താലി കെട്ടിയവന്‍ തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചു; വഴങ്ങാത്തതിന് ക്രൂരമര്‍ദ്ദനം! ഭര്‍തൃവീട്ടിലെ നരകയാതന; 11 മാസം പ്രായമുള്ള കുഞ്ഞിനെ തനിച്ചാക്കി യുവതി ജീവനൊടുക്കി; മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

Update: 2026-02-09 10:34 GMT

ഭല്‍കി: പണത്തിനായി അന്യപുരുഷന്മാര്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും നിര്‍ബന്ധിച്ചതില്‍ മനംനൊന്ത് 22-കാരി ജീവനൊടുക്കി. അഞ്ജനബായ് ആത്മഹത്യ ചെയ്തത്. കര്‍ണാടകയിലെ ബീദര്‍ ജില്ലയിലെ ഭാല്‍ക്കി സ്വദേശിനിയായ അഞ്ജനാബായി ശേഖര്‍ പാട്ടീലിനെയാണ് ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവര്‍ക്ക് 11 മാസം മാത്രം പ്രായമുള്ള കുഞ്ഞുണ്ട്. ബസവകല്യാണ്‍ സ്വദേശിയായ ശേഖര്‍ പാട്ടീലിനെ 2022ലാണ് യുവതി വിവാഹം കഴിച്ചത്. ബസവകല്യാണിലെ ഓം കോളനിയിലെ ഇവരുടെ വീട്ടിലാണ് അഞ്ജന കുഞ്ഞുമായി കഴിഞ്ഞിരുന്നത്. ഈ വീടിനുള്ളിലാണ് അഞ്ജന ജീവനൊടുക്കിയതും.

കഴിഞ്ഞയാഴ്ച മുതല്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മകളെ മാനസികമായി വല്ലാതെ ബുദ്ധിമുട്ടിച്ചിരുന്നുവെന്നാണ് അഞ്ജനയുടെ പിതാവ് വിജയകുമാര്‍ പറയുന്നത്. ആളുകളെ ഭര്‍തൃവീട്ടുകാര്‍ കൊണ്ടുവരുമെന്നും അവരുമായി കിടക്ക പങ്കിടണം, പണം കിട്ടുമെന്നും മകളോട് പറഞ്ഞുവെന്നും പിതാവ് വെളിപ്പെടുത്തുന്നു. മകള്‍ ഇതിന് തയാറല്ലെന്ന് തീര്‍ത്തു പറഞ്ഞതോടെ ഗാര്‍ഹിക പീഡനം ആരംഭിച്ചുവെന്നും മാനസികമായും ഉപദ്രവിച്ചുവെന്നും വിജയകുമാര്‍ പറഞ്ഞു.

സഹിക്കാന്‍ പറ്റാതെ വന്നതോടെ അഞ്ജന വിവരം വീട്ടില്‍ വിളിച്ച് അറിയിക്കുകയും തനിക്ക് ഇവിടെ ജീവിക്കാന്‍ കഴിയില്ലെന്നും വീട്ടിലേക്ക് മടങ്ങിപ്പോരുകയാണെന്ന് അറിയിക്കുകയും ചെയ്തു. ഇതനുസരിച്ച് കൂട്ടിക്കൊണ്ടുവരാന്‍ വിജയകുമാര്‍ ഒരുങ്ങുന്നതിനിടെയാണ് അഞ്ജന ജീവനൊടുക്കിയതായി ഫോണ്‍ എത്തിയത്. അഞ്ജനയുടെ കുടുംബത്തിന്റെ പരാതിയില്‍ ഭര്‍ത്താവ് ശേഖര്‍, ശേഖറിന്റെ മാതാപിതാക്കള്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.

യുവതിയെ ഭര്‍ത്താവും കുടുംബവും ചേര്‍ന്ന് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചുവെന്നും ഇതാണ് യുവതിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പോലീസ് പറയുന്നു. യുവതിയുടെ പിതാവ് വിജയകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച പോലീസ് സംഭവത്തില്‍ കേസെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനകം മൂന്നുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതികളില്‍ ഒരാള്‍ ശേഖര്‍ പാട്ടിലാണ്. മറ്റുള്ളവര്‍ ഇയാളുടെ അടുത്ത ബന്ധുക്കളാണെന്നും സൂചനയുണ്ട്. മൂന്ന് പ്രതികളും നിലവില്‍ പോലീസിന്റെ കസ്റ്റഡിയിലാണ്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Similar News