'സീറ്റുകള്‍ മാറി മാറി ഇരുന്ന് ശല്യപ്പെടുത്തി; മറ്റൊരു കമ്പാര്‍ട്ട്‌മെന്റിലേക്ക് നടന്നപ്പോള്‍ പിന്തുടര്‍ന്നെത്തി; ടോയ്ലറ്റിന്റെ വാതില്‍ തള്ളി തുറക്കാന്‍ ശ്രമിച്ചു; ഉപദ്രവിച്ചയാളുടെ വീഡിയോയെടുത്തു'; ഇന്ത്യയിലെ ട്രെയിനിലെ ദുരനുഭവം വിവരിച്ച് പോര്‍ച്ചുഗീസ് വ്‌ലോഗറായ യുവതി

Update: 2026-03-11 10:24 GMT

മുംബൈ: രാജസ്ഥാനിലെ ജോധ്പുര്‍ വഴിയുള്ള ട്രെയിന്‍ യാത്രയില്‍ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിക്കുന്ന വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരിയായ പോര്‍ച്ചുഗീസ് യുവതി. 3AC കോച്ചില്‍ താനും കൂട്ടുകാരിയും ഇരുന്നിരുന്നതിന് സമീപമുണ്ടായിരുന്ന ഒരുസംഘം പുരുഷന്മാര്‍ തങ്ങളെ തുടര്‍ച്ചയായി നോക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയില്‍ പെരുമാറുകയും ചെയ്തതായി വ്‌ലോഗറായ യുവതി പറയുന്നു. യാത്രയ്ക്കിടെ, അതിലൊരാള്‍ ടോയ്ലറ്റില്‍ വരെ തന്നെ പിന്തുടര്‍ന്നതായി അവര്‍ ആരോപിച്ചു. യാത്ര സാധാരണ നിലയില്‍ ആരംഭിച്ചെങ്കിലും, തങ്ങള്‍ക്ക് അഭിമുഖമായി ഇരുന്ന സംഘം തുടര്‍ച്ചയായി നോക്കാനും സീറ്റുകള്‍ മാറി നിരീക്ഷിക്കാനും തുടങ്ങിയതോടെ അത് അസ്വസ്ഥതയുണ്ടാക്കിയതായും യുവതി പറഞ്ഞു.

ഇന്ത്യയില്‍ യാത്ര ചെയ്യവേ പോര്‍ച്ചുഗീസ് വ്‌ലോഗറായ ഇനസ് ഫാരിയ നേരിട്ട മോശം അനുഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നത്. ട്രെയിന്‍ യാത്രയ്ക്കിടെ താന്‍ നേരിട്ട സുരക്ഷാ ഭീഷണിയെക്കുറിച്ചും, മുംബൈ നഗരത്തില്‍ വെച്ചുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഇനസ് പങ്കുവെച്ച വീഡിയോകള്‍ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള വലിയ സംവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. 'ചിലപ്പോള്‍ യാത്ര എപ്പോഴും സുഖകരമായിരിക്കില്ല. 'ഇന്ത്യയിലെ 3AC ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. ഇത് സാധാരണയായി വളരെ സുരക്ഷിതമാണ്. ഞങ്ങള്‍ സാധാരണയായി എടുക്കുന്ന ക്ലാസാണിത്. എന്നാല്‍ ഈ യാത്രയ്ക്കിടയില്‍, ഞങ്ങള്‍ക്ക് അഭിമുഖമായി ഇരുന്നിരുന്ന ഒരു സംഘം പുരുഷന്മാര്‍ തുടര്‍ച്ചയായി നോക്കുകയും സീറ്റുകള്‍ മാറി ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. അത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നിത്തുടങ്ങി. ഒരു ഘട്ടത്തില്‍ എനിക്ക് ടോയ്ലറ്റില്‍ പോകേണ്ടി വന്നു. ഞങ്ങളുടെ സീറ്റിന് തൊട്ടടുത്തുള്ളത് ഉപയോഗിക്കുന്നതിനു പകരം ഞാന്‍ മറ്റൊരു കോച്ചിലേക്ക് നടന്നു. കാരണം അവരുടെ അടുത്തുകൂടി പോകാന്‍ ഞാന്‍ ആഗ്രഹിച്ചില്ല,' വ്‌ലോഗര്‍ പറഞ്ഞു.

