തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതും നല്‍കാത്തവരുടെ സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുന്നതും പതിവ്; തൃക്കാക്കര നഗരസഭയില്‍ പ്രശ്‌നമുണ്ടാക്കിയത് റൗഡി പട്ടികയിലുള്‍പ്പെടുത്തിയ വനിതാ ഗുണ്ട; മഞ്ജു സുധീരനെതിരെ കാപ്പ വരും

Update: 2025-06-08 06:17 GMT

കൊച്ചി: തൃക്കാക്കര നഗരസഭാ സെക്രട്ടറിയുള്‍പ്പെടെ ജീവനക്കാരുടെ ജോലി തടസപ്പെടുത്തുകയും ഔദ്യോഗിക യോഗം അലങ്കോലപ്പെടുത്തുകയും ചെയ്ത കേസില്‍ അറസ്റ്റ് ചെയ്തത് ഒരു മാസം മുമ്പ് പൊലീസ് സ്റ്റേഷനിലെ റൗഡി പട്ടികയിലുള്‍പ്പെടുത്തിയ വനിതാ ഗുണ്ടയെ. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ തൃക്കാക്കര വാഴക്കാല ഇന്ദിരാനഗര്‍ സുധര്‍മ്മവിലാസത്തില്‍ മഞ്ജു സുധീരനെ (44) യാണ് തൃക്കാക്കര ഇന്‍സ്‌പെക്ടര്‍ എ.കെ. സുധീര്‍, എസ്.ഐ വി.ബി. അനസ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

സ്ഥിരം കുറ്റവാളിയായ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ നടപടി തുടങ്ങി. ഏപ്രില്‍ 23ന് രാവിലെയാണ് തൃക്കാക്കര നഗരസഭാസെക്രട്ടറി സന്തോഷിനെയും ഉദ്യോഗസ്ഥരെയും കോണ്‍ഫറന്‍സ് ഹാളില്‍ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും യോഗം അലങ്കോലപ്പെടുത്തുകയും ചെയ്തത്. മാലിന്യം വലിച്ചെറിയുന്നവരെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് വിവരങ്ങള്‍ നല്‍കാനുള്ള വാര്‍ റൂം മാനേജ്‌മെന്റ് പോര്‍ട്ടലില്‍ പ്രതി 100 ഓളം വ്യാജഫോട്ടോകള്‍ അപ്പ്ലോഡ് ചെയ്തിരുന്നു. തൃക്കാക്കര നഗരസഭാ പരിസരത്ത് മത്സ്യവില്‍പ്പനയും മറ്റും നടത്തുന്നവരുടെ ഫോട്ടോകളാണ് മാലിന്യം വലിച്ചെറിയുന്നവരെന്ന പേരില്‍ പോര്‍ട്ടലില്‍ പരാതി സഹിതം നല്‍കിയത്. പരാതികള്‍ ശരിയാണെന്ന് കണ്ടെത്തി പിഴ ചുമത്തിയാല്‍ വിവരം നല്‍കിയ ആള്‍ക്ക് തുകയുടെ 25 ശതമാനം വരെ പരമാവധി 2500 രൂപ പ്രതിഫലം ലഭിക്കും.

മഞ്ജു നല്‍കിയ പരാതികളില്‍ നഗരസഭയുടെ ആരോഗ്യവിഭാഗം അന്വേഷണം നടത്തി അടിസ്ഥാനരഹിതമാണെന്ന് കണ്ട് തള്ളിയിരുന്നു.പരാതികളില്‍ നടപടിയെടുക്കണമെന്നും പ്രതിഫലം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് മഞ്ജു നഗരസഭയിലെത്തിയത്. ഈ സമയം വാര്‍ഡ്വിഭജനം സംബന്ധിച്ച് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തരയോഗം നടക്കുകയായിരുന്നു. ഹാളില്‍ അതിക്രമിച്ചു കടന്ന പ്രതി സെക്രട്ടറിയോടും ജീവനക്കാരോടും തട്ടിക്കയറുകയും ബഹളം കൂട്ടുകയും ചെയ്തതോടെ യോഗം തടസപ്പെട്ടു. സെക്രട്ടറി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴേക്കും മഞ്ജു സ്ഥലം വിട്ടിരുന്നു. ഇന്നലെ പടമുഗളില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.

സ്റ്റേഷനിലെ 32 റൗഡികളില്‍ ആദ്യത്തെ വനിതാ ഗുണ്ടയാണ് മഞ്ജുവെന്ന് പൊലീസ് അറിയിച്ചു. തെരുവ് കച്ചവടക്കാരെ ഭീഷണിപ്പെടുത്തി പണം പിരിക്കുന്നതും നല്‍കാത്തവരുടെ സ്ഥാപനങ്ങളില്‍ അതിക്രമിച്ചു കയറി നാശനഷ്ടം വരുത്തുന്നതും പതിവാണ്. ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായ സാഹചര്യത്തിലാണ് കാപ്പയില്‍പ്പെടുത്താന്‍ നടപടി തുടങ്ങിയത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Similar News