മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ അന്വേഷണനിടെ ബിന്ദുവിനെ പരിചയപ്പെട്ടു; മൊബൈല്‍ വാങ്ങിയുള്ള അടുപ്പം മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രമായി; ഒരു ദിവസം രണ്ടു പോലീസുകാര്‍ക്കുമായി കിട്ടിയത് ഒരു ലക്ഷം; ആ അനാശാസ്യ ബുദ്ധി പോലീസിന്റേത് തന്നെ; കൊച്ചിയിലെ സ്പാ കേസുമായും ഇവര്‍ക്ക് ബന്ധം; കേരളാ പോലീസ് വഴി തെറ്റുന്നുവോ?

Update: 2025-06-14 05:59 GMT

കോഴിക്കോട്: മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രം സെക്‌സ് റാക്കറ്റ് കേസില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. ആ അനാശാസ്യ കേന്ദ്രം നടത്തിയത് പ്രതിചേര്‍ക്കപ്പെട്ട പൊലീസുകാര്‍ തന്നെ. കേസില്‍ പ്രതിചേര്‍ത്ത പൊലീസ് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡ്രൈവര്‍മാരായ പെരുമണ്ണ സ്വദേശി സീനിയര്‍ സിപിഒ ഷൈജിത്ത്, കുന്നമംഗലം പടനിലം സ്വദേശി സിപിഒ സനിത്ത് എന്നിവരാണ് നടത്തിപ്പുകാര്‍. കേസിലെ പ്രതിയായ ബിന്ദു നടത്തിപ്പുകാരി മാത്രമാണ്. ഷൈജിത്തും സനിത്തും മിക്ക ദിവസങ്ങളിലും മലാപ്പറമ്പിലെ ഫ്‌ലാറ്റില്‍ എത്തിയിരുന്നതായും ഇരുവരുടെയും അക്കൗണ്ടിലേക്ക് ലക്ഷങ്ങള്‍ വന്നിട്ടുണ്ടെന്നും അന്വേഷണത്തില്‍ തെളിഞ്ഞു. മാസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലും പോലീസുകാര്‍ സമാന കേസില്‍ കുടുങ്ങിയിരുന്നു. പോലീസുകാര്‍ക്കിടയില്‍ ഇത്തരത്തിലൊരു നെറ്റ് വര്‍ക്കുണ്ടോ എന്നും സംശയമുണ്ട്.

ബിന്ദു കേന്ദ്രത്തിന്റെ മാനേജറും കാഷ്യറും മാത്രമായിരുന്നു. ഷൈജിത്തിനും സനിത്തിനുമായി അന്വേഷണം തുടരുകയാണ്. പ്രതികളുടെ മൊബൈല്‍ ഫോണ്‍ ഇന്നലെ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് സ്വിച്ച് ഓഫായി. സൈബര്‍ പൊലീസ് സഹകരണത്തോടെയാണ് ഇവര്‍ക്കായുളള അന്വേഷണം പുരോഗമിക്കുന്നത്. അതിനിടെ ചില പോലീസ് ഉന്നതര്‍ ഇവരെ സഹായിക്കുന്നുണ്ടെന്ന നിഗമനം ശക്തമാണ്. ഇവര്‍ക്ക് പിന്നില്‍ വമ്പന്‍ ടീമുകളുണ്ടെന്നാണ് സൂചന. പോലീസിലെ ഉന്നതര്‍ അടക്കം സംശയ നിഴലിലാണ്. ബിന്ദു ഉള്‍പ്പടെ കേന്ദ്രത്തിലെ മൂന്നുപേരെയും ഇടപാടിനെത്തിയ 2 പേരെയും മറ്റു 4 സ്ത്രീകളെയും ഒരുമിച്ചു ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ദിവസം ഒരു ലക്ഷം രൂപയോളം വരുമാനം അനാശാസ്യ കേന്ദ്രത്തിനുണ്ടായിരുന്നു. നല്ലൊരു പങ്കും പൊലീസുകാര്‍ക്കാണ് എത്തിയിരുന്നത്. പൊലീസ് പ്രതികളുടെ വീടുകളില്‍ എത്തി ബന്ധുക്കളില്‍ നിന്ന് വിവരം ശേഖരിച്ചു. അതേസമയം, കേസില്‍ പ്രതി ചേര്‍ത്ത് ദിവസങ്ങളായിട്ടും ഷൈജിത്തിനെയും സനിത്തിനെയും പൊലീസ് പിടികൂടാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അനധികൃതമായി ക്ടിടയ പണം ഉപയോഗിച്ച് പ്രതികള്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും സ്ഥാപനങ്ങളോ നിക്ഷേപങ്ങളോ തുടങ്ങിയിട്ടുണ്ടോ എന്ന വിവരവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. നടത്തിപ്പിന്റെ രീതികളും പൊലീസുകാരുടെ ബന്ധവും യുവതികള്‍ വെളിപ്പെടുത്തി.

