ചിറാപുഞ്ചിയില്‍ ഹണിമൂണിനിടെ കാണാതായ യുവാവിന്റെ അഴുകിയ മൃതദേഹത്തിന് സമീപം വടിവാള്‍; ഇന്‍ഡോര്‍ സ്വദേശിയുടേത് കൊലപാതകമെന്ന് പൊലീസ്; കാണാതായ യുവതിക്കായി തെരച്ചില്‍; അവസാനം വിളിച്ചപ്പോള്‍ ശ്വാസം മുട്ടുന്നതുപോലെയായിരുന്നു സംസാരമെന്ന് ബന്ധുക്കള്‍

ഹണിമൂണിന് പോയി ദമ്പതികളെ കാണാതായതില്‍ വഴിത്തിരിവ്

Update: 2025-06-04 10:23 GMT

ഭോപാല്‍: മേഘാലയയിലെ ചിറാപുഞ്ചിയില്‍ ഹണിമൂണ്‍ ആഘോഷത്തിനിടെ കാണാതായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെടുത്തതുമായി ബന്ധപ്പെട്ട കേസില്‍ നിര്‍ണായക വഴിത്തിരിവ്. ഇന്‍ഡോര്‍ സ്വദേശി രാജാ രഘുവംശിയെ വടിവാള്‍ ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനു സമീപത്തു നിന്ന് കൊലപ്പെടുത്താന്‍ ഉപയോഗിച്ച വടിവാള്‍ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസമാണ് അഴുകിയ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

'കൊലപാതകമാണെന്നതില്‍ സംശയമില്ല. ആയുധം കണ്ടെടുത്തു. അത് പുതിയതും കൊലപാതകത്തിനായി ഉപയോഗിച്ചതുമാണ്. കുറ്റവാളികള്‍ക്കായി തെരച്ചില്‍ തുടരുന്നു. ഇരയുടെ മൊബൈലും കണ്ടെത്തിയിരുന്നു.'- പൊലീസ് പറഞ്ഞു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വരാന്‍ കാത്തിരിക്കുകയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. 'മോഷണമോ, പകയോ, പ്രതികളും ഇരകളും തമ്മിലുള്ള വിദ്വേഷമോ, അങ്ങനെ എന്താണ് മരണകാരണമെന്ന് അന്വേഷിച്ചുവരികയാണ്. ഒരു സാദ്ധ്യതയും ഞങ്ങള്‍ക്ക് തള്ളിക്കളയാനാവില്ല.'- പൊലീസ് വ്യക്തമാക്കി.

രാജാ രഘുവംശിയുടെ മൊബൈല്‍ ഫോണും കണ്ടെടുത്തിട്ടുണ്ട്. മേഘാലയ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി) ആണ് കേസ് അന്വേഷിക്കുന്നത്. കാണാതായ ഭാര്യയ്ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. മേഘാലയയിലെ ചിറാപുഞ്ചിയില്‍ മേയ് 23ന് ഹണിമൂണിനായി പോയ രാജാ രഘുവംശിയും ഭാര്യ സോനവും പിന്നീട് കാണാതാവുകയായിരുന്നു. രാജാ രഘുവംശിയുടെ മൃതദേഹം സഹോദരന്‍ വിപിന്‍ രഘുവംശിയാണ് തിരിച്ചറിഞ്ഞത്. കേസില്‍ സിബിഐ അന്വേഷണം നടത്തണമെന്ന് രാജയുടെ സഹോദരന്‍ വിപിന്‍ ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥരെ ചിലര്‍ തെറ്റിദ്ധരിപ്പിക്കുകയാണെന്നും വിപിന്‍ ആരോപിച്ചു.

സോനത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. യുവതിയെ കണ്ടെത്താനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. യുവതിയെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ഉടന്‍ പുനഃരാരംഭിക്കും. യുവാവിന്റെ മൃതദേഹത്തിന് സമീപം ഒരു സ്ത്രീയുടെ വെള്ള ഷര്‍ട്ട്, മൊബൈലിന്റെ പൊട്ടിയ സ്‌ക്രീന്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. യുവാവിന്റെ സ്മാര്‍ട്ട് വാച്ച് മൃതദേഹത്തില്‍ ഉണ്ടായിരുന്നു, പക്ഷേ പേഴ്‌സ്, സ്വര്‍ണ്ണാഭരണങ്ങള്‍ മൊബൈല്‍ ഫോണുകള്‍ എന്നിവ കാണാനില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജാ രഘുവംശിയുടേത്. മേയ് 11നായിരുന്നു ഇരുവരുടെയും വിവാഹം. ദമ്പതികളെ തട്ടിക്കൊണ്ടുപോയതാണെന്ന് രാജയുടെ സഹോദരന്‍ സച്ചിന്‍ രഘുവംശി നേരത്തെ പറഞ്ഞിരുന്നു. ദമ്പതികളെ കണ്ടെത്താന്‍ സൈന്യത്തെ വിന്യസിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് ഇരുചക്ര വാഹനങ്ങള്‍ വാടകയ്ക്ക് കൊടുക്കുന്നവര്‍ക്കും പ്രാദേശിക ഹോട്ടല്‍ ജീവനക്കാരുടെ ഗൈഡുകള്‍ക്കും സംഭവത്തില്‍ പങ്കുണ്ടാകാമെന്നാണ് സഹോദരന്‍ ആരോപിച്ചത്.

കാണാതാകുന്നതിന് മുമ്പ് സോനം രാജയുടെ അമ്മയെ ഫോണില്‍ വിളിച്ചിരുന്നു. മേയ് 23 ന് വ്രതം അനുഷ്ഠിക്കേണ്ട ദിവസമായിരുന്നു. നവദമ്പതികള്‍ ടൂറിലായതിനാല്‍ പട്ടിണി കിടക്കരുതെന്നും, എന്തെങ്കിലും കഴിക്കണമെന്നും സോനത്തിനോട് ഭര്‍തൃമാതാവ് പറഞ്ഞിരുന്നു. എന്നാല്‍ അവധിക്കാലം ആഘോഷിക്കുകയാണെങ്കിലും ഉപവാസം അവസാനിപ്പിക്കില്ലെന്നായിരുന്നു അവരുടെ മറുപടി.

കാട്ടില്‍ ഒരു വെള്ളച്ചാട്ടം കാണാന്‍ പോകുകയാണെന്ന് സോനം ഭര്‍തൃമാതാവിനോട് പറഞ്ഞിരുന്നു. എന്നാല്‍ ശ്വാസം മുട്ടുന്നതുപോലെയായിരുന്നു സംസാരം. പിന്നീട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ പെട്ടെന്നുവയ്ക്കുകയും ചെയ്തുവെന്ന് വീട്ടുകാര്‍ പറഞ്ഞു.

Similar News