'1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്; ഞാനാണ് പിഴയെന്ന്; എനിക്കിനി സഹിക്കാന്‍ വയ്യ; എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്'; ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവും തുറന്നുപറഞ്ഞ് ഫോണ്‍ സംഭാഷണം; പിന്നാലെ ഭര്‍തൃവീട്ടില്‍ യുവതിയുടെ ആത്മഹത്യ; നിയമ പോരാട്ടത്തിന് യുവതിയുടെ കുടുംബം
കൊല്ലം: ആലപ്പുഴയിലെ ഭര്‍തൃവീട്ടില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ നിയമ പോരാട്ടത്തിന് യുവതിയുടെ കുടുംബം. കൊല്ലം സ്വദേശി രേഷ്മയുടെ മരണത്തിന് പിന്നില്‍ ഭര്‍ത്താവും വീട്ടുകാരുമാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മ അത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണം. 29 കാരിയുടെ കുറിപ്പും ഫോണ്‍ സംഭാഷണവും തെളിവായി നിരത്തി നിയമ പോരാട്ടത്തിന് ഒരുങ്ങുകയാണ് യുവതിയുടെ കുടുംബം.
29കാരിയായ രേഷ്മ ഭര്‍ത്താവില്‍ നിന്നും നേരിട്ട അവഗണനയും മാനസിക പീഡനവും അച്ഛനോട് തുറന്നു പറയുന്ന ഫോണ്‍ സംഭാഷണം പുറത്തുവന്നിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രേഷ്മ ആലപ്പുഴ പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ തുങ്ങിമരിച്ചത്. ശൂരനാട് നടന്ന അന്ത്യ കര്‍മ്മങ്ങള്‍ക്ക് പോലും ഭര്‍ത്താവും വീട്ടുകാരും വന്നില്ലെന്നും പൊലീസിന്റെ സഹായത്തോടെയാണ് 6 വയസുള്ള മകനെ സംസ്‌കാരത്തിന് കൊണ്ടു വന്നതെന്നും കുടുംബം പറയുന്നു.
രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങള്‍ പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു. രേഷ്മ സങ്കടങ്ങള്‍ വിവരിക്കുമ്പോള്‍, നിന്റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകള്‍ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും പിതാവ് പറയുന്നുണ്ട്.
''സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നില്‍ക്കുന്നത്? എന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളര്‍ത്താന്‍. ആണ് ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാന്‍ പറ്റുള്ളോ? ഞാന്‍ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാള്‍ ആ സ്വര്‍ണമെല്ലാം എടുത്ത് തരുമ്പോള്‍ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീര്‍ത്ത് മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് ഞാന്‍ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്''
''1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് (ഭര്‍ത്താവിന്) ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്‌നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാന്‍ വയ്യ. അയാള്‍ മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാള്‍ മാറിയിട്ടില്ല. അയാള്‍ എന്റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ... എനിക്ക് പറയാന്‍ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛന്‍ എന്റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാന്‍ നില്‍ക്കുന്നതെന്ന്... മടുത്തു''
2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. മരിക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് രേഷ്മ ശൂരനാടുള്ള വീട്ടില്‍ എത്തിയിരുന്നു. സഹോദരിയുടെ ബുക്കില്‍ വിഷമങ്ങള്‍ കുറിച്ചിട്ടിരുന്നു. ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെയാണ് കുറിപ്പ്. നല്‍കിയ സ്നേഹം തിരിച്ചു കിട്ടിയില്ലെന്നാണ് വാക്കുകള്‍. രേഷ്മയെ ഭര്‍ത്താവ് ശാരീരികമായും ഉപദ്രവിച്ചെന്നാണ് ആരോപണം. ആത്മഹത്യയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ആത്മഹത്യ പ്രേരണയും ഗാര്‍ഹിക പീഡനവും ചൂണ്ടിക്കാട്ടി നിയമ പോരാട്ടം നടത്തുമെന്നും രേഷ്മയുടെ കുടുംബം വ്യക്തമാക്കി.
