ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടം: ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് കേദാര്‍നാഥ് തീര്‍ഥാടകര്‍; സാങ്കേതിക പ്രശ്നങ്ങളും മോശം കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ട്

ഉത്തരാഖണ്ഡിലെ ഹെലികോപ്ടര്‍ അപകടം: ഒരു കുട്ടിയടക്കം ഏഴുപേര്‍ മരിച്ചു

Update: 2025-06-15 05:57 GMT

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഹെലികോപ്ടര്‍ തകര്‍ന്നുവീണ അപകടത്തില്‍ ഏഴുപേര്‍ക്ക് ദാരുണാന്ത്യം. ഒരു കുട്ടിയും പൈലറ്റും ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്. ഗുപ്തകാശിയില്‍ നിന്ന് കേദാര്‍നാഥ് ധാമിലേക്ക് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ആര്യന്‍ ഏവിയേഷന്‍ ഹെലികോപ്ടര്‍ ആണ് കാട്ടില്‍ തകര്‍ന്നുവീണത്. ഞായറാഴ്ച പുലര്‍ച്ചെ 5.20-ഓടെ ഗൗരികുണ്ഡിനും സോന്‍പ്രയാഗിനും ഇടയിലായിരുന്നു അപകടമുണ്ടായത്. 10 മിനിട്ട് പറന്നതിനുശേഷം ഹെലികോപ്റ്റര്‍ തകര്‍ന്നു വീഴുകയായിരുന്നു. ഹെലികോപ്ടറില്‍ ആറ് പേര്‍ ഉണ്ടായിരുന്നുവെന്ന് ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേശന്‍ അറിയിച്ചു. സാങ്കേതിക പ്രശ്നങ്ങളും കാലാവസ്ഥയുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ട്. കന്നുകാലികള്‍ക്ക് തീറ്റ ശേഖരിക്കാന്‍ പോയ നാട്ടുകാരാണ് തകര്‍ന്ന നിലയില്‍ ഹെലികോപ്ടര്‍ ആദ്യം കണ്ടത്.

കേദാര്‍നാഥ് ക്ഷേത്രത്തില്‍നിന്ന് ഗുപ്തകാശിയിലേക്ക് പോവുകയായിരുന്ന ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്നുള്ള തീര്‍ഥാടകരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്. ഗൗരികുണ്ഡില്‍വെച്ച് ഹെലികോപ്റ്റര്‍ കാണാതായെന്നായിരുന്നു എഎന്‍ഐ ഉള്‍പ്പെടെയുള്ള വാര്‍ത്താ ഏജന്‍സികള്‍ ആദ്യം പുറത്തുവിട്ട റിപ്പോര്‍ട്ട്. ഇതിനുപിന്നാലെ കാണാതായ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണതായി ഉത്തരാഖണ്ഡ് എഡിജിപി ഡോ. വി. മുരുകേഷന്‍ വാര്‍ത്താ ഏജന്‍സികളോട് സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ്-എസ്ഡിആര്‍എഫ് സംഘങ്ങള്‍ അപകടസ്ഥലത്തേയ്ക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് ഉത്തരാഖണ്ഡ് സിവില്‍ ഏവിയേഷന്‍ ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

'ആര്യന്‍' എന്ന കമ്പനിയുടെ ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടതെന്ന് ഗര്‍ഹ്വാള്‍ പോലീസ് കമ്മിഷണര്‍ വിനയ് ശങ്കര്‍ പാണ്ഡെ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടുകാരാണ് അപകടവിവരം പുറത്തറിയിച്ചതെന്നും വിവരമറിഞ്ഞയുടന്‍ ദേശീയ ദുരന്തനിവാരണസേനയടക്കം സ്ഥലത്തേക്ക് തിരിച്ചതായും അദ്ദേഹം പ്രതികരിച്ചു. ജൂണ്‍ ഏഴാം തീയതിയും കേദാര്‍നാഥില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ടേക്ക് ഓഫിനിടെ സാങ്കേതികപ്രശ്നം നേരിട്ട ഹെലികോപ്റ്റര്‍ ഹൈവേയില്‍ അടിയന്തരമായി ഇറക്കിയാണ് വന്‍ദുരന്തം ഒഴിവാക്കിയത്. സംഭവത്തില്‍ അഞ്ച് യാത്രക്കാരും സുരക്ഷിതരായിരുന്നു. പൈലറ്റിന് സാരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു.

മേയ് രണ്ടിന് കേദാര്‍നാഥ് തീര്‍ത്ഥാടനം ആരംഭിച്ചതിനുശേഷമുള്ള അഞ്ചാമത്തെ അപകടമാണിത്. സംഭവത്തില്‍ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി അനുശോചനം അറിയിച്ചു. എസ്ഡിആര്‍എഫ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റ് രക്ഷാപ്രവര്‍ത്തകര്‍ എന്നിവര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News