രണ്ടാഴ്ച മുന്‍പ് അഭിഭാഷകന്‍ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ പരാതിയില്ല; മോന്‍സണ്‍ വീട്ടിലെത്തിയപ്പോള്‍ പൊലീസിനെ ഞെട്ടിച്ച മോഷണക്കഥ; പുരാവസ്തു മാത്രമല്ല, മോന്‍സന്റെ വീട്ടിലെ മോഷണവും വ്യാജം? വാടകവീട് ഒഴിയാതിരിക്കാന്‍ മറ്റൊരു തട്ടിപ്പെന്ന സംശയത്തില്‍ പൊലീസ്

Update: 2025-11-08 07:32 GMT

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സണ്‍ മാവുങ്കലിന്റെ വീട്ടിലെ മോഷണം മറ്റൊരു തട്ടിപ്പെന്ന സംശയത്തില്‍ പൊലീസ്. വാടകവീട് ഒഴിയുന്നത് നീട്ടാനുള്ള തന്ത്രമെന്ന സംശയമാണ് പൊലീസ് ഉന്നയിക്കുന്നത്. മാര്‍ച്ചില്‍ വീട് ഒഴിയണമെന്ന് വീട്ടുടമ ആവശ്യപ്പെട്ടെങ്കിലും ഒഴിഞ്ഞിരുന്നില്ല. 20 കോടിയുടെ വസ്തുക്കള്‍ വീട്ടില്‍ നിന്ന് മോഷണം പോയെന്നാണ് മോന്‍സന്റെ പരാതി. കഴിഞ്ഞവര്‍ഷവും മോന്‍സണ്‍ മോഷണപരാതി നല്‍കിയിരുന്നു. പൊലീസ് കേസെടുത്തെങ്കിലും പരാതി വ്യാജമാണെന്നായിരുന്നു തുടര്‍ന്നുള്ള കണ്ടെത്തല്‍. ഇത്തവണയും വാടകവീട് ഒഴിയാതിരിക്കാനുള്ള തന്ത്രമാണ് ഇതിന് പിന്നിലെന്നാണ് കരുതുന്നത്. വാടകയ്ക്കെടുത്ത വീട് ഒഴിയാതിരിക്കാന്‍ മോന്‍സണ്‍ നടത്തിയ നീക്കമാണിതെന്ന് പോലീസ് പ്രാഥമികമായി വിലയിരുത്തുന്നു. വീട്ടില്‍ സൂക്ഷിച്ച സാധനങ്ങള്‍ തിട്ടപ്പെടുത്തുന്നതിനായി കോടതിയുടെ അനുമതിയോടെ പരോളില്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി മോന്‍സണ്‍ ആരോപിച്ചത്.

കഴിഞ്ഞദിവസം വീട്ടിലെത്തിയപ്പോഴാണ് വീടിന്റെ ഒരുഭാഗം പൊളിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. പിറകുവശത്തെ വാതിലും സിസിടിവിയും ഉള്‍പ്പെടെ തകര്‍ക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയും ചെയ്തു. ഇതോടെ വീട്ടിലെ പുരാവസ്തുക്കളില്‍ പലതും മോഷണംപോയെന്ന മോന്‍സന്റെ പരാതിയില്‍ പോലീസെത്തി പരിശോധന നടത്തി. ഏകദേശം 20 കോടിയോളം രൂപ വിലയുള്ള സാധനങ്ങള്‍ മോഷണം പോയതായി മോന്‍സണ്‍ ആരോപിച്ചു. എന്നാല്‍, രണ്ടാഴ്ച മുന്‍പ് മോന്‍സന്റെ അഭിഭാഷകന്‍ വീട്ടില്‍ നേരിട്ടെത്തി സാധനങ്ങളെല്ലാം പരിശോധിച്ചപ്പോള്‍ ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ടായിരുന്നില്ല. പിന്നീട് കഴിഞ്ഞദിവസം മോന്‍സണ്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി പറഞ്ഞത്.

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലും ഏതാനും സാധനങ്ങള്‍ ഈവീട്ടില്‍നിന്ന് നഷ്ടപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് മോന്‍സണ്‍ പരാതി നല്‍കുകയും ക്രൈംബ്രാഞ്ച് ഇത്തരത്തില്‍ സാധനങ്ങള്‍ നഷ്ടമായി എന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മോന്‍സന്റെയും വീട്ടുടമസ്ഥന്റെയും പരാതിയില്‍ പോലീസ് അന്വേഷണം നടത്തുന്നു. മോന്‍സണ്‍ അറസ്റ്റിലായതോടെ വീട് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലായിരുന്നു.

പുരാവസ്തു മ്യൂസിയം കണക്കെ മാറ്റിയ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ എടുക്കാന്‍ ഹൈക്കോടതിയുടെ അനുമതി നല്‍കിയിരുന്നു. പിന്നാലെ വസ്തുക്കള്‍ തിട്ടപ്പെടുത്താന്‍ ഒരു ദിവസത്തെ പരോളില്‍ ഇറങ്ങി മോന്‍സന്‍ വീട്ടിലെത്തിയപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. വീടിന്റെ ഒരു ഭാഗം പൊളിഞ്ഞ് കിടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. സിസിടിവി പൊളിച്ച് മാറ്റിയ നിലയിലായിരുന്നു.

വീടിനുള്ളില്‍ ഉണ്ടായിരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെന്ന മോന്‍സന്റെ പരാതിയില്‍ നോര്‍ത്ത് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനുള്ളില്‍ ഉണ്ടായിരുന്ന സ്വര്‍ണ്ണം പൊതിഞ്ഞ ഖുര്‍ആന്‍, വാച്ചുകള്‍, മോതിരം തുടങ്ങി ഏകദേശം 20 കോടിയോളം വിലവരുന്ന പുരാവസ്തുക്കളില്‍ പലതും മോഷണം പോയെതായി മോന്‍സന്റെ അഭിഭാഷകന്‍ എം.ജി ശ്രീജിത്ത്. രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ച സമയത്ത് വീടിന് കേടുപാടുകള്‍ ഉണ്ടായിരുന്നില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

രണ്ടാം തവണയാണ് മോഷണം നടക്കുന്നത്. ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലുണ്ടായിരുന്ന മോന്‍സന്റെ വീടും സാധനങ്ങളും പരാതിയെത്തുടര്‍ന്ന് ഉടമസ്ഥര്‍ക്ക് നല്‍കിയിരുന്നു. സംഭവത്തില്‍ ഉടമസ്ഥരും അഭിഭാഷകനും പോലീസിലും മോന്‍സന്‍ ജയില്‍ സൂപ്രണ്ടിനും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. സമീപ പ്രദേശങ്ങളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് ആണ് അന്വേഷണം പുരോഗമിക്കുന്നത്.

Tags:    

Similar News