2020 ലാണ് ബിന്ദുവുമായി പൊലീസുകാരന്‍ അടുപ്പം സ്ഥാപിക്കുന്നത്. മെഡിക്കല്‍ കോളജ് പൊലീസ് സ്റ്റേഷനിലെ ഡ്രൈവറായിരുന്ന പൊലീസുകാരന്‍ മറ്റൊരു കേസിന്റെ അന്വേഷണത്തിനായി പോയപ്പോഴാണ് ഇവരെ പരിചയപ്പെട്ടത്. പിന്നീട് ഫോണ്‍ നമ്പര്‍ വാങ്ങി ബന്ധം തുടര്‍ന്നു. മെഡിക്കല്‍ കോളജില്‍ നിന്ന് ഈ പൊലീസുകാരന്‍ പിന്നീട് വിജിലന്‍സില്‍ എത്തി. മെഡിക്കല്‍ കോളജില്‍ പുതിയ ഇന്‍സ്‌പെക്ടര്‍ ചുമതലയെടുത്തതോടെ പൊലീസുകാരന്‍ ഇടപെട്ട് അനാശാസ്യ കേന്ദ്രം സ്റ്റേഷന്‍ പരിധിയില്‍നിന്നു മാറ്റുകയും ചെയ്തു. ഇതെല്ലാം പോലീസിലെ മറ്റു ചിലര്‍ക്കും തട്ടിപ്പില്‍ പങ്കുള്ളതിന്റെ സൂചനയുണ്ട്.

കൊച്ചിയില്‍ സ്പായുടെ മറവില്‍ നടത്തിയ അനാശാസ്യ കേന്ദ്ര നടത്തിപ്പുകാരായ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ 2024 ഡിസംബറില്‍ കുടുങ്ങിയിരുന്നു. കൊച്ചി ട്രാഫിക് ഈസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐ രമേശന്‍, പാലാരിവട്ടം സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ബ്രിജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവര്‍ക്കും അനാശാസ്യ കേന്ദ്രത്തിന്റെ ലാഭ വിഹിതമായി ലക്ഷങ്ങള്‍ ലഭിച്ചിരുന്നു. പിടിയിലായ പൊലീസ് ഉദ്യോഗസ്ഥരുടെ ബിനാമികളായിരുന്നു അനാശാസ്യകേന്ദ്രം നടത്തിയിരുന്നത്. ഈ സംഭവവുമായി മലാപ്പറമ്പ് കേസിന് ബന്ധമുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.

കൊച്ചിയില്‍ സ്പായുടെ മറവില്‍ പെന്‍വാണിഭം നടത്തിയതിന് പന്ത്രണ്ടോളം പേരെയാണ് കൊച്ചി സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ സ്ത്രീകളും ഉള്‍പ്പെടും. പാലായില്‍ നിന്നാണ് പ്രവീണ്‍ എന്ന സൂത്രധാരനെ ഈ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. കൊച്ചിയിലെ മോക്ഷ സ്പായ്ക്ക് പുറമേ മറ്റിടങ്ങളിലും പ്രവീണ്‍ അനാശാസ കേന്ദ്രങ്ങള്‍ നടത്തിയിരുന്നു. ഇയാളുടെ അറസ്റ്റിനു പിന്നാലെയാണ് പോലീസ് മോക്ഷയില്‍ എത്തുന്നത്. കോള്‍ സെന്ററിന് സമാനമായ പ്രവര്‍ത്തനത്തിലൂടെയാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം പ്രവീണ്‍ ഏകോപിപ്പിച്ചിരുന്നത്. മനുഷ്യക്കടത്ത് ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് ഈ സംഭവത്തില്‍ കേസെടുത്തത്.

