'കാട്ടാന ആദ്യം സീതയെ ആണ് ആക്രമിച്ചത്; ആദ്യം തട്ടിയിട്ടു, ചുറ്റിവരിഞ്ഞ് ദൂരത്തേക്ക് എറിഞ്ഞു; രക്ഷിക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെയും ആക്രമിച്ചു; പത്തടിയോളം അകലെ തെറിച്ചുവീണു'; കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്ന് ഭര്‍ത്താവ് ബിനു

കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നുവെന്ന് ഭര്‍ത്താവ് ബിനു

Update: 2025-06-15 10:39 GMT

ഇടുക്കി: ഇടുക്കി പീരുമേടില്‍ ആദിവാസി സ്ത്രീയുടെ മരണം കാട്ടാന ആക്രമണമാണെന്ന് ആവര്‍ത്തിച്ച് ഭര്‍ത്താവ് ബിനു. സീതയെ കാട്ടാന രണ്ട് തവണ ആക്രമിച്ചെന്ന് ബിനു പറയുന്നു. തന്നെയും പതിനഞ്ച് അടിയോളം ദൂരത്തേക്ക് തുമ്പിക്കൈ കൊണ്ട് തട്ടിയെറിഞ്ഞെന്നുമാണ് ബിനുവിന്റെ പ്രതികരണം. തന്നെ കേസില്‍ കുടുക്കാന്‍ മനഃപൂര്‍വം ശ്രമിക്കുന്നു എന്ന വൈകാരിക പ്രതികരണവും ബിനു നടത്തി. തന്നെ ബലിയാട് ആക്കാനുള്ള ശ്രമം നടക്കുകയാണെന്നും പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോക്ടര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നും ബിനു ആരോപിച്ചു. എന്നാല്‍ കൊലപാതകം ആണെന്ന് കോട്ടയം ഡിഎഫ്ഒ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.

വനത്തില്‍ വിഭവങ്ങള്‍ ശേഖരിക്കാന്‍ പോയ വഴിക്കാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആന ചാടിവന്നാണ് സീതയെ അടിച്ച് തെറിപ്പിച്ചത്. നഷ്ടപരിഹാരമല്ല വേണ്ടതെന്നും തനിക്ക് നഷ്ടപ്പെട്ട ഭാര്യയെയാണ് വേണ്ടതെന്നും ബിനു പറയുന്നു. കാട്ടാന ആക്രമണം എങ്ങനെയാണ് ഉണ്ടായതെന്ന് വിശദീകരിച്ചാണ് ബിനു മൊഴിയില്‍ ഉറച്ച് നില്‍ക്കുന്നത്.

ഒരു ചോല വനത്തോട് ചേര്‍ന്നാണ് ആന നിന്നിരുന്നത്. ഇത് ബിനുവോ സീതയോ കണ്ടിരുന്നില്ല. പെട്ടെന്ന് ആന പാഞ്ഞടുക്കുകയായിരുന്നു. ആദ്യം സീതയെ ആണ് ആക്രമിച്ചത്. ആദ്യം തട്ടിയിടുകയും പിന്നാലെ ചുറ്റിവരിഞ്ഞ് ദൂരത്തേക്ക് എറിയുകയുമായിരുന്നുവെന്നാണ് ബിനു പറയുന്നത്. സീതയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് കാട്ടാന ആക്രമണം നേരിട്ടതെന്ന് ബിനു വിശദീകരിക്കുന്നു.

മൂത്തമകനാണ് സീതയെ ആനയുടെ സമീപത്ത് നിന്ന് മാറ്റുന്നത്. ഇതിന് ശേഷം തലചുമടായി പുറത്തേക്ക് കൊണ്ടുവന്നു. പിന്നീട് ആംബുലന്‍സില്‍ പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് സീതയെ കൊണ്ടുപോയതെന്ന് ബിനു പറയുന്നു. ഇതേ മൊഴി തന്നെയാണ് മക്കളും പറയുന്നത്. മൊഴികളില്‍ വൈരുധ്യമില്ലാത്തതാണ് പൊലീസിനെ വെട്ടിലാക്കുന്നത്.

അതേസമയം സീത കൊല്ലപ്പെട്ടത് വന്യജീവി ആക്രമണത്തിലല്ല എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍. സീത ക്രൂരമായ മര്‍ദനത്തിനിരയായിരുന്നു. കല്ല് കൊണ്ടുള്ള മര്‍ദനത്തില്‍ തലയ്ക്കു സാരമായ പരുക്കേറ്റിട്ടിട്ടുണ്ട്. സീതയുടെ തല പാറയില്‍ ഇടിച്ചതിന്റ പാടുകളും പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. സീതയുടെ മൂന്ന് വാരിയെല്ലുകളാണ് മര്‍ദനത്തില്‍ ഒടിഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്. ഇവ ശ്വാസ കോശത്തില്‍ തുളഞ്ഞ് കയറുകയും ചെയ്തിരുന്നു. മര്‍ദിച്ച് അവശയാക്കിയ സീതയെ വലിച്ചിഴച്ചിരുന്നുവെന്നും കണ്ടെത്തി.

Similar News