കാണാതായ പ്രിയംവദയെ ബന്ധുക്കള്‍ അന്വേഷിക്കുമ്പോള്‍ വിനോദും കാര്യങ്ങള്‍ അന്വേഷിച്ചു; കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് മകള്‍; നിര്‍ണായകമായത് ഭാര്യാമാതാവിന്റെ ആ വെളിപ്പെടുത്തല്‍; ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചു; സാമ്പത്തിക തര്‍ക്കമെന്ന് പ്രതിയുടെ മൊഴി
പൊലീസ് കസ്റ്റഡിയില്‍ എടുത്തയാള്‍ കുറ്റം സമ്മതിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളറട പനച്ചമൂട്ടിലെ 48കാരിയായ പ്രിയംവദയെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവത്തില്‍ വഴിത്തിരിവായത് പ്രതിയുടെ ഭാര്യാമാതാവിന്റെ വെളിപ്പെടുത്തല്‍. കൊലപാതകത്തില്‍ പ്രിയംവദയുടെ അയല്‍വാസി വിനോദ് ആണ് പിടിയിലായത്. ഇന്ന് രാവിലെ വൈദികനോടാണ് പ്രതി വിനോദിന്റെ ഭാര്യാ മാതാവ് കൊലപാതക സംശയം വെളിപ്പെടുത്തിയത്. പ്രതിയുടെ മകള്‍ കട്ടിലിന് താഴെ ഒരു കൈ കണ്ടുവെന്ന് അമ്മൂമ്മയോട് പറഞ്ഞിരുന്നു. ഈ വിവരമാണ് ഇവര്‍ വൈദികനോട് അറിയിച്ചത്.
കൊലപാതക സംശയം ചൂണ്ടികാണിച്ച് നാട്ടുകാരടക്കം പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയല്‍വാസിയായ വിനോദിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മത മൊഴി ലഭിച്ചത്. സാമ്പത്തിക തര്‍ക്കമാണ് കൊലക്ക് കാരണമെന്നാണ് പ്രതി വിനോദ് നല്‍കിയ മൊഴി. പ്രതി വിനോദ് നല്‍കാനുള്ള പണം പ്രിയംവദ ചോദിച്ചതാണ് പ്രകോപനത്തിന് കാരണം.
പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിയായ പ്രിയംവദയെയാണ് കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് ഇതിനിടെയാണ് പ്രിയംവദയുടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും തന്റെ വീടിന് സമീപത്ത് രക്തക്കറകള്‍ കണ്ടതായും സമീപവാസിയായ സരസ്വതി വെളിപ്പെടുത്തുന്നത്. മാവുവിള പള്ളിവികാരിയോടാണ് സരസ്വതി ഇക്കാര്യം ആദ്യം വെളിപ്പെടുത്തിയത്.
സ്ഥലത്തെത്തിയ പോലീസ് അന്വേഷണത്തില്‍ രക്തക്കറയും മുടിയും കണ്ടെത്തി. തുടര്‍ന്നാണ് സരസ്വതിയുടെ മരുമകന്‍ വിനോദിനെ ചോദ്യം ചെയ്യുന്നത്. പ്രിയംവദയെ കൊന്ന് കുഴിച്ചിട്ടതായി വിനോദ് സമ്മതിച്ചുവെന്നാണ് പോലീസ് പറയുന്നത്. മൃതദേഹം കുഴിച്ചിടാന്‍ വിനോദിനെ സഹായിച്ചുവെന്ന് പറയുന്ന സഹോദരന്‍ നെയ്യാറ്റിന്‍കര സ്വദേശി സന്തോഷും പോലീസ് കസ്റ്റഡിയിലാണ്.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയതിനാല്‍ പ്രിയംവദ ഒറ്റയ്ക്കായിരുന്നു താമസം. രണ്ട് പെണ്‍മക്കളുണ്ട്. പെണ്‍മക്കള്‍ രണ്ടു പേരും വിവാഹിതരാണ്. ഒരാള്‍ വിദേശത്താണെന്നാണ് വിവരം. ജൂണ്‍ 12ന് ജോലിക്ക് പോയെന്ന് കരുതിയ പ്രിയംവദ തിരിച്ചു വന്നില്ല. മക്കള്‍ പലപ്പോഴായി ഫോണ്‍ ചെയ്തുവെങ്കിലും ഫോണ്‍ ആരും എടുത്തില്ല. ഇതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. പ്രിയംവദയെ കാണാനില്ലെന്ന വിവരം അയല്‍ക്കാരും ബന്ധുക്കളും അറിഞ്ഞിരുന്നു. രക്തവും മുടിയും കണ്ടുവെന്ന വിവരം സരസ്വതി വെളിപ്പെടുത്തിയതും പ്രിയംവദയുടെ തിരോധാനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു.