മലാപ്പറമ്പിലെ കുതന്ത്രം പൊളഞ്ഞത് ഇങ്ങനെ

'സാറെ ഞങ്ങള്‍ക്ക് ഒരു കസ്റ്റമര്‍ വന്നാല്‍ കിട്ടുന്നത് 1000 രൂപ....എന്നാല്‍ മാഡം കസ്റ്റമറില്‍നിന്നു വാങ്ങുന്നത് 3000 മുതല്‍ 3,500 വരെ തുക.. ഇങ്ങനെ ഞങ്ങളെ പറ്റിക്കുന്നത് ഇപ്പോഴാണ് അറിയുന്നത്''. മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തില്‍നിന്ന് നടക്കാവ് പൊലീസ് പിടികൂടിയ ഇതര സംസ്ഥാനത്തുനിന്നുള്ള യുവതികളാണ് വനിതാ പൊലീസുകാരോട് ഇക്കാര്യം വ്യക്തമാക്കിയത്. ഫ്‌ലാറ്റ് കേന്ദ്രീകരിച്ചു നടന്നിരുന്ന അനാശാസ്യ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തി 6 സ്ത്രീകള്‍ ഉള്‍പ്പെടെ 9 പേരെയാണ് പൊലീസ് പിടികൂടിയത്. തിരക്കുള്ള ആശുപത്രികള്‍ക്കു സമീപം ഇത്തരം കേന്ദ്രങ്ങള്‍ സ്ഥാപിച്ചാല്‍ ആര്‍ക്കും സംശയം ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് മലാപ്പറമ്പില്‍ അനാശാസ്യ കേന്ദ്രം തുടങ്ങിയത്. പൊലീസുകാരന്റെ സുഹൃത്തായ യുവാവും ഒപ്പം മറ്റൊരു പൊലീസുകാരനും ചേര്‍ന്നാണു പദ്ധതിയിട്ടതെന്നു പൊലീസ് പറഞ്ഞു. നടത്തിപ്പിനു നേരത്തെ പരിചയപ്പെട്ട യുവതിയുടെ സഹായം തേടി. രണ്ടര മാസം മുന്‍പാണു ബെംഗളൂരു, നെയ്യാറ്റിന്‍കര, തമിഴ്‌നാട്, ഇടുക്കി സ്വദേശികളായ യുവതികളെ എത്തിച്ചത്. കോഴിക്കോട് നഗരത്തില്‍ മസാജ് സെന്ററുകളും ആയുര്‍വേദ സ്പാകളും സജീവമായ സാഹചര്യം മലാപ്പറമ്പിലെ അനാശാസ്യ കേന്ദ്രത്തിന് അനുകൂലമായി.

അനാശാസ്യ കേന്ദ്രവുമായി ബന്ധപ്പെട്ട പൊലീസുകാരുടെ നീക്കങ്ങള്‍ ഒരു മാസം മുന്‍പാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ട് ചെയ്തത്.തുടര്‍ന്ന് ആരോപണ വിധേയരായ പൊലീസുകാരുടെ നീക്കം അന്വേഷണ സംഘം നിരീക്ഷിച്ചു. പലപ്പോഴായി പൊലീസുകാര്‍ ഇവിടെ എത്തുന്നതായി വിവരം ലഭിച്ചു. ഇവരുടെ സാമ്പത്തിക ഇടപാടുകളിലും സംശയം തോന്നി. ഇതിനിടയില്‍ പൊലീസ് സേനയില്‍ സംഭവം ചര്‍ച്ചയായതോടെ ചിലര്‍ പൊലീസുകാരന് അനുകൂലമായ നിലപാടെടുത്തു. എന്നാല്‍ നടക്കാവ് ഇന്‍സ്‌പെക്ടറും വനിത എസ്‌ഐയും ഇതിനെതിരെ കര്‍ശന നിലപാടെടുത്തു. ഇതിന് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ സഹകരണവും ഉണ്ടായി. അവധി ദിവസത്തില്‍ നടത്തിപ്പുകാരിയെ കാണാന്‍ പൊലീസുകാരന്‍ എത്തുമെന്ന വിവരം ലഭിച്ചതോടെ ഞായറാഴ്ച പൊലീസ് അനാശാസ്യ കേന്ദ്രത്തില്‍ മിന്നല്‍ പരിശോധന നടത്തുകയായിരുന്നു. സമയം അല്‍പം തെറ്റുകയും പരിശോധനാ വിവരം ചോരുകയും ചെയ്തതോടെ പൊലീസുകാരന്‍ സ്ഥലത്ത് എത്താതെ മുങ്ങി. എന്നാല്‍ കേന്ദ്രത്തില്‍ നടക്കാവ് പൊലീസ് കയറി. ഒപ്പം സ്ഥലത്തെ പൊതു പ്രവര്‍ത്തകനെയും സാക്ഷിയായി കൂട്ടി. കേന്ദ്രത്തില്‍ നിന്നു പരിശോധനയില്‍ പൊലീസ് യൂണിഫോമിന്റെ ഒരു ഭാഗം കണ്ടെത്തിയതോടെ കൂടുതല്‍ തെളിവു ശേഖരിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. ഇതാണ് സത്യം പുറത്തു കൊണ്ടു വന്നത്.

Tags:    

Similar News