ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ്: ആറന്മുള പോലീസിന്റെ അട്ടിമറി വ്യക്തം; പ്രതിക്ക് തൊട്ടടുത്ത് എത്തിയ രണ്ടു പോലീസുകാരെ തിരികെ വിളിച്ചതായി വിവരം; ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചാല്‍ എല്ലാം തെളിയും; ജില്ലാ പോലീസ് മേധാവി ശ്രമിക്കുന്നത് സ്വയം രക്ഷപ്പെടാന്‍

ഹൈക്കോടതി അഭിഭാഷകന്‍ പ്രതിയായ പോക്സോ കേസ്: ആറന്മുള പോലീസിന്റെ അട്ടിമറി വ്യക്തം

Update: 2025-06-11 04:07 GMT

പത്തനംതിട്ട: ഹൈക്കോടതി അഭിഭാഷകന്‍ നൗഷാദ് തോട്ടത്തില്‍ പ്രതിയായ പോക്സോ കേസ് അട്ടിമറിക്കാന്‍ ആറന്മുള പോലീസ് ശ്രമിച്ചുവെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തേക്ക്. പ്രതിക്ക് തൊട്ടടുത്ത് പോലീസുകാര്‍ എത്തിയിട്ടും കസ്റ്റഡിയില്‍ എടുക്കാന്‍ സമ്മതിക്കാതെ ഉന്നത ഉേദ്യാഗസ്ഥന്‍ തിരിച്ചു വിളിച്ചുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. ഈ കേസിന്റെ അന്വേഷണത്തിന് പോയ ആറന്മുള സ്റ്റേഷനിലെ പോലീസുകാര്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ നല്‍കാമെന്നിരിക്കേ അട്ടിമറി സംബന്ധിച്ച് ഒരു അന്വേഷണത്തിനും സര്‍ക്കാരും ആഭ്യന്തര വകുപ്പും തയാറാകുന്നില്ല.

ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റി ചെയര്‍മാന്‍ മുഖ്യമന്ത്രിയെ കണ്ട് തെളിവുകള്‍ നല്‍കിയിട്ടും ആഭ്യന്തര വകുപ്പിനെതിരേ അന്വേഷണമില്ല. അതേ സമയം, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മറ്റിക്കെതിരേ അന്വേഷണത്തിന് കലക്ടറോട് നിര്‍ദേശിച്ചിരിക്കുകയുമാണ്. ശിശുക്ഷേമ സമിതിയുടെ ഓഫീസില്‍ ഒന്നും രണ്ടും പ്രതികള്‍ എത്തി അതിജീവതയെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും അതിനുള്ള ഡിജിറ്റല്‍ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നുമാണ് ആഭ്യന്തര വകുപ്പിന് ജില്ലാ പോലീസ് മേധാവി നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

ഈ റിപ്പോര്‍ട്ട് ഗൗരവമായി എടുത്ത സര്‍ക്കാര്‍ ശിശുക്ഷേമ സമിതിക്കെതിരേ അന്വേഷണം നടത്തുമ്പോള്‍ പ്രതികളുടെ സന്ദര്‍ശനം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയെ ചെയര്‍മാന്‍ രേഖാമൂലം അറിയിച്ചിരുന്നുവെന്ന വെളിപ്പെടുത്തലില്‍ യാതൊരു അന്വേഷണവും നടക്കുന്നില്ല. പോക്സോ കേസിലെ പ്രതികള്‍ പത്തനംതിട്ട ഡിവൈ.എസ്.പി ഓഫീസിന് സമീപം എത്തിയിരുന്നുവെന്ന മറ്റൊരു വിവരവും പോലീസുകാര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്.

പത്തനംതിട്ട എസ്.പി, ഡിവൈ.എസ്.പി, ആറന്മുള എസ്.എച്ച്.ഓ, അന്വേഷണത്തിന് നിയോഗിക്കപ്പെട്ട പോലീസുകാര്‍ എന്നിവരുടെ കാള്‍ ഡീറ്റെയ്ല്‍സും ടവര്‍ ലൊക്കേഷനും പരിശോധിക്കപ്പെട്ടിട്ടില്ല. അതിക്രൂരമായ പീഡനമാണ് ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും നേരിടേണ്ടി വന്നത് എന്നാണ് അതിജീവത നല്‍കിയിട്ടുള്ള മൊഴി. ഇക്കാര്യം റേഞ്ച് ഡിഐജി അജിതാ ബീഗത്തെയും പെണ്‍കുട്ടി നേരില്‍ അറിയിച്ചിരുന്നു. സമ്പന്നനും ഉന്നതങ്ങളില്‍ പിടിപാടും രാഷ്ട്രീയ സ്വാധീനമുള്ളവനും ആണെങ്കില്‍ എത്ര വലിയ പോക്സോ കേസും അട്ടിമറിക്കാന്‍ കഴിയുമെന്നതിന്റെ തെളിവായി മാറുകയാണ് ഈ സംഭവം. പ്രതികള്‍ അനായാസം രക്ഷപ്പെടുമെന്ന് മാത്രമല്ല, അതിന് സഹായിച്ച ഉദ്യോഗസ്ഥര്‍ സര്‍വീസില്‍ തുടരുന്നതും സര്‍ക്കാരിന് കളങ്കമായിരിക്കുകയാണ്.

പോലീസ് സേനയിലുള്ളവരെ വിരട്ടി വിവരങ്ങള്‍ പുറത്തു പോകുന്നത് തടയുകയാണ് ഇപ്പോള്‍ ജില്ലാ പോലീസ് മേധാവി ലക്ഷ്യമിടുന്നത്. ഇതിനായി ഒരു ഡിവൈ.എസ്.പിയെ തന്നെ നിയോഗിച്ചിട്ടുണ്ട്. മറുനാടന്‍ മലയാളി, മംഗളം, ഏഷ്യാനെറ്റ് തുടങ്ങിയ മാധ്യമങ്ങള്‍ക്ക് വാര്‍ത്ത നല്‍കരുതെന്ന് രഹസ്യാന്വേഷണ വിഭാഗം പോലീസുകാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവര്‍ക്ക് വാര്‍ത്ത ചോര്‍ത്തുന്നവരെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്.

Tags:    

Similar News