വീടിന് സമീപം കളിക്കുന്നതിനിടെ കുളത്തില്‍ വീണു; ഏഴും ആറും നാലും വയസുള്ള മൂന്ന് പിഞ്ചോമനകള്‍ക്ക് ദാരുണാന്ത്യം; മരിച്ച രണ്ട് പേര്‍ സഹോദരങ്ങള്‍

പാലക്കാട് കുളത്തില്‍ വീണ് മൂന്ന് കുട്ടികള്‍ക്ക് ദാരുണാന്ത്യം

Update: 2025-04-29 14:11 GMT

പാലക്കാട് : പാലക്കാട് കല്ലടിക്കോട് മീന്‍വല്ലം തുടിക്കോട് ആദിവാസി കോളനിയില്‍ മൂന്ന് കുരുന്നുകള്‍ മുങ്ങിമരിച്ചു. സഹോദരങ്ങളായ ഏഴും നാലും ആറും വയസുള്ള പ്രദീപ്, പ്രതീഷ്, രാധിക എന്നിവരാണ് മരിച്ചത്. തുടിക്കോട് സ്വദേശി പ്രകാശിന്റെയും അനിതയുടെയും രണ്ട് മക്കളാണ് പ്രതീഷ്,പ്രദീപ് എന്നിവര്‍. പ്രകാശന്റെ സഹോദരിയുടെ മകളാണ് രാധിക. വീടിന്റെ 200 മീറ്റര്‍ അടുത്തുള്ള ആളുകള്‍ അധികം കടന്നുചെല്ലാത്ത ചിറയിലാണ് കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ചെളിയില്‍ പൂണ്ട് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. പ്രകാശന്‍ ആശുപത്രിയിലായിരുന്നു. ഭാര്യ അനിതയും ഒരു വയസുള്ള കുഞ്ഞുമാണ് വീട്ടിലുണ്ടായിരുന്നത്. ഈ സമയത്ത് വീടിന് വെളിയില്‍ കളിക്കുകയായിരുന്ന കുട്ടികള്‍ കൗതുകത്തിന്റെ പുറത്ത് ചിറയിലേക്ക് പോയിരിക്കാമെന്നും അപകടത്തില്‍ പെട്ടതാവാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

കുട്ടികളെ കാണാതായതോടെ നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അഞ്ചുമണിയോടെയാണ് കുട്ടികളെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹങ്ങള്‍ നിയമപരമായ നടപടിക്രമങ്ങള്‍ക്കും പോസ്റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കുട്ടികള്‍ കുളത്തില്‍ വീണതറിഞ്ഞ് സമീപവാസികള്‍ രക്ഷപ്പെടുത്തിയെങ്കിലും മൂന്ന് പേരുടെയും ജീവന്‍ നഷ്ടമാവുകയായിരുന്നു. കുട്ടികളെ ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കളിക്കുന്നതിനിടെയാണ് കുട്ടികള്‍ കുളത്തില്‍ വീണതെന്നാണ് നാട്ടുകാര്‍ പങ്കുവെയ്ക്കുന്ന പ്രാഥമികവിവരം.

ചൊവ്വാഴ്ച ഉച്ചയോടെ വീട്ടില്‍നിന്ന് കളിക്കാനിറങ്ങിയ കുട്ടികളെ പിന്നീട് കാണാതായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തുന്നതിനിടെയാണ് കുളത്തില്‍ കുട്ടികളെ കണ്ടെത്തിയത്. രണ്ടുകുട്ടികളെയാണ് ആദ്യം കുളത്തില്‍നിന്ന് പുറത്തെടുത്തത്. പിന്നീട് മൂന്നാമത്തെ കുട്ടിയെയും കരയ്ക്കെത്തിച്ചു.

Tags:    

Similar News