പ്രായപൂര്‍ത്തിയാകും മുമ്പെ വാളയാര്‍ കേസിലെ പ്രതിയായി; ജാമ്യത്തിലിറങ്ങിയത് ജൂവനൈല്‍ കോടതിയില്‍ വിചാരണ നേരിടവെ; ഒറ്റയ്ക്കു താമസിക്കുന്ന 60കാരിയെ വീട്ടില്‍ കയറി പീഡിപ്പിക്കാന്‍ ശ്രമം; 24കാരന്‍ വീണ്ടും ജയിലില്‍

സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമം; വാളയാര്‍ കേസ് പ്രതി വീണ്ടും ജയിലില്‍

Update: 2025-06-01 09:22 GMT

പാലക്കാട്: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീയെ വീട്ടില്‍ക്കയറി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ ജാമ്യത്തിലിറങ്ങിയ അട്ടപ്പള്ളം പാമ്പാംപള്ളം കല്ലങ്കാട് അരുണ്‍ പ്രസാദി(24)നെയാണ് വാളയാര്‍ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

വീട്ടില്‍ അതിക്രമിച്ചുകയറി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് സ്ത്രീയുടെ പരാതി. പ്രതി വീട്ടിലെത്തിയതോടെ സ്ത്രീ നിലവിളിച്ച് പരിസരവാസികളെ വിളിച്ചുകൂട്ടുകയായിരുന്നു. തുടര്‍ന്നാണ് പോലീസില്‍ വിവരമറിയിച്ചത്. ഉടനെ വാളയാര്‍ പോലീസെത്തി പ്രതിയെ പിടികൂടുകയായിരുന്നു.

സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ ബലാത്സംഗ ശ്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍, വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണക്കേസില്‍ ജൂവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന അരുണ്‍ പ്രസാദ് നിലവില്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്ക് പ്രായപൂര്‍ത്തി ആയിരുന്നില്ല.

വാളയാര്‍ കേസില്‍ ജുവനൈല്‍ കോടതിയില്‍ വിചാരണ നേരിടുന്ന ഇയാള്‍ ജാമ്യത്തിലിറങ്ങിയതായിരുന്നു. വാളയാര്‍ ഇന്‍സ്‌പെക്ടര്‍ എന്‍.എസ്.രാജീവിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. വാളയാര്‍ കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘം ഏറ്റവും അവസാനം അറസ്റ്റ് ചെയ്തത് അരുണ്‍ പ്രസാദിനെയായിരുന്നു.

സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയാവാത്തതിനാല്‍ ജുവനൈല്‍ കോടതിയിലായിരുന്നു കേസ്. സിബിഐയുടെ രണ്ടാമത്തെ അന്വേഷണ സംഘം വാളയാര്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.

Similar News