'കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു; ഭാഷ പ്രശ്‌നമാകാം അവര്‍ക്ക് കാര്യം മനസ്സിലായില്ല'; ഞാറക്കല്‍ വളപ്പ് ബീച്ചില്‍ കാണാതായ യമന്‍ പൗരന്മാരായ സഹോദരങ്ങള്‍ക്കായി തിരച്ചില്‍ തുടരുന്നു; തിരയില്‍പ്പെട്ടത് കേരളം കാണാനെത്തിയ യെമനി വിദ്യാര്‍ഥി സംഘത്തിലെ രണ്ട് പേര്‍

തിരയില്‍പ്പെട്ടത് കേരളം കാണാനെത്തിയ യെമനി വിദ്യാര്‍ഥി സംഘത്തിലെ രണ്ട് പേര്‍

Update: 2025-06-02 10:21 GMT

കൊച്ചി: എറണാകുളം ഞാറക്കല്‍ വളപ്പ് ബീച്ചില്‍ കടലില്‍ കുളിക്കാനിറങ്ങിയ രണ്ടു പേരെ കാണാതായി. യമന്‍ പൗരന്മാരായ സഹോദരങ്ങളെയാണ് കാണാതായത്. കോയമ്പത്തൂരില്‍ നിന്ന് വന്ന ഏട്ടംഗ സംഘത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ത്ഥികളാണ് ഇരുവരും. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.

ജുബ്രാന്‍, അബ്ദുള്‍ സലാം എന്നിവരെയാണ് കാണാതായത്. യെമന്‍ വിദ്യാര്‍ഥികള്‍ കേരളം കാണാനെത്തിയതായിരുന്നു. കോയമ്പത്തൂരിലെ ഒരു കോളേജിലെ വിദ്യാര്‍ഥികളാണ് ഇവര്‍. ഞാറയ്ക്കല്‍ വളപ്പില്‍ ബീച്ചിലാണ് ഇവര്‍ കുളിക്കാനെത്തിയത്. ഉച്ചയ്ക്ക് 12 മണിയോടെയാണ് വിദ്യാര്‍ഥികള്‍ ഇങ്ങോട്ടേക്കെത്തിയത്.

പ്രക്ഷുബ്ധമായ കാലവസ്ഥ ആയതിനാല്‍ കടലിലിറങ്ങരുതെന്ന് മത്സ്യത്തൊഴിലാളികള്‍ വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍ ഭാഷാപരമായ പ്രശ്നങ്ങള്‍ ഉള്ളതിനാലാകാം ഇവര്‍ക്ക് കാര്യം മനസ്സിലായില്ലെന്ന് വാര്‍ഡ് മെമ്പര്‍ പറഞ്ഞു.

12:30-ഓടെയാണ് കുളിക്കാനിറങ്ങിയവരില്‍ രണ്ടുപേരെ കാണാതായത്. കോസ്റ്റ്ഗാര്‍ഡും നാവികസേനയും ഫയര്‍ഫോഴ്സും തിരച്ചില്‍ നടത്തുന്നുണ്ട്. പ്രദേശത്ത് മുമ്പും നിരവധി ആളുകളെ കടലില്‍ കാണാതായിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

ഏഴംഗ സംഘത്തിനൊപ്പം കടലില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു സഹോദരങ്ങള്‍. ഇതിനിടെയാണ് ജുബ്രാനും അബ്ദുല്‍ സലാമും തിരയിലകപ്പെട്ടത്. കോയമ്പത്തൂര്‍ രത്‌നം കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Similar News