പൊലീസ് കസ്റ്റഡിയില്‍ എടുത്ത വിനോദ് കുറ്റം സമ്മതിച്ചു. യുവതിയെ കൊന്ന് കുഴിച്ചിട്ടതാണെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞതായാണ് വിവരം. ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി രാവിലെ ഏഴിനും എട്ടിനും ഇടയിലാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ഇന്നലെ രാത്രി മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം. ഇയാള്‍ക്കൊപ്പം പൊലീസ് കസ്റ്റഡിയില്‍ എടുത്ത സന്തോഷിന് കൊലപാതകത്തില്‍ പങ്കില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ചോദ്യം ചെയ്യലിലാണ് പ്രിയവദയെ കൊന്നശേഷം വീടിന് സമീപം കുഴിച്ചുമൂടിയതായി വിനോദ് മൊഴി നല്‍കിയത്. രാത്രി വീട്ടിനോട് ചേര്‍ന്ന് കുഴിയെടുത്ത് പാറമണല്‍ കൊണ്ട് മൂടിയെന്നാണ് വിനോദിന്റെ മൊഴി.
വിനോദും കൊല്ലപ്പെട്ട പ്രിയംവദയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഇരുവര്‍ക്കുമിടയില്‍ സാമ്പത്തിക തര്‍ക്കമുണ്ടായിരുന്നു. ഇതേ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്നാണ് സൂചന. കൊല നടന്ന പന്ത്രണ്ടിന് രാത്രി പ്രിയംവദയെ മര്‍ദിച്ചതായി ഇയാള്‍ പൊലീസിനോട് പറഞ്ഞു. ബോധം കെട്ടശേഷം വീട്ടിലേക്ക് വലിച്ചുകൊണ്ടുപോകുകയായിരുന്നു. വീട്ടില്‍വെച്ചാണ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. തുടര്‍ന്ന് കട്ടിലിനടിയില്‍ മൃതദേഹം സൂക്ഷിച്ചവെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്നാണ് പൊലീസ് പറയുന്നത്. തൊട്ടടുത്ത വീട്ടുകാരിയായ പ്രിയംവദയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുമ്പോള്‍ പ്രതിയായ വിനോദും കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു.
ഇന്ന് രാവിലെയായിരുന്നു കൊലപാതക വിവരം പൊലീസില്‍ അറിയുന്നത്. വിനോദ് താമസിക്കുന്ന വീട്ടിലെ കട്ടിലിന് അടിയില്‍ മൃതദേഹം കണ്ടെത്തിയതായി വിനോദിന്റെ മകള്‍ മുത്തശ്ശി സരസ്വതിയെ അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സരസ്വതി വന്ന് നോക്കുമ്പോള്‍ കട്ടിലിനടിയില്‍ മൃതദേഹം ഉണ്ടായിരുന്നില്ല. തുടര്‍ന്ന് പള്ളിവികാരിയെ വിവരം അറിയിക്കുകയായിരുന്നു. പള്ളി വികാരി അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തുമ്പോള്‍ മുറിയിലെ രക്തക്കറ കഴുകിക്കളയുന്ന വിനോദിനേയും സന്തോഷിനേയുമാണ് കണ്ടത്. തുടര്‍ന്ന് ഇരുവരേയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. മൃതദേഹം ഇതുവരെ പുറത്തെടുത്തിട്ടില്ല. ഫോറന്‍സിക് വിദഗ്ധര്‍ കൂടിയെത്തിയാലാകും മൃതദേഹം പുറത്തെടുക്കുക. വിനോദ് ലഹരിക്ക് അടിമയാണെന്ന് വിവരമുണ്ട്.