇതെല്ലാം വലിയ പ്രതിസന്ധിയായി മാറിയിരുന്നു.

ഇന്ന് രാവിലെ ബിന്ദുവിന്റെ സഹോദരന്‍ ഫോണില്‍ വിളിച്ചിട്ട് എടുത്തില്ല. ഇതോടെ അന്വേഷിച്ചെത്തി. കോളിംഗ് ബെല്‍ അടിച്ചിട്ടും എടുക്കാതെ വന്നതോടെ പരിശോധന തുടങ്ങി. ജനലിലൂടെ വീട്ടിനുള്ളില്‍ രക്തം തളം കെട്ടി കിടക്കുന്നത് കണ്ടു. ഇതോടെ പുറകു വശത്തെ വാതില്‍ തകര്‍ത്ത് ബന്ധുക്കള്‍ അകത്ത് കയറി. അപ്പോഴാണ് രണ്ടു മരണങ്ങളും തിരിച്ചറിഞ്ഞത്. പോലീസ് ഉടന്‍ സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടപടികളും പൂര്‍ത്തിയാക്കി.

Similar News