വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗത്തിന് ഇരയാക്കി; രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ എല്ലാ പ്രതികളും പിടിയില്‍

പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; കൂട്ടബലാത്സംഗത്തിന് ഇരയാക്കി

Update: 2025-06-08 10:07 GMT

ഭുവനേശ്വര്‍: ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ 14 ഉം 15 ഉം വയസ് പ്രായമുള്ള പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോയി കുട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ പ്രതികളായ നാല് പേര്‍ പിടിയില്‍. സംഭവത്തിന് ശേഷം വിശാഖ പട്ടണത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് എല്ലാ പ്രതികളെയും പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ജൂണ്‍ മൂന്നിനാണ് സംഭവം നടന്നത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെയാണ് പ്രതികള്‍ ചേര്‍ന്ന് ഇവരെ തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടികളെ പ്രതികള്‍ ആളൊഴിഞ്ഞ ഒരു സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു.

പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് പ്രതികളിലൊരാളെ മുന്‍പ് തന്നെ പരിചയുണ്ടായിരുന്നു. ഈ പരിചയം വച്ച് രണ്ട് പെണ്‍കുട്ടികളെയും ഇവര്‍ പുറത്തേക്ക് വിളിക്കുകയും പിന്നീട് തട്ടിക്കൊണ്ടു പോകുകയുമായിരുന്നു. പെണ്‍കുട്ടികളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയതിനു ശേഷം പ്രതികള്‍ ഇവരെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. ജൂണ്‍ 4 ന് പരാതി നല്‍കുകയും ജൂണ്‍ 6 ന് പെണ്‍കുട്ടികളെ വൈദ്യപരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു.

എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്ത് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പെണ്‍കുട്ടികളെ കൗണ്‍സിലിംഗിനായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ മുമ്പാകെ ഹാജരാക്കിയെന്നും എസ് പി വിവേക് പറഞ്ഞു. പ്രതികളെ കോടതിയില്‍ ഹാജരാക്കി. പ്രതികള്‍ ഒരേ നാട്ടില്‍ നിന്നുള്ളവരാണെന്നും പ്രതികളിലൊരാളുമായി ഒരു പെണ്‍കുട്ടിക്ക് നേരത്തെ ബന്ധമുണ്ടായിരുന്നുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

പെണ്‍കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സമയത്ത് പ്രതിക്കൊപ്പം ഒരു സുഹൃത്ത് മാത്രമാണ് ഉണ്ടായിരുന്നത്. വഴിയില്‍നിന്നാണ് മറ്റ് രണ്ട് പ്രതികള്‍കൂടി ഇവര്‍ക്കൊപ്പം ചേര്‍ന്നത്. പിന്നാലെ പെണ്‍കുട്ടികളെ ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വിവാഹവീട്ടില്‍നിന്ന് അല്‍പം മാറി വിജനമായ ഒരിടത്തുനിന്നാണ് പെണ്‍കുട്ടികളെ കണ്ടെത്തിയതെന്ന് ബന്ധുക്കളും പറയുന്നു.

'ഗൊലന്ത്ര പോലീസാണ് സംഭവത്തില്‍ അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റുചെയ്യപ്പെട്ട പ്രതികള്‍ക്കുമേല്‍ കൃത്യമായ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുള്ളതുപോലെ, പെണ്‍കുട്ടികളെ ശിശുക്ഷേമ വകുപ്പിന്റെ കീഴില്‍ കൗണ്‍സിലിങ്ങിന് എത്തിക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്,' ബ്രഹ്‌മപുര്‍ എസ്പി ശ്രാവണ്‍ വിവേക് മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പ്രതികള്‍ തങ്ങളെയും ആക്രമിച്ചുവെന്നും പെണ്‍കുട്ടികളുടെ ബന്ധുക്കള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

Similar News