കാർ വിൽക്കാൻ സഹായിക്കാമെന്ന് സിനിമ നടി; 'ആഷ് മെല്ലോ'യെ വിശ്വസിച്ചെത്തിയ സംവിധായകനെ വീട്ടിനുള്ളിലിട്ട് പൂട്ടി; ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റമ്പും കൊണ്ട് തല്ലിച്ചതച്ചു; സാമ്പത്തിക തർക്കങ്ങൾ തീർക്കാൻ കെണി; സ്വർണ്ണവും പണവും തട്ടി 11 അംഗ സംഘം; ആ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ ഇങ്ങനെ

Update: 2026-02-26 14:12 GMT

ബംഗളൂരു: കന്നഡ ചലച്ചിത്ര സംവിധായകനെ തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയും കവർച്ച നടത്തുകയും ചെയ്ത സംഭവത്തിൽ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കേസിൽ സിനിമാ നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഐശ്വര്യ ഉൾപ്പെടെ പതിനൊന്ന് പേരെയാണ് ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. 'അനീഷ് ക്രിയേഷൻസ്' എന്ന പേരിൽ മോഡലിംഗ്-കാസ്റ്റിംഗ് ഏജൻസി നടത്തുന്ന തമിഴ്‌നാട് സ്വദേശിയായ ടി.എ അനീഷ് ആണ് അക്രമത്തിന് ഇരയായത്. സാമ്പത്തിക തർക്കത്തെത്തുടർന്നാണ് ആക്രമണം നടന്നതെന്ന് പോലീസ് അറിയിച്ചു.

കൈകാലുകൾക്ക് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതിനെത്തുടർന്ന് ഫെബ്രുവരി 11-നാണ് അനീഷ് അഡുഗോഡി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ആശുപത്രി അധികൃതർ ഇതൊരു മെഡിക്കോ-ലീഗൽ കേസ് ആയി റിപ്പോർട്ട് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പ്രതികളിലൊരാളായ അനീഷിൽ നിന്ന് വാങ്ങിയ 2.5 ലക്ഷം രൂപയുടെ വായ്പയെച്ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. കൂടാതെ, അനീഷിന്റെ പുറത്തിറങ്ങാത്ത ചിത്രമായ 'ജീവനദ ഭാഷെ'യിൽ ലക്ഷ്മി നാരായണൻ എന്നയാൾ നിക്ഷേപിച്ച 6 ലക്ഷം രൂപയെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും അക്രമത്തിന് കാരണമായതായി പോലീസ് പറയുന്നു.

ഏകദേശം രണ്ട് മാസം മുൻപാണ് അനീഷ് മുംബൈയിലേക്ക് താമസം മാറിയത്. തന്റെ പക്കലുള്ള ഹോണ്ട സിആർവി കാർ വിൽക്കാനുള്ള താല്പര്യം ബംഗളൂരു ഇന്ദിരാനഗറിലെ സുഹൃത്തായ നടി ഐശ്വര്യയെ ഇയാൾ അറിയിച്ചിരുന്നു. ഇതറിഞ്ഞ പ്രതികളുടെ സംഘം കാർ വിൽക്കാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് ഫെബ്രുവരി 9-ന് അനീഷ് മുംബൈയിൽ നിന്ന് ബംഗളൂരുവിലെത്തി. ഇന്ദിരാനഗറിന് സമീപം വെച്ച് നടി ഐശ്വര്യയെയും ഷാഹിദ് എന്ന വ്യക്തിയെയും മറ്റൊരു കൂട്ടാളിയെയും അനീഷ് നേരിൽ കണ്ടു

വാഹനം പരിശോധിക്കാനെന്നും അഡ്വാൻസ് തുക നൽകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് അനീഷിനെ ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ എത്തിയ ഉടൻ അവർ പിന്നിൽനിന്ന് വാതിൽ പൂട്ടി. തുടർന്ന് അഞ്ചാറ് പേരടങ്ങുന്ന സംഘം ക്രിക്കറ്റ് സ്റ്റമ്പുകളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ച് അനീഷിനെ ക്രൂരമായി മർദ്ദിച്ചതായി പോലീസ് പറഞ്ഞു. തമിഴ്‌നാട് പോലീസിൽ നൽകിയ പരാതി ഉൾപ്പെടെ, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയിട്ടുള്ള എല്ലാ പരാതികളും പിൻവലിക്കണമെന്നും അവയുമായി ബന്ധപ്പെട്ട തെളിവുകൾ നശിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു. അനീഷ് ഇതിന് വഴങ്ങാതിരുന്നതോടെ മർദ്ദനം തുടരുകയും ഗുരുതരമായി പരിക്കേൽപ്പിക്കുകയുമായിരുന്നു.

അനീഷിന്റെ കൈവശമുണ്ടായിരുന്ന മാലയും മോതിരവുമടങ്ങുന്ന ഏകദേശം 22 ഗ്രാം സ്വർണ്ണാഭരണങ്ങളും 30,000 രൂപയും അക്രമികൾ തട്ടിയെടുത്തു. പിന്നീട് കാറിൽ കയറ്റി തുംകൂരു ജില്ലയിലെ മന്ദരഗിരി കുന്നിന് സമീപമുള്ള വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ വെച്ച് സംഘത്തിൽ രണ്ട് പേർ കൂടി ചേരുകയും അനീഷിനെ വീണ്ടും ക്രൂരമായി മർദ്ദിക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു.

പരാതി ലഭിച്ചതിനെത്തുടർന്ന് അഡുഗോഡി പോലീസ് സ്റ്റേഷനിൽ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടങ്കലിൽ വെക്കൽ, മർദ്ദനം, കവർച്ച എന്നീ കുറ്റങ്ങൾ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളിൽ നിന്ന് ആറ് മൊബൈൽ ഫോണുകൾ, സ്വർണ്ണാഭരണങ്ങൾ, ഒരു കാർ, പണം എന്നിവ കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. സംഭവത്തിന്റെ പൂർണ്ണരൂപം പുറത്തുകൊണ്ടുവരാൻ വിശദമായ അന്വേഷണം തുടരുകയാണെന്ന് പോലീസ് അറിയിച്ചു. അനീഷ് നിരവധി ആൽബം ഗാനങ്ങളും ഹ്രസ്വചിത്രങ്ങളും 'ജീവനദ ഭാഷെ' എന്ന ഫീച്ചർ ഫിലിമും സംവിധാനം ചെയ്തിട്ടുണ്ട്.

കന്നഡ, തമിഴ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമാണ് 'ആഷ് മെല്ലോ' എന്ന പേരിൽ അറിയപ്പെടുന്ന ഐശ്വര്യ. നേരത്തെ 'ഹള്ളി പവർ' എന്ന റിയാലിറ്റി ഷോയിൽ നിന്ന് പാതിവഴിയിൽ ഇറങ്ങിപ്പോയത് വലിയ വാർത്തയായിരുന്നു. 'ദ്വംസ', 'ഭൈര' തുടങ്ങിയ വരാനിരിക്കുന്ന ചിത്രങ്ങളിലും ഇവർ അഭിനയിച്ചിട്ടുണ്ട്.

Tags:    

Similar News