എന്നാല്‍ ടോയ്ലറ്റില്‍ കയറി ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍, പുരുഷന്മാരില്‍ ഒരാള്‍ തന്നെ പിന്തുടര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചതായി അവര്‍ അവകാശപ്പെട്ടു.'ഞാന്‍ ടോയ്ലറ്റില്‍ കയറി ഏകദേശം 30 സെക്കന്‍ഡിനുള്ളില്‍, പുരുഷന്മാരില്‍ ഒരാള്‍ എന്നെ പിന്തുടര്‍ന്ന് വാതില്‍ തുറക്കാന്‍ ശ്രമിച്ചു. ഭാഗ്യവശാല്‍ എന്റെ കൂട്ടുകാരി ഈ സാഹചര്യം ശ്രദ്ധിക്കുകയും ടോയ്ലറ്റിന് പുറത്ത് കാത്തുനില്‍ക്കുകയും ചെയ്തു. അതിനുശേഷം, ഞങ്ങള്‍ ടിടിഇയെ വിവരം അറിയിക്കുകയും അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്ത് ഞങ്ങളെ മറ്റൊരു കമ്പാര്‍ട്ട്മെന്റിലേക്ക് (2AC) മാറ്റുകയും ചെയ്തു. അവിടെ ഞങ്ങള്‍ കൂടുതല്‍ സുരക്ഷിതരാണെന്ന് തോന്നി', യുവതി കുറിച്ചു. തങ്ങളെ സഹായിച്ച ട്രെയിന്‍ ജീവനക്കാര്‍ക്ക് വലിയ നന്ദിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം ഈ ദുരനുഭവം പങ്കുവെക്കുമ്പോഴും, ഇന്ത്യയിലെ തന്റെ ഭൂരിഭാഗം യാത്രകളും നല്ലതായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

ഇന്ത്യയില്‍ വെച്ച് താന്‍ നേരിടുന്ന ആദ്യത്തെ അനിഷ്ട സംഭവമല്ലിതെന്ന മുന്നറിയിപ്പും ഇനസ് നല്‍കുന്നുണ്ട്. നേരത്തെ മുംബൈയിലെ ധോബി ഘട്ടിന് സമീപത്തുവെച്ച് രണ്ട് യുവാക്കള്‍ തന്നെ 15 മിനിറ്റോളം പിന്തുടരുകയും, സെല്‍ഫിക്കായി നിര്‍ബന്ധിക്കുകയും ചെയ്തിരുന്നു. താന്‍ പലതവണ വിസമ്മതിച്ചിട്ടും അവര്‍ അത് വകവെക്കാതെ തന്നെ ശല്യം ചെയ്യുകയായിരുന്നു. ഈ വീഡിയോ വൈറലായതിനെത്തുടര്‍ന്ന് അഗ്രിപാഡ പൊലീസ് കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇനസിന്റെ ഈ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇന്ത്യന്‍ സ്ത്രീകള്‍ പോലും പൊതുസ്ഥലങ്ങളിലും ട്രെയിനുകളിലും പലപ്പോഴും അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന് നിരവധി പേര്‍ കമന്റ് ചെയ്തു. ഒപ്പം, ട്രെയിന്‍ യാത്രകളില്‍ അടിയന്തര സഹായത്തിനായി ഇന്ത്യന്‍ റെയില്‍വേയുടെ 'റെയില്‍ മദദ്' ആപ്പ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പലരും ഓര്‍മ്മിപ്പിക്കുന്നു.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. 'നിങ്ങള്‍ക്കുണ്ടായ ഈ ദുരനുഭവത്തില്‍ എനിക്ക് വലിയ ഖേദമുണ്ട്. നിര്‍ഭാഗ്യവശാല്‍, വിദേശ സഞ്ചാരികള്‍ മാത്രമല്ല ഇന്ത്യയിലെ പല സ്ത്രീകളും ചില സമയങ്ങളില്‍, പ്രത്യേകിച്ച് ട്രെയിനുകളില്‍ സുരക്ഷിതരല്ലെന്ന് തോന്നുന്നു', ഒരാള്‍ പറഞ്ഞു. 'ഞാന്‍ ഇന്ത്യയിലാണ് താമസിക്കുന്നത്, ഒരു ഇന്ത്യന്‍ സ്ത്രീ എന്ന നിലയില്‍ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല', മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു. 'ഇത് അനുഭവിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. അറിയാന്‍ വേണ്ടി മാത്രം, ഇന്ത്യയിലെ സ്ത്രീകള്‍ ദിവസവും ഇതുപോലുള്ള ആളുകളെ നേരിടുന്നു', മറ്റൊരാള്‍ പറഞ്ഞു.

ഇന്ത്യയിലെ യാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇതാദ്യമായല്ല ഒരു വിദേശവനിത തുറന്നുപറയുന്നത്. മുന്‍പ് മുംബൈയില്‍, രണ്ടു പുരുഷന്മാര്‍ തന്റെ സമ്മതം ഇല്ലാതെ സെല്‍ഫി എടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തതായി ഒരു യുവതി ആരോപിച്ചിരുന്നു. ഈ രണ്ടു പുരുഷന്മാര്‍ ദോബി ഘട്ടിന് സമീപം ഏകദേശം 15 മിനിറ്റോളം വ്‌ലോഗറായ യുവതിയെ പിന്തുടര്‍ന്ന് ചിത്രങ്ങള്‍ എടുക്കാന്‍ നിര്‍ബന്ധിച്ചതായി പറയപ്പെടുന്നു. തുടര്‍ന്ന് രണ്ട് പ്രതികളെയും അഗ്രിപാഡ പോലീസ് അറസ്റ്റ് ചെയ്തു.

Similar News