സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞ് കാമുകനെ വീട്ടിലേക്ക് വിളിച്ചുവരുത്തി; കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ട്രോളി ബാഗിലാക്കി ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ചു; എല്ലാം 20കാരിയായ ബന്ധുവിനെ സ്വന്തമാക്കാന്‍; 26കാരന്റെ ജീവനെടുത്തത് ത്രികോണ പ്രണയം

26കാരന്റെ ജീവനെടുത്തത് ത്രികോണ പ്രണയം

Update: 2025-06-12 07:41 GMT

അഗര്‍ത്തല: ഇരുപതുകാരിയുമായുള്ള പ്രണയ ബന്ധത്തിന്റെ പേരില്‍ യുവാവിനെ കൊലപ്പെടുത്തി ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിച്ച സംഭവത്തില്‍ കാമുകിയുടെ ബന്ധുക്കള്‍ ഉള്‍പ്പെടെ ആറ് പേര്‍ അറസ്റ്റില്‍. ത്രിപുരയിലെ അഗര്‍ത്തല സ്വദേശിയായ ഷരിഫുള്‍ ഇസ്‌ലാം (26) കൊല്ലപ്പെട്ട സംഭവത്തില്‍ യുവാവിന്റെ കാമുകിയുടെ കസിന്‍ ഡോ. ദിബാകര്‍ സാഹ, ഇയാളുടെ മാതാപിതാക്കളായ ദീപക് സാഹ (52), ദേബിക സാഹ (48), സുഹൃത്തുക്കളായ ജയ്ദീപ് ദാസ് (20), നബനിത ദാസ് (25), അനിമേഷ് യാദവ് (21) എന്നിവരെയാണ് അഗര്‍ത്തല സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.

അഞ്ച് ദിവസം മുന്‍പു കാണാതായ ഷരിഫുളിന്റെ മൃതദേഹം മുഖ്യപ്രതിയായ ഡോ. ദിബാകര്‍ സാഹയുടെ പിതാവ് ദീപക് സാഹയുടെ ഉടമസ്ഥതയിലുള്ള കടയിലെ ഫ്രിജിന്റെ ഫ്രീസറില്‍നിന്നാണ് പൊലീസ് കണ്ടെത്തിയത്. അഗര്‍ത്തലയിലെ ചന്ദ്രപുര്‍ സ്വദേശിനിയായ 20 വയസ്സുകാരിയുമായി ഷരിഫുള്‍ പ്രണയത്തിലായിരുന്നെന്നും ഇതു സംബന്ധിച്ച തര്‍ക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നും വെസ്റ്റ് ത്രിപുര എസ്പി കിരണ്‍ കുമാര്‍ പറഞ്ഞു. ഷരിഫുളിനെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ദിബാകറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്നു നടത്തിയ ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം അറിയുന്നതും മൃതദേഹം കണ്ടെത്തുന്നതും.

അഗര്‍ത്തല സ്മാര്‍ട്ട് സിറ്റി പ്രോജക്ടിന് കീഴില്‍ ഇലക്ട്രീഷ്യനായി ജോലി ചെയ്യുന്ന ഷരിഫുളിനെ ഈ മാസം എട്ടിനാണ് കാണാതായത്. ഷരിഫുളിന്റെ കാമുകിയായ 20 വയസ്സകാരിയുടെ ബന്ധുവായ ഡോ.ദിബാകര്‍, വെസ്റ്റ് ത്രിപുരയിലെ സൗത്ത് ഇന്ദിരാനഗറിലുള്ള തന്റെ വീട്ടിലേക്കു വിളിച്ചുവരുത്തി, ഷരിഫുളിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ ദിബാകര്‍ ആഗ്രഹിച്ചിരുന്നു.

ബങ്കുമാരിയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ ദിബാകര്‍ സ്ഥിരമായി പോകാറുണ്ടായിരുന്നു. അടുത്തിടെ പെണ്‍കുട്ടിയുടെ പിതാവ് മരിച്ചു. ഇതിനുശേഷം വീട്ടിലെത്തിയ ദിബാകര്‍, പെണ്‍കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്യാനും ശ്രമിച്ചിരുന്നു. പെണ്‍കുട്ടിക്ക് ഷരിഫുളുമായുള്ള അടുപ്പം മനസ്സിലാക്കിയ ദിബാകര്‍, ഇയാളെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. ബംഗ്ലദേശില്‍നിന്നാണ് ദിബാകര്‍ സാഹ എംബിബിഎസ് പൂര്‍ത്തിയാക്കിയത്.

ജൂണ്‍ എട്ടിന് രാത്രി, ഒരു സമ്മാനം നല്‍കാനുണ്ടെന്ന് പറഞ്ഞാണ് ഷരിഫുളിനെ ദിബാകര്‍ വീട്ടിലേക്കു വിളിച്ചുവരുത്തുന്നത്. ഇതിനുശേഷം സുഹൃത്തുക്കളായ ജയ്ദീപ് ദാസ്, നബനിത ദാസ്, അനിമേഷ് യാദവ് എന്നിവരുടെ സഹായത്തോടെ ഷരിഫുളിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം ഒരു ട്രോളി ബാഗിലാക്കി. അടുത്ത ദിവസം ഗണ്ഡചേരയില്‍ താമസിക്കുന്ന മാതാപിതാക്കളെ ദിബാകര്‍ അഗര്‍ത്തലയിലേക്ക് വിളിച്ചുവരുത്തി. കാറുമായി അഗര്‍ത്തലയിലെത്തിയ ദീപക് സാഹയും ദേബിക സാഹയും ട്രോളി ബാഗ് ഗന്ധചേരയിലേക്ക് കൊണ്ടുപോയി. തുടര്‍ന്നു മൃതദേഹം അവരുടെ കടയിലെ ഐസ്‌ക്രീം ഫ്രീസറില്‍ ഒളിപ്പിക്കുകയായിരുന്നു.

Similar News